മോസ്കോ: പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയുമായുള്ള സൈനിക സഹകരണം സംബന്ധിച്ച കരാറിന് റഷ്യൻ പാർലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡുമ അംഗീകാരം നൽകി. ചൊവ്വാഴ്ച നടന്ന സ്റ്റേറ്റ് ഡുമയുടെ പൂർണ്ണ സമ്മേളനത്തിലാണ് കരാറിന് അംഗീകാരം ലഭിച്ചത്. പരസ്പര സൈനിക അഭ്യാസങ്ങൾ, രക്ഷാപ്രവർത്തനങ്ങൾ, മാനുഷിക ശ്രമങ്ങൾ എന്നിവ സുഗമമാക്കുക എന്നതാണ് കരാർ ലക്ഷ്യമിടുന്നത്. പരസ്പരം തങ്ങളുടെ മണ്ണിൽ സൈന്യത്തെയും ഉപകരണങ്ങളെയും നിയമപരമായി വിന്യസിക്കാൻ ഇത് റഷ്യയെയും ഇന്ത്യയെയും അനുവദിക്കും.
അതേ സമയം റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്‌ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഈ കരാർ കൂടുതൽ പ്രകോപിപ്പിച്ചേക്കുമെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്.
പുടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ എന്ത് സംഭവിക്കും ?
ഡിസംബർ 4-5 തീയതികളിലായിട്ടാണ് പുടിന്റെ ഇന്ത്യാ സന്ദർശനം. ഇത് അദ്ദേഹത്തിന്റെ പത്താമത്തെ സന്ദർശനമാണ്. 2021 ന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനവും. ഈ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് നിരവധി പരസ്പര വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം അജണ്ടയിൽ പ്രധാനമായിരിക്കാൻ സാധ്യതയുണ്ട്. 1960 കളുടെ തുടക്കം മുതൽ ഇന്ത്യയും റഷ്യയും പ്രതിരോധ മേഖലയിൽ പങ്കാളിത്തം വഹിക്കുന്നു.
മോദിയുടെ “മെയ്‌ക്ക് ഇൻ ഇന്ത്യ” സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആഭ്യന്തര ആയുധ നിർമ്മാതാക്കളുമായി പ്രവർത്തിക്കാൻ റഷ്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളിലെ പ്രതിരോധ കമ്പനികളെ ഇന്ത്യ ഇതിനോടകം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
പുടിന്റെ സന്ദർശനം അനിവാര്യമാണെന്ന് ക്രെംലിൻ
ഈ സന്ദർശനം പരമപ്രധാനമാണ്, രാഷ്‌ട്രീയ, വ്യാപാര-സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക, സാംസ്കാരിക-മാനുഷിക മേഖലകളിലെ റഷ്യ-ഇന്ത്യ ബന്ധങ്ങളുടെ വിശാലമായ അജണ്ടയെക്കുറിച്ച് സമഗ്രമായി ചർച്ച ചെയ്യുന്നതിനും നിലവിലെ അന്താരാഷ്‌ട്ര, പ്രാദേശിക പ്രശ്നങ്ങൾ പരിഗണിക്കുന്നതിനും ഇത് അവസരം നൽകുന്നുവെന്നും ക്രെംലിൻ കഴിഞ്ഞ ആഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. സെപ്റ്റംബറിൽ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ ചൈനീസ് നഗരമായ ടിയാൻജിനിലാണ് പ്രധാനമന്ത്രി മോദിയും പുടിനും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യ എസ്-400 മിസൈലുകൾ വാങ്ങാൻ ആഗ്രഹിക്കുന്നു
മെയ് മാസത്തിൽ പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് തങ്ങളുടെ ആയുധ സംഭരണ ശേഷി വർധിപ്പിക്കുന്നതിനായി റഷ്യൻ നിർമ്മിത എസ്-400 സർഫേസ്-ടു-എയർ മിസൈൽ സിസ്റ്റത്തിനായി 300 മിസൈലുകൾ വാങ്ങാൻ ഇന്ത്യ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഓപ്പറേഷൻ സിന്ദൂരിനിടെ എസ്-400 മിസൈൽ സിസ്റ്റം പാകിസ്ഥാനെതിരെ ശക്തമായ പ്രകടനമാണ് നടത്തിയത്. കൂടാതെ എസ്-500 മിസൈൽ സിസ്റ്റത്തിന്റെയും മറ്റ് നിരവധി ആയുധങ്ങളുടെയും സംയുക്ത വികസന കരാറുകളിലും എത്തിച്ചേരാനും സാധ്യതയുണ്ട്.
















