ശബ്ദതത്ത്വത്തെ ആധാരമാക്കിയാണ് ലോക വ്യവഹാരം എന്നു മാത്രമല്ല അതാണ് ജഗത്തിന്റെ സ്വരൂപത്തിലിരിക്കുന്നതെന്ന വാക്യപദീയ ദര്‍ശനത്തിന് വൈജ്ഞാനിക ശാസ്ത്ര മേഖലക്കും ഭാഷാ ശാസ്ത്രത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ സാധിച്ചു. വൈയ്യാകരണന്മാര്‍ ആവിഷ്‌ക്കരിച്ച സ്ഫോടവാദം ആധുനിക കാലത്ത് യൂറോപ്പിലും അമേരിക്കയിലും വിപ്ലവാത്മകമായ സ്വാധീനമാണ് ചെലുത്തിയത്. പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ജ്ഞാനമീമാംസാ രംഗത്ത് ഏറെ പരിവര്‍ത്തനപരമായ ചിന്തയാണ് പ്രസിദ്ധ ജര്‍മന്‍ തത്ത്വചിന്തകനായ ഇമാന്വല്‍ കാന്റ് മുന്നോട്ടു വച്ചത്. ഇത് പരിശോധിച്ചാല്‍, ഭര്‍ത്തൃഹരിയുടെ ശബ്ദതത്ത്വത്തിന്റെ മാറ്റൊലിയാണ് കേള്‍ക്കാന്‍ സാധിക്കുന്നത്. ഭാഷാ ശാസ്ത്രരംഗത്ത് ഇരുപതാം നൂറ്റാണ്ടില്‍ ഇപ്രകാരമൊരു പരിവര്‍ത്തനം അമേരിക്കയിലെ പ്രശസ്ത ഭാഷാ തത്ത്വചിന്തകനായ നോം ചോമ്സ്‌കി അവതരിപ്പിച്ചു. വിഖ്യാതരായിട്ടുള്ള ഈ രണ്ടു പണ്ഡിതന്മാരുടെയും സിദ്ധാന്തങ്ങളില്‍ സ്ഫോട തത്ത്വത്തിന്റെ സ്വാധീനം സംശയാതീതമായി തെളിഞ്ഞു കാണാം.
തികച്ചും ഭൗതിക വാദികളായിട്ടുള്ളര്‍ക്ക് ബാഹ്യലോകത്തു നിന്ന് ലഭ്യമാകുന്ന അനുഭവങ്ങള്‍ മാത്രമാണ് അറിവിന്നാധാരം. അതിനാല്‍ ഭാഷ പ്രയോഗിക്കുന്നതിനുള്ള അറിവും പുറമെ നിന്നു ലഭിക്കുന്നതാണ്. ആധുനിക പാശ്ചാത്യ തത്ത്വശാസ്ത്രകാരന്മാരില്‍ പ്രസിദ്ധരായിരുന്ന ജോണ്‍ ലോക്ക്, ഡേവിഡ് ഹ്യൂമ് മുതലായവരുടെ ആനുഭവികത്വ വാദം (ലാുശൃശരശാെ) അനുസരിച്ച്, ഇന്ദ്രിയാനുഭവം മാത്രമാണ് ഏതുതരം ജ്ഞാനത്തിനും ആധാരം. മനസ്സിന്റെ നൈസര്‍ഗികമായിട്ടുള്ള കഴിവുകളെ ഇവര്‍ അംഗീകരിക്കുന്നില്ല. ഇതനുസരിച്ച് അറിവും ഭാഷയുടെ ബാലപാഠവുമൊക്കെ പുറമെ നിന്നു ലഭിക്കുന്നവയാണ്.
