ഏതാണ്ട് ഒന്നര പതിറ്റാണ്ടിലേറെക്കാലം അക്ഷരം കൂട്ടിവായിക്കാന്‍ അറിയാവുന്ന മലയാളികളെ വായനയുടെ ലോകത്തിലേക്ക് വിരല്‍പിടിച്ചു നടത്തി എന്നതാണ് കോട്ടയം പ്രസിദ്ധീകരണങ്ങളുടെ പ്രസക്തികളില്‍ പ്രധാനപ്പെട്ടത്. അങ്ങനെ വഴിനടത്തി വായനയിലേക്ക് നയിച്ചത് കുടുംബ പ്രസിദ്ധീകരണങ്ങള്‍ ആയിരുന്നു. മുന്നേ ഇവയില്‍ പലതും തരളവികാരങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ ആയിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍, വീട്ടിലുള്ളവര്‍ക്ക് എല്ലാം ഒന്നിച്ചിരുന്ന് വായിച്ച് രസിക്കാവുന്ന വിധത്തില്‍ വാരികകളെ കുടുംബ വാരികകള്‍ എന്ന ഫ്രെയ്‌മില്‍ എത്തിക്കുകയും, ലക്ഷക്കണക്കിന് വായനക്കാരെ സൃഷ്ടിക്കുകയും ചെയ്ത പ്രസിദ്ധീകരണ കാലഘട്ടത്തില്‍ പ്രമുഖനായ ഒരു പിന്നണിക്കാരനുണ്ടായിരുന്നു- അമ്പാട്ട് സുകുമാരന്‍ നായര്‍.
തൊണ്ണൂറില്‍ എത്തിനില്‍ക്കുന്ന ഈ പത്രാധിപരെ ഒരു ഉച്ചവെയില്‍ തുഴഞ്ഞ് ചെന്നാണ് ഞാന്‍ കണ്ടത്. എറണാകുളം നഗരത്തിലെ ഒരു ഫ്‌ളാറ്റില്‍ മകളോടും മരുമകനോടും പേരക്കുട്ടികളോടുമൊപ്പം വിശ്രമജീവിതം നയിക്കുകയാണ്.
ഹൃദ്യമായി സ്വീകരിച്ചു സുകുമാരന്‍ നായരും കുടുംമ്പവും. ചായയും ചെറു വര്‍ത്തമാനങ്ങളുമായി വിശേഷങ്ങള്‍ കൊറിക്കാന്‍ തുടങ്ങി ഞങ്ങള്‍. ”പത്രപ്രവര്‍ത്തനം പഠിച്ചിട്ടുള്ള ആളോ പത്രപ്രവര്‍ത്തന പരിശീലനം നേടി രംഗത്തുവന്ന ആളോ അല്ല അങ്ങ്. പിന്നീട് എങ്ങനെ പത്രപ്രവര്‍ത്തനരംഗത്ത് എത്തി തനതായ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞു?”
”ചില യാദൃശ്ചികതകളാണ് ഈ രംഗത്തേക്ക് എന്നെ എത്തിച്ചതെന്ന് പറയുന്നതാകും ശരി. ഒരുകാലത്ത് മലയാള മനോരമയും മനോരാജ്യവുമാണ് കോട്ടയത്ത് നിന്ന് ഇറങ്ങിയിരുന്ന പ്രധാനപ്പെട്ട വാരികകള്‍. അതില്‍ മനോരാജ്യത്തിന്റെ ഉടമ ഡോ. ജോര്‍ജജ് തോമസ്സും പത്രാധിപ പത്‌നി റേച്ചല്‍ തോമസ്സുമായിരുന്നു.” ഇടയ്‌ക്ക് കയറി ഞാന്‍ ചോദിച്ചു:
”മലയാളത്തിലെ വനിതാ പത്രാധിപ അല്ലേ?”
”അതെ”
”എന്നാല്‍ സിനിമാ പ്രസിദ്ധീകരണ രംഗത്തും അക്കാലത്ത് ഒരു വനിതാ പത്രാധിപയുണ്ടായിരുന്നു. അത് ചിത്രകൗമുദിയില്‍ ആയിരുന്നു.”
ഞാന്‍ അതുകൂടി ഓര്‍മിപ്പിച്ചു.
