തിരുവനന്തപുരം: വനമേഖലയില്‍ മാത്രം ഉപയോഗിച്ചിരുന്ന ഒരു ഔഷധ സസ്യത്തെ മാനവ സമൂഹത്തിന് ഗുണകരമായി ഉപയോഗിക്കാന്‍ ശാസ്ത്രസമൂഹത്തിന് സംഭാവന ചെയ്തയാളാണ് ഇന്നലെ അന്തരിച്ച പ്രശസ്ത സസ്യശാസ്ത്രജ്ഞന്‍ ഡോ. പി. പുഷ്പാംഗദന്‍.
പശ്ചിമഘട്ടത്തിലെ വനമേഖലയില്‍ കാണുന്ന, അതീവ ഔഷധഗുണമുള്ള ഒരു ചെറുസസ്യമാണ് ആരോഗ്യപ്പച്ച. കാണി സമുദായത്തില്‍പ്പെട്ട വനവാസികള്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഈ സസ്യം, ശാരീരികക്ഷീണം മാറ്റാനും ഊര്‍ജം വര്‍ദ്ധിപ്പിക്കാനും ഡിഎന്‍എ സംരക്ഷക ഗുണങ്ങള്‍ക്കും സഹായിക്കുന്നു. കരള്‍ സംരക്ഷണനും അമിതമായ ക്ഷീണം മാറ്റാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മാനസിക ഉന്മേഷം നല്‍കാനും ഈ പച്ചമരുന്ന് സഹായകമാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണമാണ് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്.
ലോകത്തില്‍ ആദ്യമായി ജൈവവിഭവങ്ങള്‍ സംബന്ധിച്ച പരമ്പരാഗത അറിവ് ഉപയോഗപ്പെടുത്തി പുതിയ നേട്ടങ്ങള്‍ കൈവരിക്കുകയും അവയെ സംരക്ഷിക്കുന്ന വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന രീതിയായ ഇക്വിറ്റബിള്‍ ബെനിഫിറ്റ് ഷെയറിങ് മോഡല്‍ വികസിപ്പിച്ചെടുത്തത് ഡോ. പി. പുഷ്പാംഗദനാണ്. കാണി ഗോത്രവര്‍ഗക്കാരുടെ അറിവിനെ ലോകത്തിന് പരിചയപ്പെടുത്തുക മാത്രമല്ല, അതിന്റെ നേട്ടങ്ങള്‍ അവര്‍ക്കുകൂടി ലഭ്യമാക്കുന്നതിലൂടെ അതിന്റെ ഗുണഫലങ്ങള്‍ അവര്‍ക്കു കൈമാറുകകൂടിയാണ് അദ്ദേഹം ചെയ്തത്.
1969ല്‍ ജമ്മുവിലെ സിഎസ്‌ഐആര്‍ റിസര്‍ച്ച് ലബോറട്ടറിയിലാണ് ഡോ. പുഷ്പാംഗദന്‍ ഔദ്യോഗിക ജീവിതം തുടങ്ങിയത്. കേരളാ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിഎസ്‌സി പാസായ ശേഷം അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍നിന്ന് എംഎസ്‌സിയും പിഎച്ച്ഡിയും നേടി. അദ്ദേഹം വികസിപ്പിച്ചെടുത്ത, പേറ്റന്റ് ലഭിച്ച 15 ഉല്‍പ്പന്നങ്ങള്‍ ഇതിനോടകം വാണിജ്യാടിസ്ഥാനത്തില്‍ വിപണിയിലെത്തിയിട്ടുണ്ട്. ശാസ്ത്രത്തിനും സമൂഹത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.