ലോകത്തിന്റെ ഘടനയെ കാന്റ് കണ്ടത്
ആനുഭവികത്വ വാദത്തിന് ഏറ്റവും കനത്ത പ്രഹരമേല്‍പ്പിച്ചത് ജര്‍മന്‍ തത്ത്വ ചിന്തകനായ ഇമാന്വല്‍ കാന്റ് ആയിരുന്നു. തന്റെ സിദ്ധാന്തത്തെ തത്ത്വശാസ്ത്ര രംഗത്ത് ഒരു കോപ്പര്‍നിക്കല്‍ വിപ്ലവമായി കാന്റ് സ്വയം വിശേഷിപ്പിക്കുകയുണ്ടായി. കാരണം കാന്റ് അവകാശപ്പെടുന്നത്, തന്റെ സിദ്ധാന്തം ആവിഷ്‌കരിക്കപ്പെടുന്നതുവരെ സാധാരണക്കാരും തത്ത്വചിന്തകരുമെല്ലാം പൊതുവെ കരുതിയിരുന്നത് ബാഹ്യലോകത്തു നിന്ന് ഇന്ദ്രിയാനുഭൂതികള്‍ മനസ്സിലേക്ക് കടക്കുമ്പോഴാണ് ലോകസംബന്ധമായ അനുഭവമുണ്ടാകുന്നതെന്നാണ്. എന്നാല്‍ കാന്റ് തര്‍ക്കിച്ചത്, ലോകത്തിന്റെ ഘടന നിശ്ചയിക്കുന്നത് നമ്മുടെ മനസ്സാണെന്നാണ്. വസ്തുക്കളുടെ സ്വഭാവം നിര്‍ണയിക്കുന്നതില്‍ മനസ്സിന് സജീവമായ പങ്കുണ്ടെന്ന ആദര്‍ശവാദമാണ് കാന്റ് മുന്നോട്ടുവച്ചത്. മനസ്സിന്റെ ആശയങ്ങള്‍ അതിനു പുറത്തുള്ള ലോകത്തിന്റെ രൂപം സ്വീകരിക്കുന്നുവെന്ന ആനുഭവികത്വ വാദത്തിനു പകരം, ലോകം മനസ്സിന്റെ രൂപം സ്വീകരിക്കുന്നുവെന്നാണ് കാന്റിന്റെ വാദം. ജോണ്‍ ലോക്ക് പറഞ്ഞതു പോലെ പുറം ലോകത്തിന് എന്തും എഴുതിപ്പിടിപ്പിക്കാനുള്ള ശൂന്യപ്രതലമല്ല മനസ്സ് എന്നാണ് കാന്റ് വാദിക്കുന്നത്.
കാന്റിന്റെ നിഗമനത്തില്‍, ഇന്ദ്രിയാനുഭവങ്ങളെ അറിവാക്കി ക്രമീകരിക്കുന്നത് മനസ്സിന്റെ തന്നെ സംവിധാനങ്ങളാണ്. ഉദാഹരണത്തിന്, സ്ഥലകാല മാനങ്ങള്‍ മനസ്സിന്റേതാണ്, അവ പുറം ലോകത്തിന്റേതല്ല. മനസ്സിന്റെ ആന്തരിക ഘടനയുടെ ഭാഗമാകുന്ന ഈ രണ്ട് മാനങ്ങളാണ് പ്രത്യേക വസ്തുക്കളെക്കുറിച്ചുള്ള അനുഭവങ്ങള്‍ക്കെല്ലാം ആധാരം. ഇവ കൂടാതെ ഇന്ദ്രിയാനുഭവങ്ങള്‍ സാധ്യമാവുകയില്ല. ഇനി, സാമാന്യങ്ങളെ കുറിച്ചുള്ള അറിവ് ലഭിക്കുന്നതും മനസ്സിന്റെ തന്നെ മറ്റ് ചിന്താ വിഭാഗങ്ങളെ ആശ്രയിച്ചാകുന്നു. ഏകത്വം, കാര്യ-കാരണങ്ങള്‍, പരസ്പര പൂരകത്വം തുടങ്ങി 12 ചിന്താവിഭാഗങ്ങള്‍ കാന്റ് അവതരിപ്പിക്കുന്നുണ്ട്. ഇവ കൂടാതെ ജ്ഞാനാനുഭവങ്ങള്‍ സാധ്യമല്ല. എന്നാല്‍ ഇവയൊന്നും ഇന്ദ്രിയാനുഭൂതികള്‍ നല്‍കുന്നതുമല്ല. ഇവ മനസ്സിന്റെ ജ്ഞാന സമ്പാദന ഉപായങ്ങളാകുന്നു.
