കേരളത്തിലെ പല വിഗ്രഹ മോഷണക്കേസുകളിലും സ്ഥിരമായി കേൾക്കുന്ന ഒരു പേരാണ് ‘ഇറിഡിയം’. കോടികൾ വിലമതിക്കുന്ന, അമാനുഷിക ശക്തിയുള്ള ലോഹമാണിതെന്ന് പ്രചരിപ്പിക്കപ്പെടാറുണ്ട്. വാസ്തവത്തിൽ ഇറിഡിയത്തിന് അദ്ഭുത ശക്തിയുണ്ടോ? ഇറിഡിയം എന്ന ലോഹം സൗഭാഗ്യം നൽകുമെന്നാണ് വിശ്വാസം. എന്നാൽ ഇതുവരെ കേട്ട കഥകൾ അനുസരിച്ച് ഇറിഡിയം സൗഭാഗ്യമല്ല മറിച്ച് ദൗർഭാഗ്യമാണ് നൽകിയിട്ടുള്ളത്.
വർഷങ്ങൾക്കു മുൻപ് മല്ലപ്പിള്ളിയിൽ ക്ഷേത്രത്തിലെ താഴികക്കുടത്തിലെ ഇറിഡിയം വീണ്ടെടുക്കാനായി വാച്ചറെ കൊലപ്പെടുത്തി. താഴികക്കുടം ഉരുക്കി നോക്കിയെങ്കിലും ഇറിഡിയം ലഭിച്ചില്ല. പകരം അൽപം സ്വർണം ലഭിച്ചെന്നു മാത്രം. ചെങ്ങന്നൂരിൽ ഇറിഡിയമുണ്ടെന്ന വിശ്വാസം മൂലം താഴികക്കുടം മോഷ്ടിച്ച സംഭവമുണ്ട്. സത്യത്തിൽ ഇതുവരെ ഈ ഭാഗ്യാന്വേഷികൾക്ക് ഇറിഡിയം ലഭിച്ചിട്ടില്ല. എന്നിട്ടും ഇവർ ഇറിഡിയത്തിനായുള്ള അന്വേഷണം തുടരുന്നു.
അദ്ഭുത സിദ്ധിയില്ലെങ്കിലും ഇറിഡിയത്തിന് സ്വർണത്തേക്കാൾ വിലയുണ്ട്. ലാബ് ആവശ്യങ്ങൾക്ക് വാങ്ങിക്കുന്ന ഇറിഡിയത്തിന് ഗ്രാമിന് 7000 മുതൽ 9000 രൂപ വരെ വില വരും. സ്വർണം പോലെ പവൻ കണക്കിൽ പറഞ്ഞാൽ 8 ഗ്രാമിന് 56,000 രൂപയ്‌ക്കു മുകളിൽ വരും. നിലവാരവും ആവശ്യവും അനുസരിച്ച് വിലയിലും ഏറ്റക്കുറച്ചിലുണ്ട്.
പ്ലാറ്റിനം, ഇറിഡിയം, സ്വർണം എന്നിവ ഒരേ വിഭാഗത്തിൽ പെട്ട ലോഹങ്ങളാണ്. സാന്ദ്രതയിൽ രണ്ടാം സ്ഥാനം ഇറിഡിയത്തിനാണ്. ഓസ്മിയം ആണ് സാന്ദ്രതകൂടിയ ലോഹം.സ്പാർക്ക് പ്ലഗ് പോലുള്ള ഇലക്ട്രിക്കൽ ഉപകരണ ഭാഗങ്ങളിലും തീപിടിത്ത സാധ്യത കുറയ്‌ക്കാൻ ഇറിഡിയം ഉപയോഗിക്കുന്നു. ലോഹമെന്ന നിലയിൽ ഇറിഡിയത്തിന് ഒത്തിരി ഗുണങ്ങളുണ്ട്. നല്ല സ്റ്റെബിലിറ്റിയുണ്ട്, പെട്ടെന്ന് തീപിടിക്കില്ല. അതിനാൽ ബഹിരാകാശ പേടകത്തിലും മറ്റ് ബഹികാരാശ യാത്രയ്‌ക്കുള്ള ഉപകരണങ്ങളിലും ഇറിഡിയമുണ്ട്.
അത്ര കേമമാണ് ഇറിഡിയം. മറ്റു രാസവസ്തുക്കളുമായി സമ്പർക്കമുണ്ടായാലും കാര്യമായ മാറ്റമുണ്ടാകാത്ത ലോഹമാണ് ഇറിഡിയം. സ്വർണവും ഇതേ രീതിയിലുള്ള ലോഹമാണ്. എന്നാൽ, ഇരുമ്പ് പോലുള്ള ലോഹങ്ങൾ ഓക്സിജനുമായും ലവണങ്ങളുമായും സമ്പർക്കം ഉണ്ടാകുമ്പോഴും ഉയർന്ന താപനിലയിലും തുരുമ്പ് പിടിച്ച് മാറ്റങ്ങൾ സംഭവിക്കും. ഇറിഡിയം തുരുമ്പിനെ വളരെയധികം പ്രതിരോധിക്കുന്ന ലോഹമാണ്. ഉയർന്ന താപനിലയിൽപോലും ഇറിഡിയം തുരുമ്പെടുക്കില്ല. 2446 ഡിഗ്രി ചൂടിൽ മാത്രമേ ഉരുകൂ.
പ്ലാറ്റിനത്തിന്റെയും ചെമ്പിന്റെയും കൂടെ ഇറിഡിയം മണ്ണിനടിയിൽ കാണാറുണ്ട്. ഓസ്മിയത്തിന്റെയും ഇറിഡിയത്തിന്റെയും സങ്കരരൂപവും കാണാറുണ്ട്. ഇരുമ്പും ചെമ്പുമെല്ലാം ആസിഡുകളിലിട്ടാൽ ലയിക്കും. സ്വർണവും ഇറിഡിയവുമൊന്നും സാധാരണ ആസിഡിൽ ലയിക്കില്ല. അതിനാലാണ് നൈട്രിക് ആസിഡിന്റെയും ഹൈഡ്രോക്ലോറിക് ആസിഡിന്റെയും മിശ്രിതമായ അക്വാറീജിയ സംവിധാനത്തിലൂടെ ഇത്തരം ലോഹങ്ങളെ ശുദ്ധീകരിക്കുന്നത്.
1803ൽ അക്വാറീജിയ സംവിധാനത്തിൽ ചില ലോഹങ്ങളെ ഇട്ടപ്പോൾ അത് പൂർണമായി ലയിച്ചില്ല. ആദ്യം കാർബൺ ആണെന്നാണ് ഗവേഷകർ കരുതിയത്. പിന്നീടത് ഓസ്മിയവും ഇറിഡിയവുമാണെന്നു തിരിച്ചറിഞ്ഞു. ചെമ്പും നിക്കലും ഖനനം ചെയ്ത് ശുദ്ധീകരിക്കുമ്പോൾ കിട്ടുന്ന ഉപോൽപ്പന്നമാണ് ഇറിഡിയം.











