വൈക്കം: ലോകപ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ. ദക്ഷിണ ഭാരതത്തിലെ പുകൾപെറ്റ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. കോട്ടയം ജില്ലയിൽ വൈക്കം നഗരഹൃദയത്തിലാണ് ദക്ഷിണ കാശിയെന്നറിയപ്പെടുന്ന ക്ഷേത്രം സ്ഥിതിചെയ്യുന്നത്. എട്ട് ഏക്കറോളം വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദർശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രാങ്കണത്തിന്റെ വടക്കേയറ്റത്ത് രണ്ടുനില ഊട്ടുപുര. അവിടെ ക്ഷേത്രകലാപീഠവും പ്രവർത്തിക്കുന്നു. ഊട്ടുപുരയുടെ വടക്കുമാറി അമ്പലക്കുളവും.
പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവാലയങ്ങളിൽ ഒന്നാണ് വൈക്കം മഹാദേവക്ഷേത്രം .സാധാരണ ശ്രീകോവിലിന്റെ മൂന്നിരിട്ടി വലിപ്പമുണ്ട് ഇവിടുത്തെ വലിയ വട്ട ശ്രീകോവിലിന് . ശ്രീകോവിലിന് രണ്ടു ചുറ്റുണ്ട്. ഓരോ ചുറ്റിനും ആറു കരിങ്കൽപ്പടികൾ വീതവും. ‘പടിയാറും കടന്നവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും ശിവശംഭോ’ എന്ന വരികൾ ഇത് വ്യക്തമായി പറയുന്നുണ്ട്. രണ്ടടി ഉയരമുള്ള പീഠത്തിൽ ആറടിയോളം വലുപ്പമുള്ള കിഴക്കോട്ടു ദർശനമായ മഹാലിംഗമാണ് മറ്റൊരു പ്രത്യേകത .വാതിൽ മാടത്തിലൂടെ കടന്നു പോകുമ്പോൾ കാണുന്ന ദാരുശില്പങ്ങളിൽ കൊത്തിവച്ചിരിക്കുന്നത് രാമായണം കഥയാണ്.
ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ഉത്സവമായ വൈക്കത്തഷ്ടമി നാളെയാണ്. 12 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്. സമാപനം അഷ്ടമി ദിനത്തിലായതിനാലാണ് ആ പേരു സിദ്ധിച്ചത്. വ്യാഘ്രപാദമുനിക്ക് ഭഗവാൻ ദർശനം നൽകിയത് ഈ ദിനമാണെന്ന് കരുതുന്നു. രാത്രി മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കും. സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയിൽ പങ്കു ചേർന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു.
അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽവച്ചാണ്. ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമിഎഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ പ്രസിദ്ധമാണ്.
ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിക്കാൻ മകനായ സുബ്രഹ്‌മണ്യൻ പുറപ്പെടുമ്പോൾ പുത്രവിജയത്തിന് വേണ്ടി ശിവൻ അഷ്ടമി ദിവസം അന്നദാനം നടത്തുന്നു. ഈ ദിവസം ലക്ഷത്തോളം പേർ ഭഗവാന്റെ പ്രസാദത്തിനായി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. എന്നാൽ അന്ന് ശിവൻ മാത്രം നിരാഹാരവ്രതം അനുഷ്ഠിക്കും എന്നാണ് ഐതിഹ്യം.
കിഴക്കേ ആനപന്തലിൽ മകനെ കാത്തിരിക്കുന്ന ശിവൻ,വിജയശ്രീ ലാളിതനായി രാത്രിയിലെത്തിച്ചേരുന്ന ഉദയനാപുരത്തപ്പനെ വാദ്യാഘാഷങ്ങളോടും അലങ്കാരങ്ങളോടും കൂടി എതിരേൽക്കും. കൂടാതെ ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ ഭഗവതിമാരെയും സ്വീകരിക്കുന്നു. ഇത് ‘കൂടി പൂജ’ എന്നാണ് അറിയപ്പെടുന്നത്.
അഷ്ടമിയോടനുബന്ധിച്ചുള്ള ദർശനം നാളെ പുലർച്ചെ നാലര മുതൽ ആരംഭിക്കും. ക്ഷേത്രത്തിന്റെ കിഴക്കേ ആൽച്ചുവട്ടിൽ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹർഷിക്കു പത്‌നീസമേതനായി ഭഗവാൻ ശ്രീപരമശിവൻ ദർശനം നൽകി അനുഗ്രഹിച്ചുവത്രേ, ആ പുണ്യമുഹൂർത്തത്തിലാണ് അഷ്ടമിദർശനം നടത്തുന്നത്.
ആദ്യം പുറപ്പെടാശാന്തിയായിരുന്നു ഇവിടെ. രണ്ടു തന്ത്രിമാർ, മേയ്‌ക്കാടും ഭദ്രകാളി മറ്റപ്പള്ളിയും. ഇവിടെ ശിവന് രാവിലെ ദക്ഷിണാമൂർത്തി, ഉച്ചയ്‌ക്ക് കിരാതമൂർത്തി, വൈകിട്ട് പാർവ്വതീസമേതനായ സാംബശിവൻ എന്നിങ്ങനെയാണ് ഭാവങ്ങൾ. കിഴക്കെ ഗോപുരം കടന്നാൽ ആനക്കൊട്ടിൽ.കരിങ്കൽ പാകിയ മുറ്റത്ത് 325 തിരിയിട്ട് കത്തിക്കാവുന്ന അശ്വഥാകൃതിയിലുള്ള വിളക്ക്. ഇതിൽ നെയ്യോ എണ്ണയോ ഒഴിച്ച് കത്തിക്കുന്ന ചടങ്ങാണ് ആലുവിളക്ക് തെളിയിക്കൽ. 64 അടി ഉയരമുള്ള സ്വർണ്ണക്കൊടിമരം.അഞ്ചു പൂജയും ശീവേലിയുമുണ്ട്.
എ.ഡി. 300ൽ ജീവിച്ചിരുന്ന പെരുംതച്ചനാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. പെരുന്തച്ചൻ നിർമ്മിച്ചതെന്ന് കരുതുന്ന കേരളത്തിലെ രണ്ട് ക്ഷേത്ര ശ്രീകോവിലുകളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. മറ്റൊന്ന് വാഴപ്പള്ളിയിലാണ്. വൈക്കത്ത് അണ്ഡാകൃതിയിലും, വാഴപ്പള്ളിയിൽ വർത്തുളാകൃതിയിലും ആണ് പെരുന്തച്ചൻ പണിതിരിക്കുന്നത്.
വൈക്കത്തു മാത്രം കാണുന്ന ഒരു ചടങ്ങാണ് ഘട്ടിയം ചൊല്ലൽ. ദീപാരാധനക്കും അത്താഴ ശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനുമാണ് ഇത് നടക്കുക. മുകളിൽ ഋഷഭവാഹനവും അഞ്ചടി ഉയരമുള്ള ഒരു വെള്ളിവടി കൈയിൽ പിടിച്ച് അഞ്ജലീബദ്ധനായി നിന്ന് ദേവന്റെ സ്തുതിഗീതങ്ങൾ ചൊല്ലുകയാണ് ഘട്ടിയം ചൊല്ലൽ ചടങ്ങ്.
അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ ഏറ്റവും പ്രധാന വഴിപാട് ‘പ്രാതൽ’ ആണ്. പിന്നീടുള്ള പ്രധാന വഴിപാടുകൾ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്.
















