തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍ നിന്ന് കോഴവാങ്ങിയ ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാര്‍ കൂടുതല്‍ പേരില്‍ നിന്നു കൈക്കൂലി വാങ്ങി എന്നതിനു തെളിവുകള്‍ പുറത്ത്. ഗൂഗ്ള്‍ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നും വിനോദ് കുമാർ പണം വാങ്ങിയത്. സുനിയടക്കം എട്ട് തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡി.ഐ.ജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചു. തുടർന്ന് ഇന്നലെ കേസെടുത്തിരുന്നു.
എ.ഡി.ജി.പി കഴിഞ്ഞാൽ തൊട്ടടുത്ത പ്രധാന പദവിയിലുള്ള ഉദ്യോഗസ്ഥനാണ് ഡി.ഐ.ജി വിനോദ് കുമാർ. കേസെടുത്ത പശ്ചാത്തലത്തിൽ നടപടിയുണ്ടാകും. വിരമിക്കാന്‍ നാല് മാസം ബാക്കി നില്‍ക്കേയാണ് ഇദ്ദേഹം വിജിലന്‍സ് കേസില്‍ പ്രതിയാകുന്നത്.
ലഹരി കേസുകളിലടക്കം പ്രതികളായവർക്ക് പെട്ടെന്ന് പരോൾ കിട്ടാൻ ഇടപെടാമെന്ന് പറഞ്ഞാണ് പണം വാങ്ങുന്നത്. ഗൂഗിൾ പേ വഴി വിനോദ് കുമാറിന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തി. സ്ഥലം മാറ്റത്തിന് ഉദ്യോഗസ്ഥരിൽനിന്ന് പണം വാങ്ങാറുണ്ടെന്ന് ഇന്‍റലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കേസെടുത്തത്. മുമ്പും പല കേസുകളിലും വിനോദ് കുമാർ ആരോപണവിധേയനായിട്ടുണ്ട്. രണ്ടുവട്ടം സസ്‌പെൻഷനിലായി. സംസ്ഥാനത്തെ മുഴുവൻ ജയിലിന്റെയും ഭരണനിർവഹണവുമായി ബന്ധപ്പെട്ട് പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
വിയ്യൂർ ജയിലിലെ തടവുകാർക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജന്റാക്കി പണം വാങ്ങിയതിൽ വിജിലൻസിന് തെളിവ് ലഭിച്ചെന്നും റിപ്പോര്‍ടുകള്‍ ഉണ്ട്. സ്ഥലംമാറ്റത്തിനും വിനോദ് കുമാർ ജീവനക്കാരിൽനിന്നും പണം വാങ്ങിയിരുന്നു എന്നാണ് വിവരം. വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം ഉത്തരവിട്ടിട്ടുണ്ട്.












