Cricket

അണ്ടർ 19 ഏഷ്യാ കപ്പ്: ദുബായിൽ ഞായറാഴ്ച ഇന്ത്യ-പാക് ഫൈനൽ പോരാട്ടം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ദുബായ്: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന മറ്റൊരു ഇന്ത്യ-പാകിസ്ഥാൻ കലാശപ്പോരിന് അണ്ടർ 19 ഏഷ്യാ കപ്പ് വേദിയാകുന്നു. ഞായറാഴ്ച ദുബായിൽ നടക്കുന്ന ഫൈനലിൽ ചിരവൈരികളായ ഇരുരാജ്യങ്ങളും നേർക്കുനേർ വരും. സെമി ഫൈനലുകളിൽ ശ്രീലങ്കയെ ഇന്ത്യയും ബംഗ്ലാദേശിനെ പാകിസ്ഥാനും എട്ട് വിക്കറ്റുകൾക്ക് തകർത്താണ് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ പാകിസ്ഥാനെതിരെ ഇന്ത്യ വിജയം നേടിയിരുന്നു എന്നത് ഫൈനലിൽ ടീം ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

ശ്രീലങ്കയ്‌ക്കെതിരായ സെമി ഫൈനലില്‍ മലയാളി താരം ആരോണ്‍ ജോര്‍ജ് ഒരിക്കല്‍ക്കൂടി തിളങ്ങിയ മത്സരത്തില്‍ എട്ടുവിക്കറ്റിന്റെ മിന്നും ജയമാണ് ഭാരതം സ്വന്തമാക്കിയത്.
മഴയെ തുടര്‍ന്ന് 20 ഓവറാക്കി ചുരുക്കിയയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഭാരതം 18 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 49 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സുമടക്കം 58 റണ്‍സ് നേടിയ ആരോണ്‍ ജോര്‍ജ് പുറത്താകാതെ നിന്നു. ടൂര്‍ണമെന്റില്‍ ആരോണിന് ഇത് രണ്ടാം അര്‍ധസെഞ്ച്വറിയാണ്. ഒരു സെഞ്ച്വറിയും ആരോണ്‍ നേടിയിട്ടുണ്ട്. 45 പന്തില്‍ രണ്ട് സിക്‌സും നാല് ബൗണ്ടറിയും അടക്കം 61 റണ്‍സ് നേടി പുറത്താകാതെനിന്ന വിഹാന്‍ മല്‍ഹോത്രയാണ് ഭാരതത്തിന്റെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍മാരായ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും നാല് വീതം റണ്‍സ് നേടി പുറത്തായിരുന്നു. നേരത്തെ, ദുബായില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ ശ്രീലങ്കയെ ബൗളിങ്ങിനയച്ചു. 38 പന്തില്‍ 42 റണ്‍സ് നേടിയ ചാമിക ഹീനട്ടിഗാലയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ വിമത് ദിന്‍സറ (32), സെത്മിക സെനെവിരാട്നെ (30), വിരാന്‍ ചമുദിത (19) എന്നിവര്‍ മാത്രമാണ് പിന്നീട് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഭാരതത്തിന് വേണ്ടി ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

 

Recent Posts