കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് വാസുവിന് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഇതോടെ വാസു ജയിലില്‍ തുടരും.
കട്ടിളപ്പാളി കേസില്‍ എന്‍.വാസു മൂന്നാം പ്രതിയാണ്. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാര്‍ശയിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. സ്വർണക്കടത്തിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ നൽകിയ ഫയൽ ദേവസ്വം ബോർഡിന്റെ പരിഗണനയ്‌ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എൻ വാസുവിന്റെ വാദം.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്നും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് എൻ വാസുവിന്റെ അഭിഭാഷകന്റെ വാദം. എന്നാൽ ജാമ്യത്തെ എതിർത്ത പ്രോസിക്യൂഷൻ എൻ വാസു നൽകിയത് സ്വർണ്ണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനുള്ള ശിപാർശയാണെന്നും കോടതിയിൽ വാദിച്ചു.
കേസിൽ മറ്റു പ്രതികളുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം കേസിലെ മറ്റൊരു പ്രതിയായ ഡി സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിനെയുo കോടതിയിൽ ഹാജരാക്കും.
















