ന്യൂദൽഹി: സ്പീക്കറുടെ ചായ സൽക്കാരത്തിനിടെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള സംഭാഷണം ഏറെ ശ്രദ്ധേയമായി. പ്രിയങ്കയുടെ മണ്ഡലമായ വയനാടിനെക്കുറിച്ചാണ് ഇരുവരും പ്രധാനമായും സംസാരിച്ചത്. ദുരന്തമേറ്റുവാങ്ങിയ വയനാടിലെ ഇപ്പോഴത്തെ സാഹചര്യം എന്തെന്ന് മോദി പ്രിയങ്കയോട് ചോദിച്ചു. പുനരധിവാസ വിഷയങ്ങൾ ഉൾപ്പടെ പ്രിയങ്ക ചൂണ്ടിക്കാട്ടി. ദുരന്തത്തിന് ശേഷമുള്ള വയനാട്ടിലെ സാഹചര്യങ്ങളും പ്രിയങ്ക, പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
താൻ മലയാളം പഠിക്കുകയാണെന്നും പ്രധാനമന്ത്രിയോട് പ്രിയങ്ക പറഞ്ഞു. അതിനിടെ കൊല്ലം എം പിയായ എൻ കെ പ്രേമചന്ദ്രനെ, നരേന്ദ്ര മോദി പുകഴ്‌ത്തുകയും ചെയ്തു. നന്നായി ഗൃഹപാഠം ചെയ്ത് സഭയിൽ വരുന്ന നേതാവാണ് പ്രേമചന്ദ്രനെന്നാണ് മോദി അഭിപ്രായപ്പെട്ടത്. പ്രക്ഷുബ്ധമായ പാർലമെന്റ് ശൈത്യകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിന് പിന്നാലെയാണ് ഭരണ-പ്രതിപക്ഷ നേതാക്കളുടെ സൗഹൃദ സംഗമത്തിന് വേദിയായി സ്പീക്കറുടെ ചായ സൽക്കാരം മാറിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, എൻസിപി നേതാവ് സുപ്രിയ സുലെ, ആർഎസ്പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ തുടങ്ങി വിവിധ കക്ഷി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. പുതിയ പാർലമെന്റ് മന്ദിരത്തിൽ അംഗങ്ങൾക്കായി ഒരു പ്രത്യേക ഹാൾ വേണമെന്ന ആവശ്യം എംപിമാർ പ്രധാനമന്ത്രിക്ക് മുന്നിൽ വെച്ചു. പഴയ പാർലമെന്റിൽ ഇത്തരമൊരു സൗകര്യമുണ്ടായിരുന്നുവെന്നും എംപിമാർ ചൂണ്ടിക്കാട്ടി.
ബില്ലുകൾ പാസാക്കാൻ അർദ്ധരാത്രി വരെ സഭ നീട്ടിക്കൊണ്ടുപോകുന്നത് നല്ല കീഴ്വഴക്കമല്ലെന്ന് ചില എംപിമാർ അഭിപ്രായപ്പെട്ടു. സഭാ സമ്മേളനം ഒരു ആഴ്ച കൂടി നീട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ബഹളങ്ങൾ കാരണം അത് നടന്നില്ല. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ കാരണം സമ്മേളനം ചുരുങ്ങിയതിനെക്കുറിച്ച് പ്രധാനമന്ത്രി തമാശരൂപേണ പ്രതികരിക്കുകയും ചെയ്തു.
സഭയിലെ കടുത്ത രാഷ്‌ട്രീയ വിയോജിപ്പുകൾക്കിടയിലും നേതാക്കൾക്കിടയിലെ ഇത്തരം വ്യക്തിപരമായ ബന്ധങ്ങൾ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ വശമായാണ് വിലയിരുത്തപ്പെടുന്നത്.
