”ശരി ശരി” ഒഴിഞ്ഞ ചായക്കപ്പ് ടീപ്പോയില്‍ വച്ച് ഒഴിയാത്ത ഗതകാലസ്മരണകള്‍ ആസ്വദിച്ചുകൊണ്ട് സുകുമാരന്‍ നായര്‍ ഒന്ന് ചിരിച്ചു. പിന്നെ, ആ യാദൃശ്ചികതയിലേക്ക് വീണ്ടും കടന്നു.
‘മാറ്റ’ത്തില്‍നിന്ന് മനോരാജ്യത്തില്‍
”അക്കാലത്ത് ജോര്‍ജജ് തോമസ്സിന്റേയും റേച്ചല്‍ തോമസ്സിന്റേയും ഏക മകന്‍ വിജു മോനെ ഞാന്‍ ഹിന്ദി പഠിപ്പിച്ചിരുന്നു. ഹിന്ദി എന്റെ വിഷയമായിരുന്നു എന്നത് വാസ്തവം.”
അവിടെ ചെന്ന് ഹിന്ദി പഠിപ്പിക്കുന്ന കാലത്ത് അമ്പാട്ട് മനോരാജ്യത്തിലെ സൃഷ്ടികള്‍ അവരുടെ താത്പര്യപ്രകാരം വായിക്കാനും ചിലത് എഡിറ്റ് ചെയ്യാനും തുടങ്ങി.
സാവധാനം മനോരാജ്യത്തിലെ എഡിറ്റോറിയല്‍ കാര്യങ്ങളില്‍ അമ്പാട്ടിന്റെ വിരല്‍പ്പാടുകള്‍ വീണു. പിന്നീട് മനോരാജ്യത്തിന്റെ തന്നെയായ കേരള ധ്വനി എന്ന പത്രത്തിലും ജോലി ചെയ്തു. ”ശരിതന്നെ. അങ്ങനെ സൃഷ്ടികള്‍ പരിശോധിക്കാനും എഡിറ്റ് ചെയ്യാനും കഴിഞ്ഞുവെങ്കില്‍ എന്തെങ്കിലും പരിചയവും പരിശീലനവും ഉണ്ടാകാതിരിക്കില്ലല്ലോ?”
”അങ്ങനെ വായനക്കാരന്‍ എന്നതിലപ്പുറം പ്രസിദ്ധീകരണ രംഗത്ത് എന്തെങ്കിലും മുന്‍പരിചയം ഉണ്ടായിട്ടുണ്ടോ?” എന്റെ ചോദ്യം ഇഷ്ടപ്പെട്ടുവെന്നു തോന്നുന്നു.
സുകുമാരന്‍ നായര്‍ പറഞ്ഞു: ”അതും ശരിയാണ്. കൗമാരകാലത്ത് ഒരു കയ്യെഴുത്ത് മാസിക നടത്തിയിരുന്നു.”
”അതുപോരല്ലോ സാര്‍? അതുകൊണ്ട് മാത്രം ഇത്തരം പ്രസിദ്ധീകരണം എഡിറ്റ് ചെയ്യാന്‍ കഴിയുമോ?”
”മോഹന്‍, മാറ്റം എന്ന പേരില്‍ ഒരു മാസികയുണ്ടായിരുന്നു. അതിന്റെ പത്രാധിപരായിരുന്നു ഞാന്‍ ആദ്യകാലത്ത്.”
”മാറ്റം ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ മുഖപത്രം ആയിരുന്നില്ലേ?” ഞാന്‍ ചോദിച്ചു.
”അതെ. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രം ആയിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു ഞാന്‍” ”അപ്പോള്‍ കയ്യെഴുത്ത് മാസികയിലൂടെ, പാര്‍ട്ടി മുഖപത്രത്തിലൂടെ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യപാഠങ്ങള്‍ തിരിച്ചറിഞ്ഞല്ലേ?”
”അങ്ങനെയും പറയാം. മനോരാജ്യ കാലത്ത് പ്രൊഫഷണലിസം അത്ര ഉണ്ടായിരുന്നില്ല. ശമ്പള കാര്യത്തിലും വ്യവസ്ഥയില്ല. അതില്‍ മടുത്താണ് അമ്പാട്ടു സുകുമാരന്‍ നായര്‍ മനോരാജ്യത്തില്‍ നിന്നും രാജിവെച്ചത്. കോട്ടയം നട്ടാശ്ശേരി എസ്എച്ച് വീട്ടില്‍ അങ്ങനെ കഴിയുന്ന കാലം.”
