ജന്മഭൂമി മുന്‍ ജനറല്‍ മാനേജര്‍ എം. ശിവദാസ് ചേട്ടന്റെ ദേഹ വിയോഗം ഒട്ടേറെ ഓര്‍മകളെയാണ് മുന്നിലെത്തിക്കുന്നത്. ദീര്‍ഘകാലത്തെ പ്രചാരക ജീവിതത്തിനു ശേഷം പുതിയ പ്രവര്‍ത്തന മേഖലയായി ജന്മഭൂമിയെ തെരഞ്ഞെടുത്ത അദ്ദേഹം വളരെ വേഗം സ്ഥാപനവുമായി ഇഴുകിച്ചേര്‍ന്നു. ജന്മഭൂമിയുടെ ഉടമസ്ഥാവകാശമുള്ള മാതൃകാ പ്രചരണാലയം കമ്പനിയുടെ പ്രത്യേക ചുമതലക്കാരനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ വ്യത്യസ്ത മേഖലകളിലെ അറിവുകള്‍ സ്വയം പഠിച്ചെടുക്കുവാന്‍ ശിവദാസ് ചേട്ടന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
കമ്പനി കാര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, ഭരണ കാര്യങ്ങള്‍ എന്നിവയിലെല്ലാം അദ്ദേഹത്തിന് ശോഭിക്കാനായി. പത്രത്തിന്റെ വൈവിധ്യവത്കരണം നടന്നുവന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്തുലമായിരുന്നു. തിരുവനന്തപുരം കേന്ദ്രമായി അദ്ദേഹം നടത്തിയ പരിശ്രമമാണ് അവിടെ ഒരു എഡിഷന്‍ യാഥാര്‍ത്ഥ്യമാക്കിയത്. പുതിയതും പഴയതുമായ കാര്യങ്ങളുടെ വിവരശേഖരണത്തിന് അദ്ദേഹം മുന്തിയ പരിഗണന നല്‍കി. പത്രത്തിന്റെ ഓഹരി ഉടമകളില്‍ പലരുമായി ഉണ്ടായിരുന്ന വ്യക്തിബന്ധം സ്മരണീയമാണ്.
വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്ഥാപനം സ്വീകരിക്കേണ്ട മുന്‍ കരുതലുകളെപ്പറ്റി അദ്ദേഹം ജാഗരൂകനായിരുന്നു. പ്രത്യേകിച്ച് രജിസ്‌ട്രേഷന്‍, പരസ്യത്തിനുള്ള കരുതലുകള്‍, ഡിഎവിപി ക്രമീകരണങ്ങള്‍ എന്നിവ. അനുശാസനവും അച്ചടക്കവും ചേര്‍ന്ന അര്‍പ്പണബോധം വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കി. സ്വയംസേവകനെന്ന നിലയില്‍ സ്ഥാപനത്തിലെ ഇതര പ്രവര്‍ത്തകരുമായി അനുകരണീയമായ ബന്ധം നിലനിര്‍ത്തി. പുതിയതായി വരുന്ന പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി കമ്പിനിയുടെ ഘടനയും പ്രവര്‍ത്തനവും പഠിപ്പിച്ചെടുത്തു. പ്രതിസന്ധി എന്ന വാക്കിന് പുല്ലു വിലയാണ് അദ്ദേഹം കല്‍പിച്ചത്.
പത്രത്തിന്റെ നടത്തിപ്പിലെ ബുദ്ധിമുട്ടുകള്‍ ശിവദാസ് ചേട്ടനെ കൂടുതല്‍ ഉന്മേഷവാനാക്കുകയാണ് ചെയ്തത്. പൊതുരംഗത്ത് തനിക്കുള്ള വ്യാപക ബന്ധങ്ങള്‍ അദ്ദേഹം സ്ഥാപനത്തിന്റെ വളര്‍ച്ചക്കായി ഉപയോഗിച്ചു. ശുഭാപ്തി വിശ്വാസമായിരുന്നു മുഖമുദ്ര.
(ജന്മഭൂമി ജനറല്‍ മാനേജരാണ് ലേഖകന്‍)












