തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മേയർ പദവിയിൽ. മേയർ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വി.വി രാജേഷ് 51 വോട്ടുകൾ നേടി വിജയിച്ചു. കോൺഗ്രസിന്റെ രണ്ട് വോട്ടുകൾ അസാധുവായി. തുടർന്ന് മേയറായി സത്യപ്രതിജ്ഞ രാജേഷിനെ വരണാധികാരിയായ കളക്ടർ മേയർ കസേരയിലേക്ക് ആനയിച്ചു.
എം ആർ ഗോപനാണ് വി വി രാജേഷിന്റെ പേര് നിർദേശിച്ചത്. വി ജി ഗിരികുമാർ പിൻതാങ്ങി. തിരുവനന്തപുരത്തെ നാൽപ്പത്തിയേഴാമത്തെ മേയറാണ് വി. വി രാജേഷ്. കുടുംബസമേതമാണ് വി. വി രാജേഷ് കൗൺസിൽ ഹാളിലേക്ക് എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ തുടങ്ങിയവർ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ എത്തിയിരുന്നു.
കണ്ണമൂല വാർഡിൽ നിന്നും സ്വതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തു. 50 സീറ്റുകൾ നേരത്തെ തന്നെ സ്വന്തമാക്കിയ ബിജെപിക്ക് ഇതോടെ 51 അംഗങ്ങളുടെ പിന്തുണയായി. പൗണ്ട് കടവിൽ നിന്നും ജയിച്ച സ്വതന്ത്രൻ ആർക്കും ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
101 സീറ്റുകളുള്ള കോർപ്പറേഷനിൽ 51 സീറ്റായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. തലസ്ഥാനത്തെ ബിജെപിയുടെ മുഖമായ വി വി രാജേഷ്, ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. കൊടുങ്ങാനൂർ കൗൺസിലറുമാണ് ഇദ്ദേഹം. കൗൺസിലറായി ഇത് രണ്ടാമൂഴമാണ്.
മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുൻ എംഎൽഎ കൂടിയായ കെ.എസ് ശബരീനാഥനാണ് മത്സരിച്ചത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ടായിരുന്നു. പുന്നക്കാമുഗൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർ പി ശിവജി ആണ് എൽ ഡി എഫിന് വേണ്ടി പോരിനിറങ്ങിയത്. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് സി പി എം ജില്ലാ കമ്മിറ്റി, ശിവജിയെ രംഗത്തിറക്കിയത്.
ഉച്ചയ്‌ക്ക് ശേഷമാണ് ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടക്കുക. ചട്ടപ്രകാരം മേയറാണ് ഡെപ്യൂട്ടി മേയർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക.
