വര്‍ഷം 1977. ഒരു സായാഹ്നത്തെ കൂട്ടുപിടിച്ച് ആര്‍ട്ടിസ്റ്റ് കെ.എസ്. രാജന്‍ അമ്പാട്ടിനെ കാണാന്‍ എത്തി.
കാലം ഏല്‍പ്പിക്കാനൊരുങ്ങുന്ന ദൗത്യം. ദൗത്യം മറ്റൊന്നായിരുന്നില്ല. മംഗളം എന്ന വാരികയെ ജനകീയ പ്രസിദ്ധീകരണമാക്കി മാറ്റണം. ഉടമ എം.സി. വര്‍ഗ്ഗീസ് പറഞ്ഞു വിട്ടതാണ്.
ആ ദൗത്യം ഏറ്റെടുക്കണം. ഇപ്പോള്‍ വാരിക പ്രസിദ്ധീകരിക്കുന്നത് ചില അശ്ലീലമൊക്കെ കുത്തിനിറച്ചാണ്. അതില്‍ നിന്നും ഇത് കുടുംബ പ്രസിദ്ധീകരണമാക്കി മാറ്റണം. എന്നുവച്ചാല്‍ കൗമാരക്കാര്‍ ഒളിച്ചു വായിക്കുന്ന ഇക്കിളി വാരികയെ കുടുംബക്കാര്‍ക്ക് എല്ലാവര്‍ക്കും കൂടിയിരുന്ന് വായിക്കാവുന്ന പ്രസിദ്ധീകരണമാക്കി മാറ്റുക. അത് അമ്പാട്ട് ചെയ്യണം. കാലത്തിന്റെ ദൗത്യം തന്നെ!
മംഗളം വാരികയുടെ ഹൃദയ സ്പന്ദനം
തൊഴില്‍ ഒഴിവാക്കിയതിന്റെ ബുദ്ധിമുട്ട്, രാഷ്‌ട്രീയം മടുത്തിറങ്ങിയ ആലസ്യം. ഇതെല്ലാം രാജന്റെ വാക്കുകള്‍ സ്വീകരിക്കാനുള്ള പ്രേരണ കൂടിയായി. അങ്ങനെ നൂറ്റമ്പത് രൂപ ശമ്പളക്കാരനായി മംഗളം വാരികയുടെ എഡിറ്ററായി അമ്പാട്ട് സുകുമാരന്‍ നായര്‍ മാറി.
പിന്നീടുള്ള ചരിത്രം മംഗളത്തിന്റെ വളര്‍ച്ചയുടെതായിരുന്നു! സുകുമാരന്‍ നായര്‍ എന്ന കുടുംബ വാരിക പത്രാധിപരുടെ നിശ്ചയദാര്‍ഢ്യവും, വായനക്കാരെ തിരിച്ചറിയാനുള്ള കഴിവും അടയാളപ്പെടുത്തുന്നത് ആയിരുന്നു.
അമ്പാട്ട് സുകുമാരന്‍ നായരെ സംബന്ധിച്ചിടത്തോളം വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും വ്യവച്ഛേദിക്കാന്‍ പറ്റാത്ത രീതിയിലാണ് ജീവിച്ചത്. ഭാര്യ ഭവാനി അമ്മയും മക്കളായി സനല്‍കുമാറും മകളായി ലതിക എസ്. നായരുമടങ്ങുന്ന കുടുംബമായിരുന്നെങ്കിലും ട്വന്റിഫോര്‍ ബൈ സെവന്‍ അമ്പാട്ട് വാരികയുടെ ഹൃദയ സ്പന്ദനമായി ജീവിച്ചു.
മലയാളിയുടെ വായനാ രസനയില്‍ പുതിയൊരു രസം നല്‍കി. മംഗളം വായനക്കാരുടെ ജീവിതവുമായി ചേര്‍ന്നുനിന്നു. കണ്ണീരിന്റെ, സ്വപ്‌നത്തിന്റെ, പ്രതികാരത്തിന്റെയൊക്കെ കഥകള്‍ നിറഞ്ഞു. ജീവിതഗന്ധിയായ കഥകള്‍ അവര്‍ വായിച്ചു. അവരെ തൊട്ടുനില്‍ക്കുന്ന സ്പന്ദനങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞു. ജനപ്രിയ സാഹിത്യകാരന്മാര്‍ എന്ന ഒരു വിഭാഗം പോലും ഉണ്ടായി.
