ഉപഭോക്താവിന് ലഭിക്കുന്ന വിവരങ്ങളുടെ സ്വഭാവം വര്‍ത്തമാനകാലത്ത് വലിയ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്. ഒരിക്കല്‍ പരസ്യരംഗത്ത് വലിയ മാധ്യമസ്ഥാപനങ്ങള്‍ക്കായിരുന്നു ആധിപത്യം. അവര്‍ക്കു വഴികാട്ടിയിരുന്നത് നിയന്ത്രണങ്ങളും നിരീക്ഷണവുമായിരുന്നു. ഇന്ന് ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് സോഷ്യല്‍ മീഡിയയാണ്. ദിവസവും രാവിലെ മുതല്‍ രാത്രിവരെ ഉപഭോക്താവിന്റെ മൊബൈല്‍ സ്‌ക്രീനുകള്‍ക്ക് ഉള്ളില്‍ തന്നെയാണ് വിപണിയുടെ പുതിയ രൂപവും നിയന്ത്രണവും ഒളിഞ്ഞിരിക്കുന്നത്. വര്‍ഷങ്ങളായി നിലനിന്നിരുന്ന പരസ്യനിയന്ത്രണ ചട്ടങ്ങളും നിയമങ്ങളും പുതിയ സാഹചര്യത്തിന് മുന്നില്‍ പൂര്‍ണമായും പര്യാപ്തമല്ലാത്ത അവസ്ഥയിലേക്ക് മാറുകയാണ്. മറുവശത്ത് ഒരു ഉപഭോക്താവിന്റെ ആശയങ്ങളും വിശ്വാസങ്ങളും തീര്‍ത്തും സ്വാധീനിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ സമൂഹം അതിവേഗം വളര്‍ന്നിരിക്കുന്നു.
മുന്‍കാലങ്ങളില്‍ തെറ്റായ പരസ്യങ്ങള്‍ മുഖ്യമായും വലിയ സ്ഥാപനങ്ങളും പരമ്പരാഗത മാധ്യമങ്ങളും വഴി നടന്നിരുന്നുവെങ്കില്‍, ഇപ്പോള്‍ അതിന് വലുപ്പവും സ്വഭാവവും മാറിക്കഴിഞ്ഞു. സര്‍ക്കാര്‍ കൊണ്ടുവന്ന കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019 എന്നിവ പരമ്പരാഗത പരസ്യങ്ങളില്‍ കള്ളവിവരങ്ങള്‍ നല്‍കിയാല്‍ ശിക്ഷ ലഭിക്കുമെന്ന് വ്യക്തമാക്കിയതോടെ നിരവധി വലിയ കമ്പനികള്‍ പോലും പരസ്യങ്ങളുടെ വാചകങ്ങളും അവകാശവാദങ്ങളും പരിഷ്‌കരിക്കാന്‍ തുടങ്ങി. ഒരു കാലത്ത് ഉപഭോക്താവിനെ കബളിപ്പിക്കാന്‍ പരസ്യത്താല്‍ ഒളിപ്പിച്ചുവച്ചിരുന്ന സത്യങ്ങള്‍ പോലും നിയമത്തിന്റെ സമ്മര്‍ദ്ദത്തില്‍ വെളിപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. വലിയ മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്ന പരസ്യങ്ങള്‍ നിയന്ത്രിതവും നിരീക്ഷിതവുമായിരിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയുടെ കാര്യത്തില്‍ ഇത് നടപ്പാകുന്നില്ല.