കാന്റിന്റെ ഈ വാദം വാക്യപദീയത്തിലെ ആശയത്തോട് സമാനത പുലര്‍ത്തുന്നതാണ്. ഭര്‍ത്തൃഹരിയുടെ ദര്‍ശനത്തില്‍ വാക്കും മനസ്സും ഒന്നാണ്. സ്ഫോടമാണ് രണ്ടിനും
ആധാരം. ആഖ്യ-ആഖ്യാതം എന്ന വാക്യരൂപത്തിലാണ് ചിന്തകളെന്നും, വാക്കും ചിന്തയും പശ്യന്തി അവസ്ഥയില്‍ വേര്‍ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ഒന്നായിരിക്കുന്നുവെന്നും, മധ്യമാ അവസ്ഥയിലാണ് ഈ ഐക്യത്തെക്കുറിച്ച് അവബോധമുണ്ടാകുന്നതെന്നും ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ശബ്ദം തന്നെയാണ് പ്രാണികളുടെ ചേതനാ ശക്തിയാകുന്നതെന്നും, അതിനാലാണ് ചേതന വാക്കിനെ ഉള്‍ക്കൊണ്ടിരിക്കുന്നതെന്നുമാണ് വാക്യപദീയം ആവര്‍ത്തിക്കുന്നത്:
സൈഷാ സംസാരിണാം സംജ്ഞാ
ബഹിരന്തശ്ച വര്‍ത്തതേ
തന്മാത്രമനതിക്രാന്തം
ചൈതന്യം സര്‍വ്വജന്തുഷു-1.126
(ശബ്ദശക്തിതന്നെയാണ് പ്രാണികളുടെ ചേതനാശക്തി. ശബ്ദം അകത്തും പുറത്തും സ്ഥിതി ചെയ്യുന്നു. ജീവികളുടെ ചൈതന്യം വാഗ്സ്വരൂപത്തെ അതിക്രമിക്കുന്നതല്ല)
ഇപ്രകാരം ചേതനാരൂപത്തിലുള്ള വാക്കാണ് സര്‍വ്വജ്ഞാനത്തിനും ആധാരമെന്നാണ് വാക്യപദീയം സ്പഷ്ടമാക്കുന്നത്:
ശബ്ദേഷ്വേവ ആശ്രിതാ ശക്തിഃ
വിശ്വസ്യാസ്യ നിബന്ധനീ
യന്നേത്രഃ പ്രതിഭാത്മായം
ഭേദരൂപഃ പ്രതീയതേ- 1.118
(ശബ്ദത്തെ ആശ്രയിച്ചിരിക്കുന്ന ശക്തി നാനാവിധ വ്യാവഹാരിക രൂപത്തില്‍ കാണപ്പെടുന്ന വസ്തുക്കളെയെല്ലാം കൂട്ടിക്കെട്ടുന്നു)
വസ്തുക്കളുടെ സൃഷ്ടിക്കും നിയന്ത്രണത്തിനും കാരണം ശബ്ദമാകുന്നു. ഇത് ചേതനാരൂപത്തില്‍ ജീവിയുടെ ഉള്ളില്‍ വസിക്കുന്നു. അതിനാല്‍ പ്രപഞ്ച വ്യവഹാരത്തിന് കാരണം ആശയരൂപത്തില്‍ സ്ഥിതിചെയ്യുന്ന ശബ്ദം അഥവാ മനസ്സാകുന്നു. വസ്തുക്കളുടെ വിഭാഗീകരണത്തിനും കാരണം മനസ്സാകുന്നുവെന്നും വാക്യപദീയം വ്യക്തമാക്കുന്നുണ്ട്:
സാ സര്‍വ്വ വിദ്യാ ശില്പിനാം
കലാനാം ചോപബന്ധനീ
തദ്വശാത് അഭിനിഷ്പന്നം
സര്‍വ്വം വസ്തുവിഭജ്യതേ-1.125
(എല്ലാത്തരം ജ്ഞാനങ്ങള്‍ക്കും കലകള്‍ക്കും ആധാരം വാഗ്ശക്തിയാകുന്നു. പ്രത്യക്ഷമാകുന്ന വസ്തുക്കള്‍ വിഭാഗങ്ങളായി അറിയപ്പെടുന്നത് ഇതുമൂലമാണ്)
ഇപ്രകാരമുള്ള വാക്യപദീയ ദര്‍ശനത്തെ പിന്താങ്ങുന്നതാണ് കാന്റിന്റെ നിഗമനങ്ങള്‍. അതായത് ബാഹ്യലോക വിഷയങ്ങളുടെ ക്രമവും അവ തമ്മിലുള്ള ബന്ധവും മറ്റും ഗ്രഹിക്കാന്‍ അവയെ വിഭാഗീകരിക്കുന്നത് മനസ്സിന്റെ നിയതമായ ചില രീതികളാണ്. അനുഭവനിരപേക്ഷമായ മനസ്സിന്റെ ഇത്തരം ഘടനയാണ് വിഷയങ്ങള്‍ക്ക് ക്രമവും രൂപവും നല്‍കി ജ്ഞാനയോഗ്യമാക്കുന്നത്. അതിനാല്‍ മനസ്സാണ് ബാഹ്യലോകത്തെ ചിട്ടപ്പെടുത്തുന്നതും നിയന്ത്രിക്കുന്നുതുമെന്നാണ് വാക്യപദീയത്തിലെയും കാന്റിന്റെയും സമാനചിന്തകള്‍.