ഭീകര കഥകളും കുറ്റന്വേഷണ കഥകളും ക്രൈം ത്രില്ലറുകളും വായിച്ചു രസിച്ചു. പല നോവലുകളുടേയും തുടര്‍ലക്കത്തിനായി നെഞ്ചിടിപ്പോടെ ഒരാഴ്ച അതിദൂരമായി കരുതി കാത്തിരുന്നു. അവര്‍ അതിലെ കഥാപാത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. കഥയോടൊപ്പം നടന്നു. ഇതിനെല്ലാം കാരണമായി തീര്‍ന്നത് അമ്പാട്ട് സുകുമാരന്‍നായര്‍ എന്ന പത്രാധിപരുടെ ദീര്‍ഘദൃഷ്ടിയും മനസ്സറിയുന്ന ബുദ്ധിയുമായിരുന്നു! അതോടെ മംഗളത്തിന്റെ ചുവടുപിടിച്ച് കോട്ടയത്ത് നിന്നും ഒട്ടേറെ കുടുംബ വാരികകള്‍ പുറത്തുവരാന്‍ തുടങ്ങി.
വാരികയുടെ പ്രചാരം പലരെയും അസൂയാലുക്കളാക്കി. പൈങ്കിളി വാരികകള്‍ എന്നൊക്കെ പറഞ്ഞു ആക്ഷേപിക്കാനും തുടങ്ങി. മംഗളത്തിന്റെ പ്രചാരം ലക്ഷങ്ങളായി. സാമൂഹ്യ പ്രസക്തിയുള്ള സമകാലിക ആത്മഹത്യകളും കൊലപാതകങ്ങളും സചിത്ര ലേഖനങ്ങളായി വന്നതും, തങ്ങളുടെ ദുഃഖം പറയാന്‍ ഒരു വേദി ഉണ്ടായതും തങ്ങളുടെ ജീവിതത്തെയും പൊതുസമൂഹത്തെയും അറിയിക്കുവാന്‍ ഒരു മാധ്യമം ഉണ്ടായതും, സ്ത്രീധനം ഇല്ലാത്ത സമൂഹമെന്ന സേവനം നടപ്പിലാക്കിയതുമൊക്കെ ജനപ്രിയ വാരികയിലൂടെ യാണന്ന കാര്യം ശ്രദ്ധാര്‍ഹമാണ്.
”യഥാര്‍ത്ഥത്തില്‍ കൊലപാതക ഫീച്ചറുകള്‍ വാരികയുടെ പ്രചാരം വര്‍ദ്ധിപ്പിച്ചുവെങ്കിലും ഒരു സാമൂഹ്യ അതിക്രമത്തെ/ തിന്മയെ ലഘൂകരിക്കുന്ന ച്യുതിയല്ലേ ഉണ്ടായത്?”
”അല്ല, പിന്നീട് പല വാരികകളും ഏതു മരണവും ഫീച്ചര്‍ ചെയ്തുവെങ്കിലും സാമൂഹ്യപ്രസക്തിയുള്ള കൊലപാതകങ്ങളാണ് (അന്ധവിശ്വാസം, അനാചാരം തുടങ്ങി) ഞാന്‍ ഫീച്ചര്‍ ചെയ്തിട്ടുള്ളത്. ഇത് സമൂഹത്തിനു മുന്നിലെ ചൂണ്ടുപലകയാക്കുകയാണ് ചെയ്തത്. പിന്നീട് പലരും കൊലപാത ഫീച്ചറിനെ മോശപ്പെടുത്തിയിട്ടുണ്ടാകാം.”
ആദിവാസികളുടെ ആതിഥേയത്വം
വനവാസികളെക്കുറിച്ച് ഏറെ പഠനാര്‍ഹമായിട്ടുള്ള ലേഖനങ്ങള്‍ എഴുതിയിട്ടുള്ള വ്യക്തിയുമാണ് അമ്പാട്ട് സുകുമാരന്‍ നായര്‍. അതിന് ഹേതുവായി, പ്രേരണയായി പറയുന്നത് അദ്ദേഹത്തിന്റെ ഒളിച്ചോട്ട കഥയാണ്.
