ഇതിലുള്ളത് മറ്റെവിടെയും കണ്ടേക്കാം. ഇതില്‍ ഇല്ലാത്തത് മറ്റൊരിടത്തും കാണാനാവില്ല. മഹാഭാരതത്തിന്റെ മഹത്വത്തെക്കുറിച്ച് ഇങ്ങനെ പറയുന്നത് ദര്‍ശനത്തിന്റെ കാര്യത്തില്‍ ഭഗവദ്ഗീതയ്‌ക്കും ബാധകമാണ്. ദര്‍ശനങ്ങളുടെ സര്‍വ്വകലാശാലയാണ് ഗീത എന്നു പറയാം. ആത്മീയതയും ഭൗതികവാദവും അതില്‍ കാണാം. യൂറോപ്പിന്റെ സ്വന്തം അസ്തിത്വ വാദം പോലും ഭഗവദ്ഗീതയില്‍ ഉണ്ടെന്ന് ‘അസ്തിത്വവാദികളും ഭഗവദ്ഗീതയും’ എന്ന പുസ്തകത്തില്‍ ഡോ. കെ. രാഘവന്‍ പിള്ള സമര്‍ത്ഥിച്ചിട്ടുണ്ടല്ലോ! പ്രപഞ്ചത്തിന്റെ രൂപരേഖയും മനുഷ്യജീവിതത്തിന്റെ പരമാര്‍ത്ഥവും ഗീത പ്രതിപാദിക്കുന്നുണ്ട്. ഭഗവദ്ഗീതയ്‌ക്ക് പകരം നില്‍ക്കുന്ന മറ്റൊരു ഗ്രന്ഥം ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവാനും പോകുന്നില്ല.
ഭഗവദ്ഗീതയുടെ അന്യാദൃശ്യമായ ഇത്തരം മേന്മകളൊന്നും അംഗീകരിക്കാതെ ഗീതാ വിമര്‍ശനം നടത്തുന്ന പണ്ഡിതന്മാരും ബുദ്ധിജീവികളും നിരവധിയാണ്. സെമിറ്റിക് മതപക്ഷത്തു നിന്നും, മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍ നിന്നുകൊണ്ടും, ദളിത് പക്ഷത്തുനിന്നും ഗീത നിരന്തരം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ പറയുന്നതു കേട്ട് അല്‍പ്പവിഭവന്മാരായ രാഷ്‌ട്രീയ നേതാക്കള്‍ പോലും സാധാരണ ജനങ്ങളുടെ അജ്ഞത മുതലെടുത്ത് ഗീതാ വിമര്‍ശകരായി മാറുന്നു.
ഗീതയ്‌ക്കെതിരായ വിമര്‍ശനങ്ങളില്‍ രണ്ടെണ്ണമാണ് പ്രധാനം. ഗീത ഹിംസയെ പ്രോത്സാഹിപ്പിക്കുന്നു എന്നതും, ജാതി വ്യവസ്ഥയെ അരക്കിട്ടുറപ്പിക്കുന്നു എന്നതും. ആദ്യ വിമര്‍ശനത്തെക്കാള്‍ തീവ്രമാണ് രണ്ടാമത്തേത്. ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ജാതീയമായ വിവേചനത്തിന്റെ കെടുതികള്‍ അനുഭവിച്ചവരും അനുഭവിക്കുന്നവരും ആയതിനാല്‍ ഗീത ജാതിവ്യവസ്ഥയെ നീതീകരിക്കുന്നതും നിലനിര്‍ത്തുന്നതും ആണെന്നുള്ള വിമര്‍ശനത്തിന് വലിയതോതില്‍ സ്വീകാര്യത ലഭിച്ചു. ഈ വിമര്‍ശനത്തിന് പല കാലങ്ങളിലായി വിവിധ കോണുകളില്‍ നിന്ന് ഉണ്ടായിട്ടുള്ള മറുപടികള്‍, വിമര്‍ശനത്തിന്റെ രൂക്ഷതയും സ്വീകാര്യതയും കണക്കിലെടുക്കുമ്പോള്‍ അപര്യാപ്തമാണെന്ന് പറയേണ്ടിവരും. ഭഗവദ്ഗീതയുടെ എന്നല്ല, ഭാരതീയ സംസ്‌കാരത്തിന്റെ തന്നെ മഹത്വത്തെ ഇടിച്ചുതാഴ്‌ത്തുന്ന ഈ വിമര്‍ശനങ്ങള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ആധികാരികവും സമഗ്രവുമായ മറുപടിയാണ് എം. ഹരിസേനവര്‍മ്മയുടെ ‘ഗീതയിലെ ജാതിവിചാരം’ എന്ന പുസ്തകം.
