ചിട്ടകള്‍ക്കും ചട്ടക്കൂടുകള്‍ക്കുമപ്പുറം ചലന സൗന്ദര്യത്തെ, വേഷസൗകുമാര്യത്തെ, സംഗീതസാധ്യതകളെ, മേളഗാംഭീര്യത്തെ എന്നുവേണ്ട കഥകളിയുടെ എല്ലാ അംഗങ്ങളേയും ഒരേപോലെ അറിഞ്ഞ് ആസ്വദിച്ച് പ്രവര്‍ത്തികളില്‍ ഉള്‍ച്ചേര്‍ത്ത് അരങ്ങത്ത് അവതരിപ്പിക്കാന്‍ ശ്രമിച്ച ഉത്തമ നടനാണ് ഞാന്‍ അറിഞ്ഞ കലാമണ്ഡലം വാസു പിഷാരോടി ആശാന്‍. ഗുരുകുല സമ്പ്രദായത്തില്‍ത്തന്നെ ആശാന്റെ കീഴില്‍ അഭ്യസിക്കാന്‍ അവസരം ലഭിച്ച എനിക്ക് അദ്ദേഹത്തിന്റെ പല കാഴ്ചപ്പാടുകളും നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. പഠിപ്പിക്കുന്ന സമയത്ത് ആയാലും അല്ലാതെയുള്ള ചര്‍ച്ചകളിലായാലും ആശാന്റെ ഓരോ വാക്കില്‍ നിന്നും എനിക്ക് പഠിക്കാന്‍ ധാരാളം കാര്യങ്ങള്‍ ഉണ്ടായിരുന്നു. തിരനോക്കിന്റെ എണ്ണങ്ങള്‍ക്കപ്പുറം ഓരോ ചലനവും എങ്ങനെ സൗന്ദര്യവല്‍ക്കരിക്കണം എന്ന് പറഞ്ഞു തരാറുണ്ട്. കലാകാരന്റെ മനസ്സില്‍ ഉണ്ടാകേണ്ട സങ്കല്‍പ്പം എന്താണ് എന്ന് ആശാന്‍ പറഞ്ഞു തന്നപ്പോഴാണ് എന്റെ ആസ്വാദനത്തിന്റെ തലങ്ങള്‍ മാറിയത്. കലാകാരന്റെ ഈ ദര്‍ശനം പ്രത്യേകമായി മനസ്സിലാക്കിയില്ലെങ്കിലും അതിന്റെ അകത്തുക കാണിയില്‍ തീര്‍ച്ചയായും ആനന്ദം ഉണര്‍ത്തും.
തിരശ്ശീല പിടിച്ച് താളക്രമത്തില്‍ കിരീടത്തിന്റെ നാരായം മുതല്‍ മാറുവരെ തിരശ്ശീല താഴ്‌ത്തുമ്പോള്‍ കാണികളുടെ മുമ്പില്‍ വികസിക്കുന്ന ഒരു ചിത്രമാണ് കലാകാരന്‍ വരയ്‌ക്കുന്നത്. ആകാംക്ഷാഭരിതരായിരിക്കുന്ന കാണികളുടെ മുന്നില്‍ ഓരോ നിമിഷവും ഉദ്വേഗം ജനിപ്പിക്കുമാറ് പതുക്കെ പതുക്കെ മറ നീക്കി ഒരു രൂപം പ്രത്യക്ഷപ്പെടുകയാണ്. ഈ ചിന്ത കലാകാരന് ഉണ്ടെങ്കില്‍ തിരനോക്ക് വെറും എണ്ണങ്ങള്‍ക്കുമപ്പുറം കലാസൃഷ്ടിയായിത്തന്നെ ഓരോ തവണയും കാണിക്ക് അനുഭവപ്പെടും. അങ്ങനെ അനുഭവപ്പെടുത്തണം എന്ന ബോധ്യവും ആശാന് ഉണ്ടായിരുന്നു. വേഷം ഒരുങ്ങുന്ന സമയത്ത് അണിയറയിലും ആശാന്റെ നിര്‍ബന്ധങ്ങള്‍ ഞാന്‍ കണ്ടു മനസ്സിലാക്കിയിട്ടുണ്ട്. തോടയുടെ വലിപ്പത്തിന് ചേര്‍ന്ന ചെവിപ്പൂവ് ആകണം എന്ന് ആശാന് നിര്‍ബന്ധമാണ്. ആ രീതിയില്‍ അണിയറക്കാരന്‍ കൊടുത്തില്ലെങ്കില്‍ വ്യത്യാസം അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ആശാനെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. അപ്പോഴാണ് ഞാനും