”ഇരുപതു വയസ്സുള്ള കാലത്ത് വീട്ടുകാരുമായി പിണങ്ങി വയനാടന്‍ ചുരം കയറിയ ആളാണ് ഞാന്‍. അച്ഛന്റെ ശാസന കേട്ട് പിണങ്ങി പോയതാണ്. അവിടെ ട്യൂഷനും മറ്റുമായി കഴിയാന്‍ തുടങ്ങി. ഈ സമയം ഒരു രക്ഷകനെ പോലെ സൗഹൃദത്തിലായ അനന്തന്‍ നമ്പ്യാര്‍ വനവാസി കോളനികളും അവരുടെ ക്ഷേത്രങ്ങളുമൊക്കെ കൊണ്ടുപോയി കാണിക്കുമായിരുന്നു. അങ്ങനെ പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്ന അക്കാലത്തെ വനവാസികളെ കണ്ടു. വിചിത്രമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കണ്ടു. ഇതെല്ലാം വനവാസികളെക്കുറിച്ച് പഠിക്കാനും ലേഖനങ്ങള്‍ എഴുതാനും പ്രചോദനമായി.”
ആദിവാസികളുടെ നാട്ടില്‍, മലകളും ആദിമ മനുഷ്യരും എന്നീ രണ്ടു പുസ്തകങ്ങള്‍ കൂടി ആദിവാസികളെ കുറിച്ച് രചിച്ചിട്ടുള്ളയാളാണ് അമ്പാട്ട് സുകുമാരന്‍ നായര്‍. ആദിവാസികളെക്കുറിച്ച് പറയുമ്പോള്‍ ഇപ്പോഴും അമ്പാട്ടിന് ആയിരം നാവാണ്. എത്രയെത്ര അനുഭവങ്ങള്‍…
ഒരു ആതിഥ്യ മര്യാദ ഓര്‍ത്തെടുക്കുന്നു. ഒരു മഴക്കാലത്തെ ഓര്‍മ്മയിലേക്ക് മനസ്സ് ചലിക്കുന്നു. ”വനവാസികളെ കണ്ട് എഴുതാനായി ഇറങ്ങിയതാണ്. ഒരു തുലാമഴ ഉച്ചകഴിഞ്ഞപ്പോള്‍ തുടങ്ങി. ചുറ്റും പാറക്കെട്ടുകള്‍. മഴയത്ത് കയറി നില്‍ക്കാന്‍ പോലും ഇടമില്ല. പ്രത്യാശയുടെ ഒരു പൊന്‍വെട്ടവുമായി ദൂരെ ഒരു കുടിലില്‍ നിന്നുള്ള മഞ്ഞ പ്രകാശം കണ്ടു. ആശ്വാസം. കണ്ണമ്പാടി എന്ന ആദിവാസി കോളനിയാണ്. അവിടേക്ക് കയറിച്ചെന്നു. പ്രതികരണം എന്താകും എന്നറിയില്ല. എന്നാല്‍ ഒരു അതിഥിയെ കാത്തിരുന്നതു പോലെ അവര്‍ ചൂടുവെള്ളം തന്നു. ആഴിക്കുട്ടി തണുപ്പിനെ ചെറുക്കാന്‍ സഹായിച്ചു. വിശപ്പടക്കാന്‍ ഭക്ഷണവും തന്നു. ആ നിഷ്‌കളങ്ക സ്‌നേഹം എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്?” പിന്നെയും അമ്പാട്ട് ഓര്‍മ്മകളില്‍ മുഴുകി അല്‍പ്പം നേരം കൂടി ഇരുന്നു.
സമയവും കാലവും നോക്കാതെ ഏത് സമയത്തും എവിടേക്കും പോകാന്‍, പ്രസിദ്ധീകരണത്തിനായി മാറ്ററുകള്‍ കണ്ടെത്താന്‍ തയ്യാറായിരുന്നു ഈ മനസ്സും ശരീരവും! ഒരു കാലത്ത് കോട്ടയം പ്രസിദ്ധീകരണക്കാരുടെ ആവേശമായിരുന്നു.
കത്തിക്കല്‍ സമരവും ഇഎംഎസ് മുഖചിത്രവും
”ഒരു പൈങ്കിളി വിരുദ്ധ സമരവും മംഗളം അത് തകര്‍ത്ത സംഭവവും കേട്ടിട്ടുണ്ട്. എങ്ങനെയായിരുന്നു അത്?”