ഭഗവദ്ഗീതയില്‍ ജാതിയുണ്ടോ? ജാതി സമര്‍ത്ഥനമുണ്ടോ? മനുഷ്യര്‍ക്കിടയില്‍ ജാതി അടിസ്ഥാനത്തില്‍ ഉച്ചനീചത്വങ്ങള്‍ ഉണ്ടായിരുന്നതിനെ സമര്‍ത്ഥിക്കുകയും പ്രത്യയ ശാസ്ത്രത്തിന്റെ കവചം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്ത കൃതിയല്ലേ ഗീത? ബ്രാഹ്‌മണ ജാതിയെ ഉയര്‍ത്തിക്കാട്ടുകയും ബുദ്ധമതത്തെ ഇടിച്ചു കാണിക്കുകയും ചെയ്യാനല്ലേ ഇതു രചിച്ചതു തന്നെ? രണ്ടായിരമോ രണ്ടായിരത്തഞ്ഞൂറോ വര്‍ഷങ്ങളായി രംഗത്തുണ്ടെങ്കിലും അന്യായം നിറഞ്ഞ സമൂഹത്തില്‍ ഈ കൃതിക്ക് എന്തെങ്കിലും സകാരാത്മകമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ, നാളിതുവരെ? ഗ്രന്ഥകാരന്‍ സ്വയം ഉന്നയിക്കുന്ന ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടികളാണ് പുസ്തകമെന്ന് ഒറ്റവാചകത്തില്‍ പറയാം. മുന്‍വിധിയില്ലാതെയാണ് ഗ്രന്ഥകാരന്‍ വിഷയത്തെ സമീപിച്ചിരിക്കുന്നതെന്ന് ഈ ചോദ്യങ്ങളില്‍നിന്നുതന്നെ വ്യക്തമാണല്ലോ. ഗീതയ്‌ക്കെതിരെ ഉയര്‍ന്നിട്ടുള്ള ജാതി വിമര്‍ശനങ്ങളെല്ലാം ഈ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
വര്‍ണ്ണ വ്യവസ്ഥയിലെ വര്‍ണ്ണത്തെ ‘നിറം’ എന്നു പരിഭാഷപ്പെടുത്തുന്നതാണ് പിഠല്‍ക്കാലത്ത് ജാതിയുമായി ബന്ധപ്പെടുത്തിയുള്ള അവര്‍ണ/സവര്‍ണ ഭേദങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയായത്. ഗീതയിലെ വര്‍ണ്ണം ഗുണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വര്‍ണ്ണം നിറമല്ല. അത് വരിക്കുന്നതാണ്, സ്വീകരിക്കുന്നതാണ്. സംസ്‌കൃത ഭാഷയില്‍ ‘വൃഞ് വരണെ’ എന്ന ധാതുവില്‍ നിന്ന് നിഷ്പന്നമായ പദമാണത്. ഈ അര്‍ത്ഥത്തിലാണ് ‘ചാതുര്‍വര്‍ണ്യം മയാസൃഷ്ടം’ എന്ന് ഗീതയില്‍ പറയുന്നത്. ജാതിയെ നിറവുമായി ബന്ധപ്പെടുത്തുന്നത് നിരര്‍ത്ഥകമാണ്. സാക്ഷാല്‍ ശ്രീകൃഷ്ണന്‍ ശ്യാമവര്‍ണ്ണനാണല്ലോ. ദ്രൗപദിയുടെ നിറവും കറുപ്പാണ്. ഈ പശ്ചാത്തലത്തില്‍ വര്‍ണ്ണം വര്‍ഗ്ഗമാണെന്നുള്ള ഗ്രന്ഥകാരന്റെ വിലയിരുത്തല്‍ യുക്തിസഹമാണ്.