ഇതെല്ലാം ശ്രദ്ധിക്കാന്‍ പഠിച്ചത്. വെറുതെ എന്തെങ്കിലും കെട്ടുകയല്ല ഓരോന്നിന്റെയും കണക്കും അനുപാതവും അതുകൊണ്ട് ഉണ്ടാകുന്ന കാഴ്ചയിലെ ഭംഗിയും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ അണിയറക്കാരനും ഇതൊരു നല്ല അവസരം തന്നെയാണ്. സ്ത്രീ വേഷത്തിന് ആണെങ്കില്‍ സാരി എത്ര നീളത്തില്‍ കിടക്കണം എന്നു തുടങ്ങി ഉറുമാല്‍ വരെ ആശാന്റെ ശ്രദ്ധയെത്തും. കൈകാല്‍ വിരലുകളും നഖങ്ങളും ഭംഗിയായും വൃത്തിയായും സൂക്ഷിക്കാനുള്ള ആശാന്റെ നിഷ്‌കര്‍ഷ ചെറുതല്ല. സാധാരണ ജീവിതത്തിലും ഈ നിഷ്‌കര്‍ഷകള്‍ അദ്ദേഹത്തിന് ഉണ്ട്. കരാള്‍ക്കടയിലെ മല്ലുമുണ്ട് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു.
വെറ്റില മുറുക്കുന്നത് മുതല്‍ ചൊല്ലിയാട്ടം വരെയുള്ള കാര്യങ്ങളിലെ സമയനിഷ്ഠയും കൃത്യതയും എടുത്തുപറയേണ്ട ഒന്നാണ്. ചൊല്ലിയാട്ടത്തിനിടയില്‍ ചെണ്ടക്കാരനും മദ്ദളക്കാരനും പാട്ടുകാരനും വേണ്ടപോലെ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെ ആശാന്റെ കളരി വേഷക്കാര്‍ക്കു മാത്രമല്ല മറ്റു കലാകാരന്മാര്‍ക്കും അറിവ് നേടാന്‍ പറ്റിയ അവസരങ്ങളായിരുന്നു. അരങ്ങത്താവട്ടെ കൂടെയുള്ള വാദ്യകലാകാരന്മാരെയും പാട്ടുകാരെയും അവരുടെ പ്രതിഭ അറിഞ്ഞ് തന്റെ പ്രവര്‍ത്തിക്ക് ഉപോല്‍ബലകമാക്കാന്‍ ആശാന്‍ കാണിച്ചിരുന്ന വൈദഗ്ധ്യം ചില്ലറയല്ല. പരശുരാമനും ബലഭദ്രരരും ഉത്ഭവം രാവണനും നരകാസുരനും ആശാന്‍ വിജയിപ്പിച്ചിരുന്നത് ചെണ്ടക്കാരനെ ഉപയോഗിക്കുന്ന ഈ തന്ത്രത്തിലൂടെ ആയിരുന്നു. എന്നാല്‍ കീചകനോ സന്താനഗോപാലത്തിലെ ബ്രാഹ്‌മണനോ ബാഹുകനോ ഒക്കെ ആകുമ്പോള്‍ പാട്ടുകാരന്റെ സാധ്യതകളെ ഉപയോഗിക്കാന്‍ ആശാന്‍ ഒരു മടിയും കാണിക്കാറില്ല. കഥകളിയോടുള്ള ആശാന്റെ സമീപനത്തെ ഇതു വ്യക്തമാക്കുന്നു. എല്ലാവരും ഒന്നിച്ച് ചേര്‍ന്ന് അരങ്ങത്ത് ഉണ്ടാക്കുന്ന സൃഷ്ടിയാണ് ആ കളി എന്ന ഉത്തമ ബോധ്യം ആശാന് ഉണ്ടായിരുന്നു. കൊട്ടുകാരും പാട്ടുകാരും തനിക്ക് മേലെ പോകുമോ എന്ന ഭയം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അവരുടെ കഴിവിനെ തന്റെ പ്രവര്‍ത്തിക്ക് അനുകൂലമാക്കി ഉപയോഗിക്കാനും സ്വന്തം കഴിവിന്റെ പരമാവധിയിലേക്ക് അവരെ എത്തിക്കാനും തന്റെ പ്രവര്‍ത്തിയിലൂടെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കൂട്ടുവേഷക്കാര്‍ ചിലപ്പോഴെങ്കിലും തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ചെറുത്തുനിന്നു നേടിയെടുക്കാന്‍ ശ്രമിക്കുന്നതാണ് തന്റെ ധര്‍മ്മം അല്ലാതെ കുറ്റം പറയുകയോ വിഷാദിച്ചിരിക്കുകയോ അല്ല എന്ന് ആശാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ആ ചെറുത്തുനില്‍പ്പിനുള്ള കോപ്പ് ഉണ്ടാക്കാനാണ് വേഷക്കാരന്‍ ശ്രദ്ധിക്കേണ്ടത് എന്നാണ് ആശാന്‍ വിശ്വസിച്ചിരുന്നത്. നൃത്തവും നൃത്യവും കൊട്ടും പാട്ടുമായി സംയോജിപ്പിച്ച് ദൃശ്യാനുഭവം ഉണ്ടാക്കാനുള്ള ആശാന്റെ കഴിവിന്റെ ഉത്തമ ഉദാഹരണമാണ് കീചകവധത്തിലെ ‘ഹരിണാക്ഷീജന…’ എന്ന പദം.
പച്ചയും കത്തിയും മിനുക്കും ഒരേ വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്യുന്ന വിരളം കലാകാരന്‍മാരില്‍ ഒരാളായിരുന്നു വാസു പിഷാരോടി ആശാന്‍. ചിട്ട പ്രധാനമായ കോട്ടയം കഥകളും നളചരിതം നള ബാഹുകന്‍മാരും രാവണന്‍മാരും കീചകനും ദുര്യോധനന്‍മാരും ബ്രാഹ്‌മണന്‍മാരും എല്ലാം ആശാന്റേതായ കൈയൊപ്പുകള്‍ പതിഞ്ഞവയായിരുന്നു. കീചകന്റെ മരണ വെപ്രാളത്തിലും സൈരന്ധ്രിയോടുള്ള കാമാഗ്‌നി ജ്വലിക്കണം എന്നാണ് ആശാന്‍ പറയാറുള്ളത്. അത് കണ്ടനുഭവിക്കാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. ആശാന്റെ കണ്‍ പ്രയോഗങ്ങളും അതിന്റെ തീക്ഷ്ണതയും ഒരു പക്ഷേ അത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലായിരിക്കാം. എന്നാല്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ആ കണ്‍തിളക്കവും നോട്ടങ്ങളും മനസ്സില്‍ നിന്ന് മായാത്തവയാണ്. കത്തിവേഷങ്ങളുടെ അലര്‍ച്ച സന്ദര്‍ഭമനുസരിച്ച് മാറി വരും. രംഭാപ്രവേശം രാവണന്റെ അലര്‍ച്ചയും ബാലിവിജയം രാവണന്റെ അലര്‍ച്ചയും ദുര്യോധനവധം ദുര്യോധനന്റെ അലര്‍ച്ചയും എല്ലാം വേറെ വേറെയായി കേള്‍ക്കാന്‍ സാധിക്കും ആശാനിലൂടെ. കാഴ്ചക്കാരനില്‍ പതിയേണ്ട ചിത്രം എന്താണ് എന്നും വേഷം ഏതെല്ലാം ആംഗിളിലാണ് കാണിയുടെ മുന്നില്‍ നില്‍ക്കേണ്ടത് എന്നതിനും കൃത്യമായ ധാരണ ആശാനുണ്ടായിരുന്നു. അത് ശിഷ്യര്‍ക്ക് പറഞ്ഞ് കൊടുത്ത് അവരെയും ആ രീതില്‍ ചിന്തിപ്പിക്കാന്‍ അദ്ദേഹം പ്രേരിപ്പിച്ചിരുന്നു.
