തിരുവനന്തപുരം: സ്ത്രീപീഡകരായ എംഎല്‍എമാരുടെയും നേതാക്കളുടെയും പേരില്‍ പരസ്പരം പോരടിച്ച് എല്‍ഡിഎഫും യുഡിഎഫും. സിപിഎം എംഎല്‍എ മുകേഷിനെതിരെയുള്ള കേസും നേതാക്കളായ പി.കെ. ശശി, പി. ശശി തുടങ്ങിയവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിച്ചതും ഉയര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിനെ പ്രതിരോധിക്കാന്‍ യുഡിഎഫ്. ജയിലില്‍ കിടന്ന എംഎല്‍എമാരടക്കം യുഡിഎഫില്‍ ഇപ്പോഴുമുണ്ടെന്ന് തിരിച്ചടിച്ചും മുഖ്യമന്ത്രി പിണറായി വിജയനും മുകേഷിന് സംരക്ഷണം ഒരുക്കി.
നിലവില്‍ നാല് എംഎല്‍എമാരാണ് പീഡനക്കേസില്‍ പ്രതിയായി നിയമസഭയിലുള്ളത്. കോവളം എംഎല്‍എ എം. വിന്‍സന്റ്, പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി, പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരാണ് പ്രതിപക്ഷത്ത് നിന്നുള്ളത്. എം. വിന്‍സെന്റ് ഒരുമാസത്തോളം ജയിലില്‍ കിടന്നു. സിപിഎമ്മില്‍ നിന്നും എം. മുകേഷും ലൈംഗികപീഡന കേസില്‍ പ്രതിയാണ്. കൂടാതെ പി. ശശി, പി.കെ. ശശി എന്നിവരുടെ പീഡനപരാതി സിപിഎം അന്വേഷണ സമിതി മുക്കിയതും കോണ്‍ഗ്രസ് ആയുധമാക്കി.
2017ല്‍ ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് എം. വിന്‍സന്റിനെതിരെയുള്ള കേസ് പുറത്ത് വരുന്നത്. ഒരു മാസത്തോളം ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യം ലഭിച്ചത്. ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ അദ്ധ്യാപികയെ പലവട്ടം പീഡിപ്പിച്ചശേഷം കോവളത്ത് കൊണ്ടുപോയി പാറക്കെട്ടില്‍ നിന്നും തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലാണ് എല്‍ദോസ് കുന്നപ്പിള്ളി പ്രതി. ഹേമകമ്മറ്റി റിപ്പോര്‍ട്ടിലൂടെയാണ് നടനായ മുകേഷിനെതിരെ രണ്ട് പീഡനകേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. മുന്‍കൂര്‍ ജാമ്യത്തില്‍ മുകേഷും ജയില്‍ വാതില്‍ കടക്കാതെ രക്ഷപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മുകേഷിനും സിപിഎം നേതാക്കള്‍ക്കും സംരക്ഷണമൊരുക്കി. മുകേഷിന്റെ കാര്യത്തില്‍ പത്രസമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ ജയിലില്‍ കിടന്നയാള്‍ യുഡിഎഫിനൊപ്പം ഒപ്പം കഴിയുന്നില്ലേയെന്നും അങ്ങനെയുള്ളവര്‍ പുറത്താക്കപ്പെട്ടിരുന്നോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സ്ത്രീപീഡകരെ ന്യായീകരിക്കാനുള്ള നെട്ടോട്ടത്തിലാണ് എല്‍ഡിഎഫും യുഡിഎഫും.















