ന്യൂദൽഹി : ജവഹർലാൽ നെഹ്രു ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയ്‌ക്ക് ഇസ്രോയ്‌ക്കും, ഐ ഐ ടിയും ഒന്നും ഉണ്ടാകുമായിരുന്നില്ലെന്ന് പ്രിയങ്കാ ഗാന്ധി . വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചർച്ചയിൽ സഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രിയങ്ക.
“പ്രധാനമന്ത്രിയായി മോദി 12 വർഷം ചെലവഴിച്ചു. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജവഹർലാൽ നെഹ്‌റു ഏതാണ്ട് അതേ കാലയളവ് ജയിലിൽ ചെലവഴിച്ചു. തുടർന്ന് 17 വർഷം പ്രധാനമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. നിങ്ങൾ അദ്ദേഹത്തെ വളരെയധികം വിമർശിക്കുന്നു, പക്ഷേ അദ്ദേഹം ഇസ്രോ (ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന) ആരംഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് മംഗൾയാൻ ഉണ്ടാകുമായിരുന്നില്ല.
അദ്ദേഹം ഡിആർഡിഒ ആരംഭിച്ചില്ലെങ്കിൽ തേജസ് ഉണ്ടാകുമായിരുന്നില്ല; അദ്ദേഹം ഐഐടികളും ഐഐഎമ്മുകളും ആരംഭിച്ചില്ലെങ്കിൽ നമ്മൾ ഐടിയിൽ മുന്നിലാകുമായിരുന്നില്ല. അദ്ദേഹം എയിംസ് ആരംഭിച്ചില്ലെങ്കിൽ, കൊറോണ പോലുള്ള ഒരു വെല്ലുവിളിയെ നമ്മൾ എങ്ങനെ നേരിടും? “പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു രാജ്യത്തിനുവേണ്ടി ജീവിച്ചു, രാജ്യസേവനത്തിനിടെ മരിച്ചു.
സ്വാതന്ത്ര്യസമരകാലത്ത് നെഹ്‌റു ഒമ്പത് തവണ ജയിലിൽ പോയി, 3,200 ദിവസത്തിലധികം ജയിലിൽ കിടന്നു. രാജ്യം പരാതികൾ കേൾക്കും, ഇന്ദിരാ ജി എന്താണ്, രാജീവ് ജി എന്താണ് ചെയ്തത്, കുടുംബവാഴ്ച രാഷ്‌ട്രീയം എന്താണ്, നെഹ്‌റുവിന്റെ തെറ്റുകൾ എന്തൊക്കെയാണ്, നമുക്ക് അവയെക്കുറിച്ച് സംസാരിക്കാം ‘ എന്നും പ്രിയങ്ക പറഞ്ഞു.
















