തിരുവനന്തപുരം: കിഫ്ബിയില്‍ അടിമുടി ദുരൂഹതയാണ്. വരവുചെലവു കണക്കുകള്‍ യഥാസമയം ഓഡിറ്റ് ചെയ്യുകയോ നിയമസഭയില്‍ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. എജിക്ക് ഇതിന് അവകാശം ഇല്ലെന്നാണ് കിഫ്ബി വാദിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ പണമാണ് കിഫ്ബി വിവിധ പദ്ധതികള്‍ക്കായി വിനിയോഗിക്കുന്നത്. പൊതുഖജനാവിലേക്ക് വരേണ്ട ഇന്ധന നികുതിയും മോട്ടോര്‍ വാഹന നികുതിയും കിഫ്ബി ഫണ്ടിലേക്കാണ് പോകുന്നത്. അതിനാല്‍ സിഎജിക്ക് കണക്കുകള്‍ പരിശോധിക്കാനും അവകാശമുണ്ട്.
90,562 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കിയെന്നാണ് കിഫ്ബിയെ കൊട്ടിഘോഷിക്കുന്നത്. എന്നാല്‍ എത്ര രൂപ കടമെന്നും, എങ്ങനെ തിരിച്ചടയ്‌ക്കുമെന്നും വ്യക്തമാക്കിയിട്ടില്ല.
മുഖ്യമന്ത്രിക്ക് ഇ ഡി നോട്ടീസ് നല്‍കിയതിലൂടെ മസാല ബോണ്ടില്‍ സാമ്പത്തിക തിരിമറി നടത്തിയെന്നത് ഉറപ്പാകുന്നു. മസാല ബോണ്ട് തട്ടിപ്പാണെന്ന് ബിജെപി ഉള്‍പ്പെടെ ആവര്‍ത്തിച്ച് വ്യക്തമാക്കിപ്പോഴും മുന്‍ ധനമന്ത്രി തോമസ് ഐസക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞു നടന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രം തുരങ്കം വയ്‌ക്കുന്നുവെന്നാണ്. 2150 കോടി രൂപയാണ് മസാലബോണ്ടുവഴി സംസ്ഥാനത്തിന്റെ വികസനത്തിനെന്ന പേരില്‍ 9.723 ശതമാനമെന്ന കൂടിയ പലിശക്ക് അന്താരാഷ്‌ട്ര ഫിനാന്‍സ് മാര്‍ക്കറ്റില്‍ നിന്നും കടമെടുത്തത്. 1045 കോടി രൂപയാണ് പലിശ. 3195 കോടിയാണ് പലിശയും മുതലുമായി അടയ്‌ക്കേണ്ടത്. അഞ്ച് വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി. പകുതിയോളം തുക പലിശ ഇനത്തില്‍ മാത്രം അടയ്‌ക്കണം. ദേശസാല്‍കൃത ബാങ്കുകളില്‍ ഇതിലും കുറഞ്ഞ പലിശയ്‌ക്ക് വായ്‌പ ലഭിക്കുമ്പോഴാണ് കടക്കെണിയിലായി നില്‍ക്കുന്ന കേരളം ഇത്രയും കൂടിയ പലിശയ്‌ക്ക് വായ്‌പയെടുത്തത്.
എസ്എന്‍സി ലാവലിന്‍ കമ്പനിക്ക് ഓഹരിയുള്ള കനേഡിയന്‍ കമ്പനിയുമായി ബന്ധമുള്ള സിഡിപിക്യുവില്‍ നിന്നാണ് പണം വാങ്ങിയത്. പണം വാങ്ങിയ ശേഷം മുഖ്യമന്ത്രി ലണ്ടന്‍ സ്‌റ്റോക്ക് എക്‌സേഞ്ചില്‍ പോയി മണി അടിച്ചു. മണി അടിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണെന്ന് പിആര്‍ വര്‍ക്കുകാര്‍ വലിയ പ്രചാരണവും നല്‍കി. ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ബോണ്ട് നിക്ഷേപിക്കുന്ന ഏത് തലവനും മണി അടിക്കുന്നതിനുള്ള അവസരമുണ്ട്. മണി അടിക്കുന്നതിനു വേണ്ടി മാത്രമല്ല, പലിശയുടെ കമ്മിഷന്‍ വാങ്ങിക്കുന്നതിനു വേണ്ടിക്കൂടിയാണ് മുഖ്യമന്ത്രി പോയതെന്ന് ആരോപണം ഉയരുന്നുണ്ട്.
മുഖ്യമന്ത്രി എന്ന നിലയിലല്ല, കിഫ്ബി ചെയര്‍മാന്‍ എന്ന നിലയിലാണ് പിണറായി വിജയന്‍ മണി അടിച്ചതും. എന്നാല്‍ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായിട്ടും തോമസ് ഐസക് യൊതൊരു കൂസലുമില്ലാതെ പറയുന്നത് കേന്ദ്രം പക തീര്‍ക്കുന്നുവെന്നാണ്. ഇതിനു മുമ്പ് ഇ ഡി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ അറസ്റ്റ് ഭയന്ന് ഐസക്ക് കോടതിയെ സമീപിച്ചിരുന്നു. മന്ത്രി എന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും കിഫ്ബിയാണ് ചെയ്തതെന്നുമാണ് വാദം. എന്നാല്‍ സംസ്ഥാനം ഗ്യാരന്റി നിന്നാണ് കിഫ്ബി കടം വാങ്ങിയത്. ധനവകുപ്പാണ് ഇതിന്റെ ഫയലുകള്‍ കൈകാര്യം ചെയ്തതും. എന്നിട്ടും തനിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്.
