ആശാന്റെ കീഴില്‍ അഭ്യസിക്കുന്നത് തന്നെ ഒരു അനുഭവമാണ്. ആശാന് തൃപ്തിയാകുന്നത് വരെ ചൊല്ലിയാടി ഉറപ്പിച്ചിട്ടേ നമ്മളെ അരങ്ങത്തേക്ക് വിടുകയുള്ളൂ. അരങ്ങത്തെത്തുന്ന ശിഷ്യര്‍ക്ക് പിന്നെ ഒന്നും ചിന്തിക്കേണ്ടതില്ല. എല്ലാം വഴിവഴിയേ ഭംഗിയായി തോന്നിക്കോളും. ചൊല്ലിയാടിക്കുമ്പോള്‍ ആശാന്‍ തന്ന നിര്‍ദ്ദേശങ്ങള്‍ കാതില്‍ വന്നലയ്‌ക്കുന്ന അനുഭവം എനിക്ക് ഇപ്പോഴും ഉണ്ടാകാറുണ്ട്. ‘മുട്ട് തിക്കി, താടി പറ്റിച്ച്, കണ്ണുമിഴിച്ച്’ എന്നു തുടങ്ങി ഓരോ സന്ദര്‍ഭത്തിലും ഓരോ നിര്‍ദ്ദേശവും ചെവിയില്‍ വന്നു വീഴുന്നതായി തോന്നുമ്പോള്‍ അറിയാതെ തന്നെ നമ്മളത് ചെയ്തു പോകും. ഓരോ കഥാപാത്രത്തിന്റെയും ഭാവം എന്താണ്, ഓരോ രംഗത്തും കഥാപാത്രത്തിന്റെ ചിന്ത എന്താണ് എന്ന് വിസ്തരിച്ച് പറഞ്ഞുതരും. പതിഞ്ഞ പദങ്ങളിലെ മുദ്രകള്‍ വിസ്തരിക്കുമ്പോള്‍ ആ മുദ്രയെ പൂര്‍ണ്ണതലത്തില്‍ എത്തിക്കാന്‍ ശരീരം മാത്രമല്ല മനസ്സും സജ്ജമാക്കാന്‍ ആ വാക്കുകൊണ്ട് ഉദ്ദേശിക്കുന്ന വസ്തുവിന്റെ ഒരു നല്ല വിവരണം ആശാന്‍ തരും. ‘നീലവേണി…’ എന്നാണ് പദമെങ്കില്‍ മുടിയെ വാക്കുകളിലൂടെ വര്‍ണ്ണിച്ച് ശിഷ്യന്റെ മനസ്സില്‍ മുടിയുടെ സൗന്ദര്യം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കും. അപ്പോള്‍ ആ മുദ്ര വെറുതെ കൈകാല്‍ ശരീര ചലനം മാത്രമായി ഒതുങ്ങുന്നില്ല. മനസ്സും കൂടി അര്‍പ്പിച്ച് ആസ്വദിച്ച് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അനുഭവം പതിന്മടങ്ങാണ്. ഒരേ വേഷം തന്നെ പല അവസരങ്ങളില്‍ ചൊല്ലിയാടുമ്പോള്‍ ശിഷ്യന്റെ വളര്‍ച്ചയും അനുഭവവും അനുസരിച്ച് പല തലങ്ങളിലേക്കും വികസിപ്പിക്കാന്‍ ആശാന്‍ ശ്രദ്ധിച്ചിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞ് വീണ്ടും അതേ വേഷം ചൊല്ലിയാടിക്കുമ്പോള്‍ ആശാന്‍ കൊണ്ടുവരുന്ന മാനങ്ങള്‍ പലതാണ്. ശിഷ്യര്‍ വളരുന്നതോടൊപ്പം ആശാന്റെ അഭ്യസനവും മാറിക്കൊണ്ടിരിക്കും. പടിപടിയായി കൈപിടിച്ചുയര്‍ത്തുന്ന അനുഭവമാണ് എനിക്കുള്ളത്. ഒപ്പം, ചിന്തിക്കാനും പ്രേരിപ്പിക്കും.
കഥകളിക്കാര്‍ പഴയതൊന്നും മാറ്റില്ല എന്നാണ് പൊതു ധാരണ. എങ്കിലും പുതിയ കഥകള്‍ ചിട്ടപ്പെടുത്തുമ്പോള്‍ ആശാന്‍ എല്ലാ രീതിയിലുള്ള പരീക്ഷണങ്ങള്‍ക്കും തയ്യാറായിരുന്നു. താളവും സംഗീതവും വേഷവും എല്ലാം പരീക്ഷിക്കുന്നതില്‍ അദ്ദേഹം വിമുഖനായിരുന്നില്ല. പൂതനാമോക്ഷം ലളിതയെ, പാവ കൂടാതെ ചെയ്യാന്‍ ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പ്രോത്സാഹിപ്പിക്കുകയാണ് ആശാന്‍ ചെയ്തത്. അതിന് നല്ല സ്വീകാര്യത ആസ്വാദകരില്‍ നിന്നു ലഭിച്ചു. രാവണപുത്രി, ശ്രീകൃഷ്ണലീല, പൗണ്ഡ്രകവധം, ശാകുന്തളം തുടങ്ങിയ കഥകള്‍ ചിട്ടപ്പെടുത്തിയപ്പോള്‍ കഥകളിക്ക് യോജിച്ച രീതിയിലുള്ള പുതുമകള്‍ ഉള്‍പ്പെടുത്താന്‍ ആശാന്‍ പ്രത്യേകം ശ്രദ്ധിച്ചു.
കഥകളി ആത്യന്തികമായി ദൃശ്യ കലയാണെന്നും ദൃശ്യ സൗന്ദര്യത്തിന് പ്രാധാന്യം ഏറെ ഉണ്ടെന്നും മനസ്സിലാക്കിക്കൊണ്ട് കഥകളിത്തത്തെ പ്രമാണമാക്കിക്കൊണ്ടുതന്നെ കഥകളിയുടെ എല്ലാ അംഗാംഗികളേയും ചേരുംപടി ചേര്‍ത്ത് അവതരിപ്പിക്കാന്‍ കലാമണ്ഡലം വാസുപിഷാരോടി ആശാന് ഉണ്ടായിരുന്ന പ്രാഗല്ഭ്യം ആ രീതിയില്‍ അടുത്തറിഞ്ഞ ആസ്വാദകര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ദൃശ്യാനുഭവങ്ങള്‍ വാരിയെറിഞ്ഞു കൊടുത്താണ് ആശാന്‍ മണ്‍മറഞ്ഞത്. ആ സ്മരണകള്‍ക്ക് മുമ്പില്‍ എന്റെ നമസ്‌കാരം.
















