ശ്രീനഗർ : ദൽഹി സ്ഫോടനക്കേസ് അന്വേഷിക്കുന്ന എൻഐഎ ജമ്മു കശ്മീരിലെത്തി. ഭീകരരുമായി ബന്ധമുള്ള ഒളിത്താവളങ്ങളിൽ രാവിലെ മുതൽ റെയ്ഡ് നടക്കുകയാണ്. ദക്ഷിണ കശ്മീരിലെ ഷോപിയാനിലും പുൽവാമയിലും എൻഐഎ സംഘങ്ങൾ എത്തിയിട്ടുണ്ട്. പുൽവാമയിലും ഷോപ്പിയാനിലും മൗലവി ഇർഫാൻ, ഡോ. മുസമ്മിൽ, ഡോ. ഉമർ, ഡോ. ആദിൽ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടക്കുന്നതായിട്ടാണ് റിപ്പോർട്ട്.
മൗലവി ഇർഫാൻ പ്രധാനപ്പെട്ട രഹസ്യങ്ങൾ വെളിപ്പെടുത്തിയോ ?
പുൽവാമയിലെ സാംബുരയിലുള്ള ആമിറിന്റെ വീട്ടിലും റെയ്ഡ് നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. ജെയ്‌ഷെയുടെ വൈറ്റ് കോളർ മൊഡ്യൂളുമായും ദൽഹി ചെങ്കോട്ട സ്‌ഫോടനവുമായും ബന്ധമുള്ള വീട്ടിൽ നിന്ന് വ്യക്തമായ തെളിവുകൾക്കായി അന്വേഷണ സംഘങ്ങൾ തിരച്ചിൽ നടത്തുകയാണ്. ഈ കേസിലെ പ്രധാന കണ്ണിയായി മൗലവി ഇർഫാന്റെ പേരും ഉയർന്നുവന്നിട്ടുണ്ട്. എൻഐഎ ചോദ്യം ചെയ്യലിൽ ഇയാൾ ചില രഹസ്യങ്ങൾ വെളിപ്പെടുത്തി. അവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘങ്ങൾ ഇപ്പോൾ തെളിവുകൾ ശേഖരിക്കുന്നത്.
പ്രതികൾ കസ്റ്റഡിയിൽ
ദൽഹി സ്ഫോടന പരമ്പരയെ തുടർന്ന് ഡോ. ആദിൽ റാത്തറും മൗലവി ഇർഫാനും എൻ.ഐ.എ കസ്റ്റഡിയിലാണ്. ഡോ. മുസമ്മിൽ ഗനായ്, ആദിൽ റാത്തർ, ഷാഹിന സയീദ്, മൗലവി ഇർഫാൻ അഹമ്മദ് വാഗെ എന്നിവരെ 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി ചോദ്യം ചെയ്യലുകൾക്ക് ശേഷം എൻ.ഐ.എയ്‌ക്ക് ചില സുപ്രധാന സൂചനകൾ ലഭിച്ചത്. ഇത് റെയ്ഡുകൾ നടത്താൻ സംഘങ്ങളെ പ്രേരിപ്പിച്ചു.
മൗലവി ഇർഫാൻ ആണ് സൂത്രധാരൻ
വൈറ്റ് കോളർ ഭീകരവാദ മൊഡ്യൂളിന്റെ സൂത്രധാരനാണ് മൗലവി ഇർഫാൻ എന്ന് കരുതപ്പെടുന്നു. അധ്യാപകനായും പ്രസംഗകനായും വേഷം ധരിച്ച ഇയാൾ വിദ്യാസമ്പന്നരായ യുവാക്കളെ പ്രസംഗത്തിന്റെ മറവിൽ ബ്രെയിൻ വാഷ് ചെയ്ത് തീവ്രവാദത്തിലേക്ക് നയിച്ചു എന്നാണ് ആരോപണം.
