നോം ചോമ്സ്‌കി ആധുനിക വൈയ്യാകരണന്‍
ഇരുപതാം നൂറ്റാണ്ടിലെ ഭാഷാ ശാസ്ത്രത്തില്‍ അമേരിക്കയില്‍ അരങ്ങേറിയ ചോമ്സ്‌കിയന്‍ വിപ്ലവം സ്ഫോട വാദപ്രേരിതമാണ്. ഉത്തരാധുനിക കാലത്തെ ഭാഷാ സിദ്ധാന്തങ്ങള്‍ പൊതുവെ വൈയ്യാകരണ ദര്‍ശനത്തെ നിരാകരിക്കുന്നവയാണ്. എന്നാല്‍ പാശ്ചാത്യഭാഷാ ശാസ്ത്രകാരനായ നോം ചോമ്‌സ്‌കിയുടെ വീക്ഷണം ഭര്‍ത്തൃഹരിയുടെ ദര്‍ശനത്തെ പിന്‍തുടരുന്നതാണ്. ജൂതവംശജനായ അമേരിക്കന്‍ പൗരന്‍ നോം ചോമ്‌സ്‌കി മസച്യുസറ്റ്സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഭാഷാശാസ്ത്ര പ്രൊഫസറായിരുന്നു. ചോമ്സ്‌കി മുന്നോട്ടുവച്ച സാര്‍വ്വലൗകിക വ്യാകരണം (universal grammar) പാശ്ചാത്യ ഭാഷാശാസ്ത്രത്തില്‍ വളരെ പരിവര്‍ത്തനപരമായ ഒരു നീക്കമായിരുന്നു. ചോമ്സ്‌കി ആവിഷ്‌ക്കരിച്ച ഈ ഭാഷാ സിദ്ധാന്തത്തില്‍ വാക്യപദീയത്തിന്റെ സ്വാധീനമാണ് കാണാന്‍ സാധിക്കുന്നത്.
ചോമ്സ്‌കിയുടെ സാര്‍വ്വലൗകിക വ്യാകരണ സിദ്ധാന്തപ്രകാരം ഒരു ശിശു ജനിക്കുന്നതു തന്നെ ഭാഷയുടെ അടിസ്ഥാനമാകുന്ന വ്യാകരണ ഘടനയുമായിട്ടാണ് (Aspects of the Theory of Syntax, 1965). ഭാഷ ആര്‍ജിക്കാനുള്ള മനുഷ്യന്റെ കഴിവിന്നാധാരം ജന്മസിദ്ധമായ ഈ വ്യാകരണ ഘടനയാകുന്നു. വിവിധ രീതിയിലുള്ള ഭാഷകള്‍ക്കെല്ലാം ആധാരം ഈ ആന്തരിക വ്യവസ്ഥയാണ്. ഭാഷ ഏതായാലും അതിനെ മറ്റ് ഭാഷകളില്‍ നിന്നു വ്യത്യസ്തമാക്കുന്ന അതിന്റെ ഉപരിതല ഘടന (surface structure) ആശ്രയിക്കുന്നത് ജന്മസിദ്ധമായിട്ടുള്ളതും ആഴത്തിലുള്ളതുമായ ആന്തരിക വ്യാകരണ ഘടനയെ (deep structure) ആകുന്നു. അതായത് അന്തര്‍ഹിതമായിട്ടുള്ള ഘടനയുടെ നിയമങ്ങളാണ് സകല ഭാഷകള്‍ക്കും ഭാഷാ വ്യവഹാരങ്ങള്‍ക്കും സ്രോതസ്സായിട്ടുള്ളത്. ഈ നിയമങ്ങള്‍ നിശ്ചിതമാണെങ്കിലും ഇവ കാരണം നിരവധി വ്യത്യസ്ത ഭാഷാവ്യവഹാരങ്ങള്‍ സാധ്യമാകുന്നതിനാല്‍ ഈ അടിസ്ഥാന വ്യാകരണത്തെ പരിവര്‍ത്തനാത്മക വ്യാകരണം അഥവാ ട്രാന്‍സ്ഫോര്‍മേറ്റിവ് ഗ്രാമര്‍ എന്നു വിളിക്കുന്നു. (Syntactic Structures, 1957).