കുലസ്ത്രീകള്‍ നശിച്ചാല്‍ വര്‍ണ്ണസങ്കരം സംഭവിക്കുമെന്ന് പറയുന്നത് ഉയര്‍ത്തിക്കാട്ടി ഗീത ജാതിയുടെ മാനിഫെസ്റ്റോ ആണെന്ന വിമര്‍ശനത്തിനും ഈ പുസ്തകത്തില്‍ വ്യക്തമായ മറുപടിയുണ്ട്. ഒന്നാമതായി ഇത് ഗീതയിലെ ദര്‍ശനമല്ല, അധര്‍മ്മത്തിനെതിരെ യുദ്ധം ചെയ്യാന്‍ വിമുഖത പ്രകടിപ്പിക്കുന്ന അര്‍ജുനന്റെ ആശങ്കയാണെന്ന വസ്തുത ഗ്രന്ഥകാരന്‍ എടുത്തുകാട്ടുന്നു.
വര്‍ഗ്ഗസങ്കരം സംബന്ധിച്ച അര്‍ജുനന്റെ ആശങ്കകള്‍ ഒന്നും കൃഷ്ണന്‍ കാര്യമാക്കുന്നില്ല. ”അര്‍ജുനന്‍ പറയുന്ന ഉന്നത ജാതിക്കാരുടെ വര്‍ണ്ണസങ്കരം അല്ല ഗീതാകാരനെ അലട്ടുന്നത്, പ്രത്യുത അധര്‍മ്മത്തിന്റെ ആധിപത്യവും അകര്‍മ്മണ്യതയും ആണ്.” ഇങ്ങനെയുള്ള മൗലികമായ നിരീക്ഷണങ്ങളാണ് ഹരിസേന വര്‍മ്മ നടത്തുന്നത്. വര്‍ണ്ണ സങ്കരത്തെ മിശ്ര ജാതികളിലുള്ളവരുടെ വേഴ്ചയോട് സമീകരിക്കുന്ന പതിവു രീതി അജ്ഞതയുടെ ഫലമാണെന്നു പറയാനും ഗ്രന്ഥകാരന്‍ മടിക്കുന്നില്ല. ഇങ്ങനെ ചിന്തിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
അര്‍ജുനന്‍ ആശങ്കപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായി വര്‍ണ്ണ സങ്കരം എന്നതിന് കൃഷ്ണന്‍ മറ്റൊരര്‍ത്ഥമാണ് കല്‍പ്പിക്കുന്നതെന്ന് മൂന്നാം അധ്യായമായ കര്‍മ്മയോഗത്തിലെ ഉത്സീദേയുരിമേ ലോകാ… എന്നു തുടങ്ങുന്ന ശ്ലോകാര്‍ത്ഥം വിവരിച്ച് സമര്‍ത്ഥിക്കുകയും ചെയ്യുന്നു. ”മനുഷ്യരാശി തന്നെ, പ്രപഞ്ചത്തിനു മുഴുവനും താങ്ങായ ഈശ്വരന്‍ പ്രവര്‍ത്തി രഹിതനാകുമ്പോള്‍, നാശത്തിലേക്ക് നീങ്ങുകയും ചെയ്യും. അങ്ങനെ ഞാന്‍ സങ്കരത്തിന്, മനുഷ്യലോകം തന്നെ താറുമാറാകുന്നതിന് കാരണഭൂതനാകും.” ഇവിടെ സങ്കരം എന്ന വാക്കിന് ആശയക്കുഴപ്പം, അരാജകത്വം എന്നൊക്കെയുള്ള അര്‍ത്ഥമാണ് ചേരുന്നതെന്ന് ഗ്രന്ഥകാരന്‍ പറയുന്നു.
