പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കു വിവാദ വിഗ്രഹക്കടത്തുകാരന്‍ തമിഴ്‌നാട് ദിണ്ടിഗല്‍ സ്വദേശി എം. സുബ്രഹ്‌മണ്യമെന്ന ഡി. മണിയുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പു
റത്ത്. ഡയമണ്ട് മണി, എം.എസ്. മണി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന എം. സുബ്രഹ്‌മണ്യത്തിന്റെ അനുയായി വിരുദനഗര്‍ സ്വദേശി ശ്രീകൃഷ്ണനെ പോറ്റി നിരവധി തവണ മൊബൈല്‍ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ എസ്‌ഐടിക്കു ലഭിച്ചു.
പോറ്റിയുടെ മൊബൈലിന്റെ സിഡിആര്‍ (കോംപാക്ട് ഡിസ്‌ക്, റിക്കാര്‍ഡബിള്‍) പരിശോധിച്ചപ്പോഴാണ് ഇത് വ്യക്തമായത്. പന്തളം സ്വദേശിയായ പ്രവാസി മണിയെ ഫോട്ടോയില്‍ തിരിച്ചറിഞ്ഞു. ഇതേത്തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെണമെന്നാവശ്യപ്പെട്ട് ഡി. മണിക്ക് എസ്‌ഐടി നോട്ടീസ് നല്കിയത്. 30നു തിരുവനന്തപുരത്തെത്തുമെന്നു പറയുന്നെങ്കിലും ഇയാളെത്തുമോയെന്നതില്‍ അന്വേഷണ സംഘത്തിനുറപ്പില്ല. തമിഴ്‌നാട്ടില്‍ ഇയാള്‍ക്കു ലഭിക്കുന്ന ഉന്നത രാഷ്‌ട്രീയ സംരക്ഷണം തന്നെ കാരണം.
ദിണ്ടിഗല്‍ പോലീസ് സഹായത്തോടെയാണ് വെള്ളിയാഴ്ച മണിയെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി അയാളുടെ കേന്ദ്രത്തിലെത്തിയത്. എന്നാല്‍ ചോദ്യം ചെയ്യലിനിടെ എസ്‌ഐടിയെ പ്രതിരോധത്തിലാക്കി ദിണ്ടിഗല്‍ പോലീസ് പൊടുന്നനേ സ്ഥലത്തുനിന്നു പിന്മാറി. എസ്‌ഐടിയെ അറിയിക്കാതെയുള്ള തമിഴ്‌നാട് പോലീസ് പിന്‍വാങ്ങലില്‍ ഏറെ ദുരൂഹതയുണ്ട്.
ഭാരതമെങ്ങും ഉറ്റുനോക്കുന്ന കേസിന്റെ അന്വേഷണ വേളയില്‍ കേരള പോലീസിന് എല്ലാ സഹായവുമുറപ്പാക്കാന്‍ ബാധ്യസ്ഥരായ തമിഴ്‌നാട് പോലീസ് പൊടുന്നനെ പിന്മാറണമെങ്കില്‍ ഭരണതലത്തിലുള്ള രാഷ്‌ട്രീയ ഇടപെടലുണ്ടായെന്നു കരുതണം. കേരളത്തില്‍ ഇടതുമുന്നണിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെന്നപോലെ, മണി സ്വര്‍ണക്കൊള്ളക്കേസില്‍ ചോദ്യം ചെയ്യപ്പെടുന്നത് തമിഴ്‌നാട്ടില്‍ ഡിഎംകെയ്‌ക്കും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തലവേദനയാണ്.
മണിക്കു കേരളത്തില്‍ പോറ്റിയോടു മാത്രമല്ല ബന്ധമെന്നതാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2020 ഒക്ടോബര്‍ 26നു തിരുവനന്തപുരത്തെ ഹോട്ടലില്‍ പോറ്റിയോടൊപ്പം ദേവസ്വം ബോര്‍ഡുമായി ബന്ധമുള്ള ഉന്നതനും മണിയെ കാണാനെത്തിയെന്നാണ് പ്രവാസി വ്യവസായിയുടെ മൊഴി. സ്വാഭാവികമായും ഭരണകക്ഷിയെന്ന നിലയില്‍ സിപിഎമ്മുമായി അടുത്ത ബന്ധമുള്ള വ്യക്തിയാകണം ഈ ഉന്നതന്‍. അതാരെന്നു പുറത്തായാല്‍ സിപിഎം ആകെ പ്രതിരോധത്തിലാകും.
