എണ്‍പതു കോടിയോളം പേര്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്ന ഭാരതത്തില്‍ വിവരങ്ങളുടെ വിതരണശൈലി അസാധാരണമായി മാറുന്നത് സ്വാഭാവികമാണ്. ഭക്ഷണം, ദിനചര്യ, ചെറിയ ഉത്പന്നങ്ങള്‍, യാത്രാ അനുഭവങ്ങള്‍, മേക്കപ്പ് സാധനങ്ങള്‍, മരുന്നുകള്‍, ചികിത്സാരീതികള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇന്ന് പൊതുജനം ആശ്രയിക്കുന്നത് യൂട്യൂബര്‍മാരുടെയും ഇന്‍സ്റ്റാഗ്രാം വ്‌ളോഗര്‍മാരുടെയും ടിക്‌ടോക്ക് സ്‌റ്റൈല്‍ റീലുകളുടെയും അഭിപ്രായങ്ങളെയാണ്. ഇന്ന് ഈ മേഖല ഒരു വലിയ ബിസിനസായി മാറിയിരിക്കുന്നു. ഒരു വീഡിയോയ്‌ക്കോ ഒരു റീല്‍സിനോ ലഭിക്കുന്ന കാഴ്ചകളുടെ എണ്ണത്തിന് ആശ്രയിച്ചാണ് വരുമാനം ലഭിക്കുന്നത്. ഇത് സത്യസന്ധതയ്‌ക്ക് പകരം ‘എങ്ങനെ കൂടുതല്‍ ആളുകള്‍ കാണും, എന്താണ് കൂടുതല്‍ ആകര്‍ഷകമാകുന്നത്, എന്താണ് വേഗത്തില്‍ വൈറലാകുക’ എന്ന ചിന്തയെ പ്രാധാന്യമുള്ളതാക്കി.
ആരോഗ്യ മേഖലയിലും ഭക്ഷ്യസുരക്ഷയിലുമെല്ലാം ഇത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ക്യാന്‍സര്‍, പ്രമേഹം, വണ്ണക്കുറവ്, വേദന, മാനസിക പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കു ഒരു ദിവസം കൊണ്ട് പരിഹാരം കിട്ടുമെന്ന അവകാശവാദങ്ങള്‍ പോലും യാതൊരുത്തരവാദിത്വവുമില്ലാതെ പ്രചരിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയിലെ ഇത്തരം വ്യാജ അവകാശവാദങ്ങളെ പിന്തുടര്‍ന്ന് അശാസ്ത്രീയ ചികിത്സാരീതികള്‍ പിന്തുടര്‍ന്ന് നിരവധിപേരാണ് അപകടങ്ങളില്‍ ചെന്നെത്തുന്നത്. തന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത സ്ഥാപനങ്ങളെയും ബിസിനസിനെയും അപകീര്‍ത്തിപ്പെടുത്താനും ചിലര്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നു. ശക്തമായ നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുക വെല്ലുവിളിയാണ്.
വ്യാജ ഫോളോവേഴ്‌സും വ്യാജ ലൈക്കുകളും സൃഷ്ടിക്കുന്ന വിപണിയും സോഷ്യല്‍ മീഡിയയില്‍ വളരുകയാണ്. പണം കൊടുത്താല്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സും കമന്റുകളും ലഭ്യമാക്കും. ഉപഭോക്താവിന് ലഭിക്കുന്നതാകട്ടെ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാത്ത വാഗ്ദാനങ്ങളും.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് 2019 വ്യക്തമാക്കുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ പത്ത് ലക്ഷം രൂപവരെ പിഴ ലഭിക്കാമെന്നും പുനരാവര്‍ത്തിച്ചാല്‍ കൂടുതല്‍ കടുത്ത ശിക്ഷ ലഭിക്കാമെന്നും നിയമം പറയുന്നു. എന്നാല്‍ ഈ നിയമം പരമ്പരാഗത പരസ്യരംഗത്തേക്കാണ് കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അവ കര്‍ശനമായി നടപ്പിലാക്കപ്പെടുന്നില്ല. പെയ്ഡ് പ്രമോഷന്‍ എന്ന് വ്യക്തമാക്കേണ്ടതാണെന്ന് നിയമം പറയുന്നു, എന്നാല്‍ അതിനെ മറികടക്കുന്നതിന് പുതിയ വഴികളാണ് പലരും കണ്ടെത്തുന്നത്. പലപ്പോഴും ഗിഫ്റ്റട് പ്രൊഡക്ട് എന്ന പേരില്‍ പെയ്ഡ് റിവ്യൂ മറച്ചുവയ്‌ക്കുകയാണ്.
തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ സ്വാധീനത്തില്‍ സമൂഹം ക്രമേണ ‘ആവശ്യത്തിനുള്ള ഉപഭോഗത്തില്‍ നിന്ന് അനാവശ്യ ഉപഭോഗത്തിലേക്ക്’ നീങ്ങുന്നു. വസ്തുനിഷ്ഠത നഷ്ടപ്പെട്ട ഒരു വിപണിയില്‍ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ മാത്രം മതിയാകാതെ വരുന്നു. ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ട ഒരു ദേശീയ രജിസ്‌ട്രേഷന്‍ സംവിധാനം, റേറ്റിംഗ് മാനിപുലേഷന്‍ തടയാന്‍ കര്‍ശന നിയമം, ഫേക്ക് ഫോളോവേഴ്‌സ് വാങ്ങുന്നത് കുറ്റകരമാക്കല്‍, ആരോഗ്യം സംബന്ധിച്ച ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ലൈസന്‍സ് സംവിധാനം എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ നിയമനിര്‍മ്മാണം നടത്തേണ്ടത് അനിവാര്യമാണ്.
ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സമര്‍പ്പിത നിലപാട് സ്വീകരിക്കുന്ന അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് ഇതു സംബന്ധിച്ച് വലിയ ആശങ്ക പ്രകടിപ്പിക്കുന്നു. സമൂഹം ഉപഭോക്താവില്‍ നിന്ന് ‘ഗ്രാഹകന്‍’ എന്ന ബോധ്യത്തിലേക്ക് മാറുന്ന പ്രവണതയെയാണ് ഗ്രാഹക് പഞ്ചായത്ത് ഉന്നയിക്കുന്നത്. അവകാശങ്ങള്‍ മനസിലാക്കുകയും തെറ്റായ വിവരങ്ങളെ തിരിച്ചറിയുകയും സത്യസന്ധമായ വിപണിയെ പിന്തുണക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ കടമയാണ്. ഇന്നത്തെ ഇന്‍ഫ്‌ലുവന്‍സര്‍ സംസ്‌കാരം സാമ്പത്തിക നേട്ടം, പ്രശസ്തി, ലൈക്കുകള്‍, കാഴ്ചകള്‍ എന്നിവയെത്തന്നെ പ്രധാനമാക്കി വളര്‍ന്ന ഒരു വ്യവസായമാണ്. എന്നാല്‍ ഈ വ്യവസായത്തിന്റെ ദോഷഫലങ്ങള്‍ നേരിടേണ്ടതാവട്ടെ സാധാരണ ഉപഭോക്താവും.
വ്യാജവിവരങ്ങള്‍, രഹസ്യപരസ്യങ്ങള്‍, തെറ്റായ ആരോഗ്യ ഉപദേശം, വ്യാജ റിവ്യൂകള്‍, മാനിപുലേറ്റഡ് റേറ്റിങ്ങുകള്‍ എന്നിവ നിയന്ത്രിക്കപ്പെടാത്ത പക്ഷം ഭാവിയിലെ വിപണി സത്യവും സുതാര്യതയും ഉപഭോക്തൃനീതിയും ഇല്ലാത്ത സാമ്പത്തിക അസമത്വത്തിന്റെതും തകര്‍ച്ചയുടെയും നിര്‍ഭാഗ്യകരമായ പരിസരമായി മാറും. ഈ പ്രവണത തടയാന്‍ കര്‍ശനമായ നിയമവും ശക്തമായ നിയന്ത്രണവും സമൂഹത്തിന്റെ പങ്കാളിത്തവും ഒരുപോലെ ആവശ്യമാണ്.