”ജനപ്രിയ വാരികകള്‍ക്ക് എതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പൈങ്കിളി വിരുദ്ധ സമരം നടന്നിരുന്നു. ഏജന്റുമാര്‍ പണം മുടക്കി വരുത്തുന്ന വാരികകള്‍ കെട്ടോടെ എടുത്തുകൊണ്ടുപോയി അവര്‍ അഗ്‌നിക്കിരയാക്കുകയായിരുന്നു. എന്നാല്‍ അത് അധികകാലം നീണ്ടുനിന്നില്ല.”
”ശരിതന്നെ, മംഗളം അത് നേരിട്ട ഒരു സംഭവം കേട്ടിട്ടുണ്ട്. അത് എങ്ങനെ ആയിരുന്നു?”
”എന്തൊക്കെ തന്നെയായാലും അക്ഷരങ്ങളെ അഗ്‌നിരയാക്കുന്നതിനോട് യോജിക്കാനാവില്ല. അക്ഷരങ്ങളെ ചുട്ടെരിച്ച് നശിപ്പിക്കുന്നതിലൂടെ ഒന്നും പുനര്‍നിര്‍മ്മിക്കാനും ആകില്ല. ഇക്കാലത്ത് സര്‍ക്കുലേഷന്‍ കൂടിയ പ്രസിദ്ധീകരണം എന്ന നിലയില്‍ മംഗളത്തിന്റെ നഷ്ടം മറ്റ് പല വാരികകളേക്കാള്‍ കൂടുതലായിരുന്നു. എങ്ങനെ ഇത് നേരിടണം എന്നറിയാതെ വിഷമിക്കുമ്പോള്‍ മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് ഒരു ഉപായം പറഞ്ഞു തന്നത്.”
ഒരു ലക്കം കത്തിക്കല്‍ തടയാന്‍ കഴിഞ്ഞാല്‍ പിന്നീട് അത് കെട്ടടങ്ങും. എന്നായിരുന്നു മങ്കൊമ്പിന്റെ പക്ഷം. സഖാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ മുഖചിത്രത്തോടുകൂടി ഒരു ലക്കം വാരിക അച്ചടിക്കുക.
ഉപായം സ്വീകരിച്ചു. ഒരു ലക്കം അങ്ങനെ പ്രസിദ്ധീകരിച്ചു. സഖാവിന്റെ മുഖച്ചിത്രമുള്ള വാരിക കത്തിക്കാന്‍ നിന്നില്ല ഡിവൈഎഫ്‌ഐ. അതോടെ കത്തിക്കല്‍ വിപ്ലവവും നിന്നു.
”ഇത് മങ്കൊമ്പ് പറഞ്ഞത് ഒരുപക്ഷേ തമിഴ്‌നാട്ടില്‍ നടപ്പാക്കിയ തന്ത്രം മനസ്സിലാക്കിയിട്ടാകാം. ഡിഎംകെയും എഐഎഡിഎംകെയും വഴിപിരിഞ്ഞ കാലത്ത് എഐഎഡിഎംകെയുടെ പോസ്റ്റര്‍ എവിടെ കണ്ടാലും കീറിക്കളയുക ഒരു ലഹരി പോലെ പടര്‍ന്നു. ഒടുവില്‍ അതിന് പരിഹാരം കണ്ടത് എംജിആര്‍ ആയിരുന്നു. തന്റെ പാര്‍ട്ടിയുടെ കൊടിയിലും പോസ്റ്ററിലും അണ്ണാദുരൈയുടെ ചിത്രവും പ്രിന്റ് ചെയ്യിപ്പിച്ചു. തമിഴ് മക്കളുടെ കണ്‍കണ്ട ദൈവമായ അണ്ണാദുരൈ ചിത്രം കത്തിക്കാന്‍ തമിഴ് ജനത തയ്യാറാവില്ലല്ലോ. അതോടെ ആ നശീകരണം നിലച്ചു. അതിന്റെ പിന്‍ബലത്തിലാണ് മങ്കോമ്പ് ഈ ഉപായം പറഞ്ഞുതന്നത്.”
അത് ഫലവത്താകുക തന്നെ ചെയ്തു. ”ആദിവാസികളുടെ ജീവിതം അന്വേഷിച്ചിറങ്ങിയപ്പോള്‍ ഉണ്ടായ അവരുടെ സ്‌നേഹത്തിന്റെയും ആതിഥ്യ മര്യാദയുടെയും ഉദാഹരണം പറഞ്ഞല്ലോ? എന്നാല്‍ ഇന്നും ഓര്‍ക്കുമ്പോള്‍ നടുക്കം ഉണര്‍ത്തുന്ന സംഭവങ്ങള്‍…?”
