പെരുമ്പാവൂർ : വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മൂക്കന്നൂർ താബോർ മാടശ്ശേരി സെബി വർഗ്ഗീസ് നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. അങ്കമാലി, നെടുമ്പാശ്ശേരി, കാലടി, അയ്യംപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കഠിന ദേഹോപദ്രവം, കൂട്ടായ്‌മ കവർച്ച, സ്ത്രീത്വത്തെ അവഹേളിക്കൽ, കാപ്പ ഉത്തരവിന് ലംഘനം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്.
കഴിഞ്ഞ ആഗസ്ത് അവസാനം മൂക്കന്നൂർ ശങ്കരൻകുഴി കപ്പേളയ്‌ക്ക് സമീപത്തുള്ള സ്ട്രീറ്റ് ലൈറ്റ് ഓഫ് ചെയ്‌ത് അവിടെ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത സമീപവാസിയെ ഇയാളും, കൂട്ടാളി ഷിനിലും ചേർന്ന് കല്ലുകൊണ്ട് തലയ്‌ക്കും മറ്റും ഇടിച്ച് ഗുരുതര പരിക്കേൽപ്പിച്ചതിനും, പരിക്കേറ്റയാളുടെ ബൈക്ക് കല്ലുകൊണ്ട് തല്ലി പൊട്ടിച്ച് 23290/- രൂപയുടെ നാശനഷ്ടം വരുത്തിയതിനും അങ്കമാലി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
അങ്കമാലി പോലീസ് ഇൻസ്പെക്ടർ എ. രമേഷ്, സബ്ബ് ഇൻസ്പെക്ടർ കെ.എ പോളച്ചൻ, അസി. സബ്ബ് ഇൻസ്പെക്ടർ പി.വി ജയശ്രീ സീനിയർ സിവിൽ പോലീസ് ഓഫീസർ എബി സുരേന്ദ്രൻ എന്നിവരാണ് അറസ്റ്റ് ചെയ്ത ടീമിലുണ്ടായിരുന്നത്.
















