50 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1975 ഡിസംബര്‍ 10. കാണികളാല്‍ നിറഞ്ഞ കോഴിക്കോട് കോര്‍പ്പറേഷന്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫിയുടെ ആദ്യ മത്സരത്തില്‍ അസമും, സര്‍വ്വീസസും തമ്മിലുള്ള കളി തുടങ്ങുന്നതിന് തൊട്ടുമുമ്പായി മൈക്കിലൂടെ സംഘാടക സമിതിയുടെ ഒരു പ്രത്യേക അറിയിപ്പ് വന്നു. ‘1915 മുതല്‍ 1960 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തിന്റെ കായികരംഗത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയ അതുല്യ പ്രതിഭ തൃശൂര്‍ സ്വദേശി മണ്ണത്താഴത്ത് ബാലകൃഷ്ണമേനോന്‍ അന്ന് പുലര്‍ച്ചെ തൃശൂരില്‍ ദിവംഗതനായ വിവരവും, അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി സ്റ്റേഡിയത്തിലുള്ളവര്‍ രണ്ടു മിനിറ്റ് എഴുന്നേറ്റു നിന്ന് പ്രാര്‍ത്ഥിക്കുവാനുള്ള അഭ്യര്‍ത്ഥനയും’ ആയിരുന്നു അത്.
പരേതരായ ചങ്കരംപൊന്നത്ത് അച്യുതമേനോന്റെയും, മണ്ണത്താഴത്ത് കുട്ടിപ്പാറു അമ്മയുടെയും മൂത്തപുത്രനായി 1893 നവംബര്‍ 30 ന് തൃശൂരിലായിരുന്നു ബാലകൃഷ്ണമേനോന്റെ ജനനം. ചങ്കരംപൊന്നത്ത് നാണിക്കുട്ടിയമ്മയായിരുന്നു ഭാര്യ. പരേതരായ ഡോ. എം. കുഞ്ഞന്‍ മേനോന്‍, അമ്മു അമ്മ, (റിട്ട. കമാണ്ടര്‍) എം. കുമാരദാസ് ഇവരായിരുന്നു സഹോദരങ്ങള്‍. പരേതരായ സി.പി.എ. മേനോന്‍, സി. ഗോപിമോഹന്‍ മേനോന്‍, സി.രാധ, സി. കൊച്ചമ്മിണി ഇവരായിരുന്നു മക്കള്‍. തൃശൂര്‍ പാലസ് റോഡിലെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പഠനം (ഇപ്പോള്‍ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബി എ പാസായ ശേഷം, മദ്രാസ് ലോ കോളജില്‍ നിന്ന് നിയമബിരുദമെടുത്തു.
അഭിഭാഷകനായെങ്കിലും, ബാലകൃഷ്ണമേനോന്‍ (സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ബാലേട്ടന്‍) കായിക-പത്രപ്രവര്‍ത്തന മേഖലകളിലാണ് കൂടുതല്‍ വ്യാപൃതനായത്. കേരളത്തില്‍ ആദ്യമായി 1959 ല്‍ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ മത്സരം എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്നപ്പോള്‍ പരേതനായ റിട്ട. കേണല്‍ ഗോദവര്‍മ്മ രാജയുടെ നേതൃത്വത്തിലെ സംഘാടക സമിതിയില്‍ സജീവ സാന്നിദ്ധ്യമായി ബാലകൃഷ്ണമേനോനും ഉണ്ടായിരുന്നു. ആ ടൂര്‍ണമെന്റില്‍ ആതിഥേയരായ ഭാരതത്തെ കൂടാതെ ഇറാന്‍, ഇസ്രയേല്‍, പാകിസ്ഥാന്‍ ടീമുകളാണ് പങ്കെടുത്തത്.
1930 ന് ശേഷം ഹൈസ്‌കൂളുകളിലും, കോളജുകളിലും തഴച്ചുവളര്‍ന്ന തൃശൂര്‍ ഫുട്‌ബോളിന് ഒരു സുവര്‍ണ്ണകാലം ഉണ്ടായിരുന്നു. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍, സെന്റ് തോമസ് ഹൈസ്‌കൂള്‍, സി.എം.എസ്. ഹൈസ്‌കൂള്‍, വിവേകോദയം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെല്ലാം ബാലകൃഷ്ണമേനോന്റെയും മറ്റു ഫുട്‌ബോള്‍ പരിശീലകരുടെയും സേവനം ഒരു മുതല്‍ക്കൂട്ടായിരുന്നു. ഈ കാലഘട്ടത്തില്‍, കേരള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് തൃശൂരില്‍ തുടങ്ങിയപ്പോള്‍ അതിനുള്ള ട്രോഫി സമ്മാനിച്ചത് കൊച്ചി രാജാവായിരുന്നു. 5 വര്‍ഷം നീണ്ടുനിന്ന ഈ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി എല്ലാവര്‍ഷവും കിരീടം ചൂടിയ ‘ജോസ് ടീം’ കപ്പ് സ്വന്തമാക്കിയപ്പോള്‍ പരീക്ഷിത്ത് തമ്പുരാന്‍ പുതിയ ട്രോഫി കൊടുത്തു എന്ന് പ്രത്യേകം എടുത്തുപറയണം. ജോണ്‍, ജോര്‍ജ്, കുര്യന്‍ എന്നീ ത്രിമൂര്‍ത്തികള്‍ അന്നത്തെ തൃശൂരിലെ സുവര്‍ണ്ണ കാലത്തിന്റെ പ്രതിനിധികളായിരുന്നുവെന്നതും ചരിത്രം.
തൃശൂര്‍ കോരപ്പത്ത് ലെയിനിലെ വസതിയില്‍ വിശ്രമജീവിതം തുടങ്ങിയപ്പോള്‍ അടുത്ത സുഹൃത്തുക്കളും, ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട് പ്രമുഖരുമായിരുന്ന റിട്ട. കേണല്‍ ഗോദവര്‍മ്മ രാജ, കൊച്ചി പ്രധാനമന്ത്രിയായിരുന്ന ഇടക്കുന്നി ഇക്കണ്ടവാര്യര്‍, പി.കെ. ഗോപാലന്‍ നായര്‍ (റിട്ട. ഗവ. സെക്രട്ടറി), ഭാരത പൗരത്വം സ്വീകരിച്ചശേഷം തൃശൂരില്‍ സ്ഥിരതാമസമാക്കിയ ഇംഗ്‌ളീഷുകാരന്‍ ജെ.എച്ച്. വില്യംസ് എന്നിവര്‍ സ്ഥിരം സന്ദര്‍ശകരായിരുന്നു. തൃശൂരിലെ ടി. രാമന്‍കുട്ടി മാരാര്‍, വി.കെ.എന്‍.മേനോന്‍, പി. തോമസ്, ഉക്രു കോടന്‍ കണ്ടത്ത്, തമ്പി ജോര്‍ജ് എന്നിവരും ആശയവിനിമയത്തിനായി എത്തുമായിരുന്നു. കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് പി. ഗോവിന്ദന്‍ നായരും, പ്രശസ്ത സാഹിത്യകാരന്‍ പുത്തേഴത്ത് രാമന്‍ മേനോനും അദ്ദേഹത്തിന്റെ സുഹൃദ്വലയത്തിലുണ്ടായിരുന്നു. 1975 ഡിസംബറില്‍ അദ്ദേഹം മരണമടഞ്ഞപ്പോള്‍ ഞങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാന്‍ അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനും, ആഭ്യന്തരമന്ത്രി കെ. കരുണാകരനും എത്തിയിരുന്നു.
കായികരംഗത്തെ പ്രാഗത്ഭ്യത്തിനു പുറമെ, സാംസ്‌കാരിക രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. 1889-1898 കാലഘട്ടത്തില്‍ മലയാളഭാഷയിലെ ആനുകാലിക പ്രസിദ്ധീകരണമായിരുന്ന ‘വിദ്യാവിനോദിനി’ യുടെ എഡിറ്ററായിരുന്ന സി.പി. അച്യുതമേനോന്റെ സാഹിത്യവാസന മകന്‍ ബാലകൃഷ്ണമേനോനും ലഭിച്ചിരുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ‘കേരള പഞ്ച്’ എന്നപേരില്‍ 1928 മുതല്‍ ഒരു വ്യാഴവട്ടത്തില്‍ കൂടുതല്‍ക്കാലം അദ്ദേഹം ഇംഗ്ലീഷില്‍ ‘നലാബ്’ എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്നത്. നാല് വര്‍ഷത്തോളം കേരള കലാമണ്ഡലത്തില്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
തൃശൂര്‍ സെന്റ് മേരീസ് കോളജിന് സമീപമുണ്ടായിരുന്ന ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തൃശൂര്‍ പബ്ലിക് ലൈബ്രറി, പാലസ് റോഡില്‍ സ്ഥിതി ചെയ്യുന്ന തൃശൂര്‍ ടൗണ്‍ ഹാളിലേക്ക് മാറ്റിസ്ഥാപിച്ചതും ഇദ്ദേഹമാണ്. തിരുക്കൊച്ചിയിലേയും, കേരളത്തിലെയും കായികരംഗത്തിന് ബാലകൃഷ്ണമേനോന്‍ നല്‍കിയ സമഗ്രസംഭാവനകള്‍ക്കുള്ള അംഗീകാരമായി കൊച്ചി മഹാരാജാവ് അദ്ദേഹത്തിന് 1000 പവന്റെ വെള്ളിക്കപ്പും പ്രശസ്തിപത്രവും 1957 ല്‍ സമ്മാനിച്ചു. 1975 ല്‍ ദേഹവിയോഗശേഷം അദ്ദേഹത്തിന്റെ പേരില്‍ എവര്‍ റോളിങ് ട്രോഫി നടത്തുവാനായി ഈ വെള്ളിക്കപ്പ് തിരുവനന്തപുരത്തെ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിന് പി
ന്നീട് കൈമാറി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരുകോടി പ്രണാമം.
(മണ്ണത്താഴത്ത് ബാലകൃഷ്ണമേനോന്റെ കൊച്ചു മകനാണ് ലേഖകന്‍)
