”ഒട്ടേറയുണ്ട്. അതിലൊന്ന് മേമാരിയില്‍ വച്ചുണ്ടായതാണ്. അത് പറയാം. കോളനികളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എഴുതാന്‍ പോയതാണ്. ഉള്‍വനത്തിലേക്ക് കടന്നു. കുത്തനെ ഒരു കയറ്റം. അത് കഴിഞ്ഞാല്‍ കഠിനമായ ഇറക്കം. വടിയുടെ സഹായം വേണം നടക്കാന്‍. ഓഫീസിലെ രണ്ട് സഹപ്രവര്‍ത്തകര്‍, ബിഡിഒ ആയിരുന്ന സുകുമാരന്‍ സാര്‍, തദ്ദേശീയരായ രണ്ടു വനവാസികള്‍ ഇവരോടൊത്താണ് യാത്ര.
”ചെങ്കുത്തായ ഇറക്കം ഇറങ്ങുമ്പോള്‍ അധികം താഴേക്ക് നോക്കരുതെന്ന് മുന്നറിയിപ്പ് തന്നിരുന്നു. ഭീകരമായ ചരിവ് കണ്ട് കാലുകള്‍ വിറപൂണ്ടു. ഭയം അരിച്ചുകയറുന്നു. പാറക്കൂട്ടത്തിന്റെ വിടവിലൂടെ പുല്ലുകളില്‍ ചവിട്ടി വേണം തെന്നാതെ ഇറങ്ങാന്‍. എല്ലാവരും മുന്നോട്ടു പോയി കഴിഞ്ഞു. പിന്നില്‍ സാവധാനം താഴേക്ക് മാത്രം നോക്കി ഞാനും ഇറങ്ങാന്‍ തുടങ്ങി. ഏതാണ്ട് പതിനഞ്ച് മിനിറ്റ് സമയം കഴിഞ്ഞ് മുന്നോട്ട് നോക്കി. അപ്പോള്‍…! ഞാന്‍ കണ്ടത് വഴിതെറ്റി വലിയൊരു കൊക്കയുടെ വക്കില്‍ നില്‍ക്കുന്നതാണ്. എന്തു ചെയ്യണമെന്ന് അറിയില്ല. ഒരടി മുന്നോട്ടുവച്ചാല്‍, തെന്നിയാല്‍ കൊക്കയില്‍ വീഴും. പിന്നോട്ട് നടക്കാനും കഴിയുന്നില്ല. ഒച്ചപോലും തൊണ്ടയിലുടക്കിനില്‍ക്കുന്നു. ബോധം നഷ്ടപ്പെടുന്നത് പോലെ. പിന്നെ കണ്ണു തുറക്കുമ്പോള്‍ ഞാന്‍ ആദിവാസികളുടെ ബലിഷ്ഠ കരങ്ങളില്‍ സുരക്ഷിതനായിരിക്കുന്നതാണ് കണ്ടത്. ഇന്നും അതോര്‍ക്കുമ്പോള്‍ ഭയന്നുപോകുന്നു.”
വാരികകളുടെ വായന നിലച്ചു
”കുടുംബ പ്രസിദ്ധീകരണങ്ങള്‍ കൊണ്ട് സമൂഹത്തില്‍ ഉണ്ടായ ഗുണങ്ങള്‍ എന്തൊക്കെയാണ്?”
