ന്യൂദൽഹി ; ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് ഇസ്രായേൽ . ഗാസയിൽ ഹമാസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ പുതിയ നീക്കം .
പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി)യുമായും മറ്റ് ഇറാനിയൻ പ്രോക്സികളുമായും ഹമാസിന്റെ വളർന്നുവരുന്ന ബന്ധം ഇന്ത്യയ്‌ക്കും ഇസ്രായേലിനും വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ ഇന്ത്യയോട് ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് .
“ഹമാസ് പോലുള്ള സംഘടനകളെ ഭീകര ഗ്രൂപ്പുകളായി പ്രഖ്യാപിക്കാൻ ഇന്ത്യ ശ്രമിക്കണമെന്നാണ് ഞങ്ങളുടെ അഭ്യർത്ഥന. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇസ്രായേൽ ലഷ്‌കർ-ഇ-തൊയ്ബയെ നാമനിർദ്ദേശം ചെയ്തു. ഇന്ത്യയിൽ നിന്ന് അതിനുള്ള ഒരു പ്രതികരണം കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ജറുസലേമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
രണ്ട് രാജ്യങ്ങൾക്കും “ഒരു പൊതു ശത്രു” ഉണ്ടെന്ന് പ്രസ്താവിച്ചുകൊണ്ട്, ഹമാസിനെ നിരോധിക്കാൻ ഇസ്രായേൽ പ്രതിരോധ സേനയും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. (“ഇന്ത്യ ഹമാസിനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് നല്ല കാര്യമായിരിക്കും. ഇന്ത്യയ്‌ക്കും ഇസ്രായേലിനും ഒരു പൊതു ശത്രുവുണ്ട്. നമ്മൾ ആരെയാണ് നേരിടുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു പ്രസ്താവന ഉണ്ടായിരിക്കുന്നത് നല്ലതാണ്” എന്ന് ഐഡിഎഫിന്റെ അന്താരാഷ്‌ട്ര വക്താവ് ലെഫ്റ്റനന്റ് കേണൽ നദവ് ശോഷാനി പറഞ്ഞു.
“സ്വത്തുക്കൾ മരവിപ്പിക്കുകയോ പ്രവർത്തകരെ ഇന്ത്യയിൽ പ്രവേശിക്കുന്നത് നിരോധിക്കുകയോ മാത്രമല്ല ഇത്. ഹമാസ് എന്താണ് ചെയ്യുന്നതെന്ന് ഇന്ത്യ വ്യക്തമായി കാണുന്നുവെന്നും ഒരു പ്രവർത്തകനും ഇന്ത്യൻ മണ്ണിൽ കാലുകുത്തരുതെന്നും ഉള്ള താക്കീത് കൂടിയാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു.
















