നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റ വിമുക്തനായതിന് പിന്നാലെ ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ദിലീപിനെതിരെ പ്രധാന മൊഴി നൽകിയ മുൻ ഭാര്യ നടി മഞ്ജു വാര്യരെ ഉന്നം വെച്ചാണ് ദിലീപിന്റെ ആദ്യ പ്രതികരണം. സത്യം ജയിച്ചു. ഈ കേസിൽ ക്രിമിനൽ ഗൂഡാലോചന ഉണ്ട് എന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നാണ് ഗൂഡാലോചന കേസ് ആരംഭിച്ചത്. അന്നത്തെ ഉയർന്ന മേലുദ്യോഗസ്ഥനും അവർ തെരഞ്ഞെടുത്ത ക്രിമിനൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഇങ്ങനെയൊരു നടപടിയുണ്ടാക്കിയത്.
മുഖ്യപ്രതിയെ കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞു. മാധ്യമങ്ങളെ കൂട്ട് പിടിച്ച് അത് പ്രചരിപ്പിച്ചു. ഈ കേസിൽ യഥാർത്ഥ ഗൂഡാലോചന എന്നെ പ്രതിയാക്കാനാണ്. സമൂഹത്തിൽ എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാൻ വേണ്ടി ചെയ്തതാണ്. നിങ്ങൾ 9 വർഷം പറഞ്ഞതല്ലേ, ഇനിയെങ്കിലും ഞാൻ പറഞ്ഞോട്ടെ. എന്റെ കൂടെ നിന്നവരോടെല്ലാം നന്ദി പറയുന്നു. എനിക്ക് വേണ്ടി ആത്മാർത്ഥമായി ഡിഫൻസ് ചെയ്ത അഭിഭാഷകരോടുള്ള ആത്മാർത്ഥമായ നന്ദി പറയുന്നു എന്നാണ് ദിലീപ് പറഞ്ഞത്.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ആറ് പേർക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ട് പോകൽ, ഗൂഡാലോചന, എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകൻ എട്ടാം പ്രതിയായ ദിലീപ് ആണെന്നായിരുന്നു വാദം.
കോടതിയുടെ നിയന്ത്രണമുള്ളതിനാൽ കേസിനെക്കുറിച്ച് തനിക്ക് സംസാരിക്കാനാകില്ലെന്നും എന്നാൽ പറയാൻ സാധിക്കുന്ന ഒരു ദിവസം വരുമെന്നും ദിലീപ് നേരത്തെ പറഞ്ഞിരുന്നു. എട്ട് വർഷത്തിലേറെയായി തനിക്ക് പറയാനുള്ള കാര്യങ്ങൾ ഇനി ദിലീപ് സംസാരിക്കും. തനിക്കെതിരെ സംസാരിച്ചവർക്കെതിരെ നിയമപരമായി നീങ്ങാൻ പോലും സാധ്യതയുണ്ട്.
















