തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എഐസിസിയും കെപിസിസിയും പറഞ്ഞുനടക്കുന്നതല്ലാതെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുന്നതില്‍ ഭിന്നത. ബലാത്സംഗ കേസുകളില്‍ അടിക്കടി പരാതി വന്നിട്ടും സിപിഎമ്മിലെ ആരോപണ വിധേയരെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തില്ലല്ലോയെന്ന ചോദ്യമാണ് നേതാക്കളില്‍ നിന്നുണ്ടാകുന്നത്. രാഹുലിനെതിരേ മഹിളാ നേതാക്കള്‍ രംഗത്തുവന്നെങ്കിലും കേട്ടഭാവം നേതൃത്വത്തിനില്ല. കോടതി നടപടികളാണ് നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. ഇന്ന് ജാമ്യഹര്‍ജി തള്ളുകയാണെങ്കില്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കും. അന്തിമ തീരുമാനം വരുന്നതുവരെ നടപടി നീട്ടിവെക്കാം.
പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും കെ. മുരളീധരന്‍ പറഞ്ഞു. പുകഞ്ഞ കൊള്ളിയോട് സ്‌നേഹമുള്ളവര്‍ക്കും പുറത്തുപോകാം. രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള പൊക്കിള്‍ക്കൊടിബന്ധം പാര്‍ട്ടി അവസാനിപ്പിച്ചു. പുറത്താക്കാത്തതെന്തെന്ന ചോദ്യത്തിന് പാര്‍ട്ടിയോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി. മുരളീധരനെ തള്ളി കെ.സി. വേണുഗോപാല്‍ രംഗത്തുവന്നു. പാര്‍ട്ടിക്കൊരു സിസ്റ്റമുണ്ടെന്നും രാഹുല്‍ വിഷയം നേതൃത്വം തീരുമാനിക്കുമെന്നുമാണ് കെസിയുടെ അഭിപ്രായം. അടിയന്തര നടപടി സ്വീകരിക്കേണ്ട എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം കെപിസിസിക്ക് നടപടിയെടുക്കാവുന്നതേയുള്ളൂ.
പുറത്താക്കാത്തതെന്തെന്ന ചോദ്യത്തിന് ആലോചിച്ച് തീരുമാനിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മറുപടി. ആദ്യ നടപടി സ്വീകരിച്ചു. ഉചിതമായ സമയത്ത് അടുത്ത നടപടിയെന്നും പ്രസിഡന്റിന്റെ ഒഴുക്കന്‍ മറുപടിയും. രാഹുലിനെ പുറത്താക്കുന്നതിനെ ഷാഫി പറമ്പില്‍ ശക്തമായി എതിര്‍ത്തെന്നാണ് വിവരം. എന്നാല്‍ പാര്‍ട്ടിയെടുക്കുന്ന നിലപാടാണ് തന്റെയും നിലപാടെന്ന് വെറുതേ ഒരു മറുപടിയും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറയുന്നത് സിപിഎമ്മില്‍ ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലല്ലോയെന്നാണ്. യുവതി പാരാതി കൊടുത്തതു മുതല്‍ വി.ഡി. സതീശന് ഈ മറുപടി മാത്രമേയുള്ളൂ.
