”അക്ഷരം കൂട്ടിവായിക്കാന്‍ അറിയുന്നവരെ എഴുത്തിലേക്ക് നയിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദുഃഖിതരുടെ ജീവിതങ്ങള്‍ പുറംലോകത്തെ അറിയിക്കാനും, അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനും കഴിഞ്ഞു. സ്ത്രീധനമില്ലാത്ത സമൂഹവിവാഹം പോലുള്ളവ സേവനങ്ങളായി. അക്കാദമികള്‍ അവഗണിച്ച എഴുത്തുകാരെ പുരസ്‌കാരങ്ങള്‍ നല്‍കി അവരുടെ രചനകളെ ഒരു വലിയ വിഭാഗത്തിന്റെ മുന്നിലെത്തിക്കാന്‍ കഴിഞ്ഞു. ജീവിതഗന്ധിയായ അവരുടെ നോവലുകളെ പരിചയപ്പെടുത്താന്‍ കഴിഞ്ഞു. ഇങ്ങനെ പലതുമുണ്ട്…”
സഖി വാരികയില്‍ എത്തിയ സഹപ്രവര്‍ത്തകന്‍ മണി മാഞ്ഞുക്കുളമാണ് അമ്പാട്ടിന്റെ മകളുടെ ഭര്‍ത്താവായത്. ആലോചിച്ചുറപ്പിച്ച വിവാഹത്തിന് ഉപദേശം നല്‍കിയതും മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. മണി മാഞ്ഞുക്കുളം എഴുത്തുകാരനും ഇപ്പോള്‍ പ്രസാധകനുമാണ്. മംഗളത്തിനുശേഷം സഖിയില്‍ ജോലി ചെയ്ത അമ്പാട്ട് സുനന്ദ എന്ന വാരിക തുടങ്ങി. അതിനുശേഷം മംഗളം പ്രസിദ്ധീകരിച്ച കര്‍പ്പൂരം എന്ന മാസികയുടെ എഡിറ്ററായെങ്കിലും അധികകാലം ആ പ്രസിദ്ധീകരണം നിലനിന്നില്ല.
”എന്തുകൊണ്ട് ജനപ്രിയ വാരികകള്‍ നിലച്ചുപോയി. ടെലിവിഷന്റെ വരവാണോ കാരണം?”
”ടിവി കാണാന്‍ ആളുകള്‍ വാരിക നിര്‍ത്തിയെന്ന് ഞാന്‍ കരുതുന്നില്ല. വാരികകള്‍ മടുത്ത് വായന നിര്‍ത്തിയെന്നാണ് എന്റെ അഭിപ്രായം. അടിസ്ഥാന മൂല്യങ്ങള്‍ പാലിക്കാത്തതും, പണമുണ്ടാക്കാനുള്ള മാര്‍ഗമായി വാരിക തുടങ്ങിയതും വായനക്കാരെ തെറ്റിദ്ധരിപ്പിച്ച് അഥവാ മനസ്സിലാക്കാതെ ഉള്ളടക്കം ഉണ്ടാക്കിയതുമൊക്കെ ഇതിന്റെ കാരണങ്ങളാണ്.”
”സീരിയലുകളില്‍ പലപ്പോഴും കഥാപാത്രമായി അഭിനയിക്കുന്നവര്‍ പിണങ്ങി പോകുകയോ മരിച്ചുപോവുകയോ ചെയ്താല്‍ തുടര്‍ഭാഗങ്ങള്‍ മറ്റേതെങ്കിലും നടനെ വച്ച് ചിത്രീകരിക്കാറുണ്ട്. അതുപോലെ വാരികയുടെ കാര്യത്തില്‍…?”
മരിച്ച നോവലിസ്റ്റും എഴുത്തു തുടര്‍ന്നു!
”ഉണ്ടല്ലോ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഒരെണ്ണം പറയാം. 1981 കാലഘട്ടത്തില്‍ ആണെന്ന് തോന്നുന്നു. ജോസഫ് കുന്നശ്ശേരിയുടെ കുടിയേറ്റക്കാരുടെ ജീവിതം പശ്ചാത്തലമാക്കി ഒരു നോവല്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. കുടിയേറ്റം എന്ന പേരുള്ള നോവല്‍ അഞ്ച് അധ്യായം എഴുതി കിട്ടി. പരസ്യം വന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ 1981 നവംബറില്‍ കുന്നശ്ശേരി അന്തരിച്ചു. പിന്നീട് കുന്നശ്ശേരിയുടെ പേരില്‍ നോവല്‍ എഴുതിയത് ഞാനായിരുന്നു. ഒരു ഗോസ്റ്റ് റൈറ്റിങ്.”
”ഇനി ഇത്തരം പ്രസിദ്ധീകരണങ്ങള്‍ക്ക് ഭാവിയുണ്ട് എന്നു കരുതുന്നുണ്ടോ?”
”വായനക്കാരുടെ മനസ്സും അഭിരുചിയും മനസ്സിലാക്കാനും നവീകരിക്കാനും തയ്യാറായാല്‍ ഇനിയും കുടുംബ പ്രസിദ്ധീകരണങ്ങള്‍ക്ക് സ്ഥാനമുണ്ടാകും എന്നാണ് കരുതുന്നത്.”