ചോമ്സ്‌കിയുടെ വാദത്തില്‍, ശിശുക്കള്‍ ഔപചാരികമായി വ്യാകരണം പഠിക്കാതെ തന്നെ മാതൃഭാഷ സംസാരിച്ചു തുടങ്ങുന്നത് അടിസ്ഥാന വ്യാകരണം അവര്‍ക്ക് സഹജമായിട്ടുള്ളതു കാരണമാണ്. മാതാപിതാക്കള്‍ വ്യാകരണം വ്യക്തമാക്കാതെ പ്രയോഗിക്കുന്ന വാക്ശകലങ്ങളില്‍ നിന്നു പോലും അവര്‍ ഭാഷ പഠിക്കുന്നു. കാരണം മനുഷ്യന് ജന്മനായുള്ള സിദ്ധികളില്‍ വ്യാകരണവും ഉള്‍പ്പെടുന്നു. ചോമ്സ്‌കിയുടെ ഈ അപഗ്രഥനം വാക്യപദീയത്തിലെ തത്ത്വവിചാരത്തിനു സമാനമാണ്:
ഇതികര്‍ത്തവ്യതാ ലോകേ
സര്‍വ്വാ ശബ്ദവ്യപാശ്രയാ
യാം പൂര്‍വ്വാഹിത സംസ്‌കാരോ
ബാലോപി പ്രതിപദ്യതേ – 1.121
ആദ്യഃ കരണ വിന്യാസഃ
പ്രാണസ്യോര്‍ദ്ധ്വം സമീരണം
സ്ഥാനാനാം അഭിഘാതശ്ച
ന വിനാ ശബ്ദഭാവനാം -1.122
(ലോക വ്യവഹാരം എപ്രകാരം നിര്‍വ്വഹിക്കണമെന്നത് ശബ്ദത്തെ ആശ്രയിച്ചിരിക്കുന്നു. അത് മുജ്ജന്മ സംസ്‌കാരത്തോടുകൂടിയ ഒരു കുട്ടിപോലും അറിയുന്നു. ജനിച്ച കുട്ടിയുടെ ആദ്യത്തെ ശബ്ദം, അതിനായിട്ടുള്ള പ്രാണന്റെ ഊര്‍ദ്ധ്വഗമനം, വിവിധ സ്ഥാനങ്ങളുമായുള്ള അതിന്റെ സംബന്ധം എന്നിവയൊന്നും ശബ്ദത്തിന്റെ ഭാവന കൂടാതെ സംഭവിക്കുന്നതല്ല)
ഭാഷയുടെ മൂലഘടന ആന്തരികമാണെന്നും, എല്ലാ ഭാഷകള്‍ക്കും അടിസ്ഥാനം ഒന്നാകുന്നുവെന്നുമുള്ള ചോമ്സ്‌കിയുടെ ദര്‍ശനം ഭര്‍ത്തൃഹരിയുടെ ഈ ദര്‍ശനത്തില്‍ നിന്നു വ്യത്യസ്തമല്ല. ഭാഷാ വ്യവഹാരം മനുഷ്യന് സഹജമാണെന്നും, ഇത് സാധ്യമാക്കുന്നത് സാര്‍വ്വലൗകിക തത്ത്വമായ സ്ഫോടത്തില്‍ നിന്ന് ഉത്ഭവിക്കുന്ന ആന്തരിക വ്യാകരണ ഘടനയാണെന്നുമുള്ള വാക്യപദീയത്തിലെ ദര്‍ശനമാണ് ചോമ്സ്‌കിയുടെ സാര്‍വ്വലൗകിക വ്യാകരണ സിദ്ധാന്തത്തെയും പരിവര്‍ത്തനാത്മക സിദ്ധാന്തത്തെയും സ്വാധീനിച്ചതെന്ന കാര്യത്തില്‍ സംശയമില്ല.
(തുടരും)












