വാഷിങ്ടണ്‍: യുസിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയില്‍ നടന്ന വെടിവെയ്‌പ്പിൽ രണ്ട് പേർ മരിച്ചു. സംഭവത്തില്‍ പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് ഐലൻഡിലെ ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. തുടർന്ന് പോലീസ് ക്യാമ്പസിലേക്ക് കുതിച്ചെത്തുകയും പ്രതിക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. ആദ്യം പ്രതി പിടിയിലായതായി അധികൃതർ അറിയിച്ചെങ്കിലും പിന്നീട് തിരുത്തിപ്പറഞ്ഞു. യൂണിവേഴ്‌സിറ്റിയിലെ എന്‍ജിനീയറിങ് ബ്ലോക്കിലാണ് വെടിവെയ്‌പ്പ് നടന്നത്.
റോഡ് ഐലന്‍ഡിന്റെ തലസ്ഥാന നഗരമായ പ്രൊവിഡന്‍സില്‍ പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു ആക്രമണം. കറുത്ത വസ്ത്രം ധരിച്ച പുരുഷനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രൊവിഡന്‍സ് മേയര്‍ ബ്രെറ്റ് സ്മൈലി അറിയിച്ചു. പരീക്ഷകള്‍ക്കായി വിദ്യാര്‍ഥികള്‍ ക്യാംപസില്‍ ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്.
വെടിവയ്‌പ്പില്‍ ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പ്രൊവിഡന്‍സ് മേയര്‍ ബ്രെറ്റ് സ്മൈലി അറിയിച്ചു. ക്യാംപസിലുള്ളവരോട് വാതിലുകള്‍ അടയ്‌ക്കാനും മൊബൈല്‍ ഫോണ്‍ നിശ്ശബ്ദമാക്കി വയ്‌ക്കാനും ക്യാംപസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെടിവയ്‌പ്പിനെപ്പറ്റി വിവരം ലഭിച്ചുവെന്നും അക്രമിയെ പിടികൂടാനായിട്ടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്.
















