തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍ കോഡിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഇതുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിക്കണം. 1939-ല്‍ കോണ്‍ഗ്രസ് ദേശീയ സമിതിയില്‍ വി.വി. ഗിരി ആണ് തൊഴില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട് ആദ്യ പ്രമേയം അവതരിപ്പിച്ചത് . തൊഴിലാളികള്‍ക്ക് ലിവിങ് വേജസ് നടപ്പാക്കണമെന്നായിരുന്നു ആവശ്യം.
സ്വാതന്ത്ര്യാനന്തരം ഭരണഘടന രൂപീകരണ സമയത്ത് നെഹ്റുവിനെ ഇക്കാര്യം വീണ്ടും ഓര്‍മ്മപ്പെടുത്തുകയുണ്ടായി. കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ലിവിങ് വേജസ് എന്ന ആശയം ഉയര്‍ന്നെങ്കിലും ഫെയര്‍ വേജസ് കