മോസ്കോ: റഷ്യൻ പാർലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡുമ ഇന്ത്യയുമായുള്ള വളരെ പ്രധാനപ്പെട്ട ഒരു സൈനിക കരാറിന് അംഗീകാരം നൽകി. ഡിസംബർ 4-5 തീയതികളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ന്യൂദൽഹി സന്ദർശനത്തിന് തൊട്ടുമുമ്പാണ് ഈ അംഗീകാരം ലഭിച്ചത്. ഫെബ്രുവരി 18 ന് ഇരു സർക്കാരുകളും പരസ്പര ലോജിസ്റ്റിക്സ് പിന്തുണയുടെ കൈമാറ്റത്തിൽ ഒപ്പുവച്ചത്.
ഇത് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ അംഗീകാരത്തിനായി ഡുമയിലേക്ക് അയച്ചു. ഇതിനിടയിൽ സ്റ്റേറ്റ് ഡുമ സ്പീക്കർ വ്യാസെസ്ലാവ് ബൊലോഡിൻ സഭയുടെ മുഴുവൻ സെഷനെയും അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യയുമായുള്ള ബന്ധത്തെ വളരെ പ്രധാനമാണെന്ന് വിശേഷിപ്പിക്കുകയും അവയെ വളരെയധികം പ്രശംസിക്കുകയും ചെയ്തു.
“ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം തന്ത്രപരവും പ്രാധാന്യമർഹിക്കുന്നതുമാണ്, ഞങ്ങൾ അവയെ വിലമതിക്കുന്നു” – വോളോഡിൻ പറഞ്ഞു. കൂടതെ പരസ്പര സഹകരണത്തിലേക്കും തീർച്ചയായും ഞങ്ങളുടെ ബന്ധങ്ങളുടെ വികസനത്തിലേക്കും ഉള്ള മറ്റൊരു ചുവടുവയ്‌പ്പാണ് കരാറിന്റെ ഇന്നത്തെ അംഗീകാരമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്പര സൈനികാഭ്യാസങ്ങളും മാനുഷിക ശ്രമങ്ങളും സുഗമമാക്കുക എന്നതാണ് റഷ്യയും ഇന്ത്യയും തമ്മിലുള്ള കരാർ ലക്ഷ്യമിടുന്നത്.
എന്താണ് റെലോസ് കരാർ ?
റഷ്യയും ഇന്ത്യയും പരസ്പരം സൈന്യത്തെയും, യുദ്ധക്കപ്പലുകളെയും, സൈനിക വിമാനങ്ങളെയും എങ്ങനെ വിന്യസിക്കുമെന്നും, സൈനിക പിന്തുണ എങ്ങനെ നൽകുമെന്നും റെലോസ് കരാർ നിർണ്ണയിക്കുന്നു. സൈനികരുടെയും സൈനിക ഉപകരണങ്ങളുടെയും വിന്യാസം മാത്രമല്ല, അവയുടെ ലോജിസ്റ്റിക്കൽ ക്രമീകരണങ്ങളും ഈ കരാർ നിയന്ത്രിക്കും. സംയുക്ത സൈനികാഭ്യാസങ്ങൾ, പരിശീലനം, മാനുഷിക സഹായം, ദുരന്താനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾ, മറ്റ് സമ്മതിച്ച കാര്യങ്ങൾ എന്നിവയ്‌ക്ക് സ്ഥാപിത നടപടിക്രമം ഉപയോഗിക്കും.
ഇതിനു പുറമെ ഡുമ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇന്ത്യൻ യുദ്ധക്കപ്പലുകൾക്ക് ഇരു രാജ്യങ്ങളുടെയും വ്യോമാതിർത്തിയും തുറമുഖങ്ങളും പരസ്പരം ഉപയോഗിക്കാൻ സഹായിക്കുമെന്ന് പറഞ്ഞു.
അതേ സമയം മോസ്കോയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്‌ക്ക് മേൽ അമേരിക്കയുടെ തുടർച്ചയായ സമ്മർദ്ദം നിലനിൽക്കുന്ന സമയത്താണ് ഇന്ത്യയുമായുള്ള കരാറിന് റഷ്യ അംഗീകാരം നൽകിയത്. റഷ്യൻ എണ്ണ വാങ്ങുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്‌ക്ക് 25 ശതമാനം അധിക തീരുവയാണ് ചുമത്തിയിരുന്നത്.













