ജയ്‌പൂര്‍: രാജസ്ഥാനിലെ ഗ്രാമങ്ങളിൽ യുവതികൾക്കും പെൺകുട്ടികൾക്കും സ്മാർട്ട് ഫോൺ നിരോധിച്ച് ചൗധരി സമൂഹം. ജലോര്‍ ജില്ലയിലെ 15 ഗ്രാമങ്ങളില്‍ ആണ് നിരോധനത്തിന് ഒരുങ്ങുന്നത്. ജനുവരി 26 മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. സമുദായ അധ്യക്ഷൻ സുജനറാം ചൗധരിയുടെ അധ്യക്ഷതയില്‍ നടന്ന പഞ്ചായത്ത് യോഗത്തിലാണ് ഫോൺ നിരോധനം കൊണ്ടുവന്നത്.
പഠനത്തിനായി ഫോൺ ഉപയോഗിക്കുന്ന വിദ്യാർത്ഥിനികൾ വീടിന് പുറത്ത് ഫോൺ കൊണ്ടുപോകാൻ പാടില്ലെന്നും പഞ്ചായത്ത് വിധിച്ചു. പെണ്‍മക്കളും മരുമക്കളായ യുവതികളും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതിനാണ് വിലക്കുള്ളത്. സ്ത്രീകൾക്ക് ക്യാമറയുള്ള മൊബൈൽ ഫോണുകൾ പാടില്ലെന്നാണ് സുജനറാം ചൗധരി പറയുന്നത്. കോളുകള്‍ക്കായി കീബോര്‍ഡ് ഫോണുകള്‍ ഉപയോഗിക്കാമെന്നും സുജനറാം വ്യക്തമാക്കി.
വിവാഹം, പൊതു ചടങ്ങുകള്‍ എന്നിവ മുതല്‍ അയല്‍വീടുകള്‍ സന്ദര്‍ശിക്കുന്ന വേളകളില്‍ വരെ സ്മാര്‍ട്ട് ഫോണുകള്‍ കൈയിൽ കരുതാന്‍ ഇനിമുതല്‍ അനുവാദം ഉണ്ടായിരിക്കില്ല. ജലോര്‍ ജില്ലയിലെ പാട്ടി മേഖലയിലെ ഗാജിപുര, പാവ്ലി, കല്‍റ, മനോജിയ വാസ്, രാജികാവാസ്, ദത്ലാവാസ്, രാജ്പുര, കോടി, സിദ്രോഡി, അല്‍റി, റോപ്സി, ഖാനദേവല്‍, സവിധര്‍, ഭീന്‍മാലിലെ ഹാത്മി കി ധനി, ഖാന്‍പൂര്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് നിരോധനം നടപ്പിലാക്കുക.
സ്ത്രീകള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് കുടുംബത്തിലെ കുട്ടികളുടെ കാഴ്ചശക്തിയെ ബാധിക്കുന്നു എന്നാണ് ഇവര്‍ ഇതിനുള്ള കാരണം പറയുന്നത്.
















