മെഡിറ്ററേനിയൻ കടലിൽ 1.6 മൈൽ ആഴത്തിൽ അമൂല്യമായ ‘നിധി’ശേഖരം . സമുദ്രഗവേഷകരെയും ചരിത്രകാരന്മാരെയും ഒരുപോലെ വിസ്മയിപ്പിച്ചുകൊണ്ടാണ് ഫ്രാൻസിന്റെ തെക്കുകിഴക്കൻ തീരത്ത് ഈ കണ്ടെത്തൽ. തകർന്നുവീണ പുരാതന വ്യാപാര കപ്പലാണ് ഗവേഷകർ ആദ്യം കണ്ടെത്തിയത്.Camarat 4 എന്ന് പേരിട്ടിരിക്കുന്ന ഈ കപ്പൽ ഫ്രഞ്ച് സമുദ്രാതിർത്തിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ആഴത്തിലുള്ള കപ്പൽ അവശിഷ്ടമാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കപ്പലിൽ നിന്ന് അമൂല്യമായ പല വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. നൂറുകണക്കിന് സെറാമിക് ജഗ്ഗുകളും പ്ലേറ്റുകളും കപ്പലിലുണ്ടായിരുന്നു. കൂടാതെ ആറ് പീരങ്കികൾ, രണ്ട് വലിയ പാത്രങ്ങൾ, ഒന്നിലധികം നങ്കൂരങ്ങൾ എന്നിവയും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു.
98 അടി നീളവും 23 അടി വീതിയുമുള്ള കപ്പലിന്റെ പിൻഭാഗം ഒഴിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ഇത് കപ്പലിന്റെ തകർച്ചയെക്കുറിച്ചുള്ള ചില സൂചനകൾ നൽകുന്നുണ്ട്. ചരക്കുകൾ അസാധാരണമായ രീതിയിൽ സൂക്ഷിച്ചത് കപ്പലിന്റെ സന്തുലിതാവസ്ഥയെ ബാധിച്ചിരിക്കാമെന്നും, ഇതാകാം കപ്പൽ മറിയാനും മുങ്ങാനും കാരണമായതെന്നുമാണ് ഗവേഷകരുടെ പ്രാഥമിക നിഗമനം.
റാമറ്റുല്ലെയ്‌ക്ക് സമീപം കടൽത്തട്ട് നിരീക്ഷിക്കുന്നതിനിടെ മാർച്ചിൽ ഫ്രഞ്ച് നാവികസേനയാണ് ഈ കപ്പൽ ആദ്യം കണ്ടെത്തിയത്. കടലിനടിയിൽ അസാധാരണമായ ഒരു രൂപം സോണാർ റീഡിങിൽ തെളിയുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇതൊരു കപ്പലാണെന്ന് സ്ഥിരീകരിച്ചത്.
ലഭ്യമായ ചിത്രങ്ങളും തെളിവുകളും വിശകലനം ചെയ്തപ്പോൾ വടക്കൻ ഇറ്റലിയിലെ ഏതെങ്കിലും തുറമുഖത്ത് നിന്നാകാം കപ്പൽ യാത്ര തിരിച്ചതെന്നാണ് പുരാവസ്തു ഗവേഷകർ അനുമാനിക്കുന്നത്.
