വര്‍ണ്ണവും ജാതിയും വ്യത്യസ്തങ്ങള്‍ ആയിരുന്നെങ്കിലും വര്‍ണ്ണം ജാതി പോലെ തന്നെ ജന്മാധിഷ്ഠിതമായി മാറി എന്നും, ഗീതയില്‍ ജാതി എന്ന പദം ഒരിടത്തു മാത്രമേ കാണാനാകൂ എന്നുമുള്ള പുസ്തകത്തിലെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ”താണ ജാതിയില്‍ ജനിച്ചവര്‍ പാപികളാണ്, കഴിഞ്ഞ ജന്മത്തിലെ പാപങ്ങള്‍ കാരണമാണ് അവര്‍ക്ക് ഇത്തരം ജന്മം ലഭിച്ചതെന്ന് സവര്‍ണാധിപത്യകാലത്ത് മസ്തിഷ്‌ക്ക പ്രക്ഷാളനം ചെയ്തിരുന്നത്, തീണ്ടിക്കൂടായ്‌മയും കണ്ടുകൂടായ്‌മയും വരെ നിബന്ധന ചെയ്തിരുന്നത്, ഇവിടെ ഓര്‍ക്കുക- ഗീതാ തത്ത്വങ്ങളില്‍ നിന്ന് എത്ര വ്യതിചലിച്ചിരുന്നു അനാചാരങ്ങള്‍ നടപ്പാക്കിയിരുന്ന അന്നത്തെ ഹിന്ദു സവര്‍ണ്ണ സമൂഹം!” എന്നാണ് ഗീതയുടെ മഹത്വത്തിലേക്ക് വിരല്‍ചൂണ്ടി ഗ്രന്ഥകാരന്‍ പറയുന്നത്.
ഭഗവദ്ഗീതയുമായുള്ള നാല് പതിറ്റാണ്ട് കാലത്തെ ഗാഢമായ പരിചയമാണ് ഇങ്ങനെ മൗലികമായ ഒരു രചന നിര്‍വ്വഹിക്കാന്‍ ഹരിസേന വര്‍മ്മയെ പ്രാപ്തനാക്കുന്നത്. ഗീതാ സംബന്ധിയായ 300 ലേറെ പുസ്തകങ്ങളും വായിച്ചിരിക്കുന്നു. 415 പേജ് വരുന്ന പുസ്തകം ഇത് സാക്ഷ്യപ്പെടുത്തുന്നു. പ്രപഞ്ച രൂപരേഖ ഗീതയില്‍നിന്ന്’ എന്ന മറ്റൊരു പുസ്തകവും ഹരിസേന വര്‍മ്മ രചിച്ചിട്ടുണ്ട്.
ഭഗവദ്ഗീതക്കെതിരായ ജാതി വിമര്‍ശനത്തിന് ഗീതയുടെ ദര്‍ശനത്തെ അടിസ്ഥാനമാക്കി മറുപടി പറയുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത. ഈ വിഷയത്തില്‍ പാണ്ഡിത്യവും ചിന്തയും സമന്വയിക്കുന്ന ഇങ്ങനെയൊരു പഠനം മലയാളത്തിലെന്നല്ല, മറ്റേതെങ്കിലും ഭാഷയില്‍പ്പോലും ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. പുസ്തക രചന എന്നതിനുപരി വലിയൊരു സാംസ്‌കാരിക ദൗത്യമാണ് ഹരിസേന വര്‍മ്മ വിജയകരമായി നിര്‍വഹിച്ചിരിക്കുന്നത്.
ഗീതയിലെ ജാതിവിചാരം (പഠനം)
എം. ഹരിസേന വര്‍മ്മ,
ഡിസി ബുക്‌സ്,
പേജ് 415, വില 499/-
9840900722











