കൊച്ചി: തായ്‌ലൻഡില്‍ നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍. കസ്റ്റംസാണ് കോടികള്‍ വിലമതിക്കുന്ന 14 പക്ഷികളുമായി ദമ്പതികളെ പിടികൂടിയത്. വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികളെയാണ് കസ്റ്റംസ് കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ മർവാനും ഭാര്യയും 7 വയസുള്ള മകനുമാണ് കോലാലംപൂർ വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് എത്തിയത്.
ഇന്ന് പുലർച്ചെയോട് കൂടി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സിറ്റ് പോയിന്റില്‍ വെച്ച് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഇവരുടെ ചെക്ക് ഇൻ ബാഗേജില്‍ നിന്നാണ് 11 പക്ഷികളെ കണ്ടെത്തിയത്. ജീവനുള്ള പക്ഷികളായിരുന്നു. ഇവ വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവയാണ്.
സസ്യ, ജന്തുജാലങ്ങളെ സംബന്ധിച്ചുള്ള രാജ്യാന്തര കണ്‍വെന്‍ഷനിലെ ചട്ടം 1, 2 വിഭാഗങ്ങളില്‍ പെടുന്ന പക്ഷികളാണിത്. ഇവയെ കൊണ്ടുവരുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഏതെങ്കിലും മൃഗശാല വഴിയേ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ.
ഇതെല്ലാം ലംഘിച്ചാണ് പക്ഷികളെ കൊണ്ടുവന്നത്. പിടിച്ചെടുത്ത പക്ഷികളെയും കുടുംബത്തെയും വനംവകുപ്പിന് കൈമാറിയിരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കച്ചവട ലക്ഷ്യങ്ങളുമായിട്ടാണോ ഇവയെ കൊണ്ടുവന്നതെന്നും പരിശോധിക്കുന്നുണ്ട്. പക്ഷികളെ തിരികെ തായ്‍ലന്റിലേക്ക് തന്നെ അയക്കും.
















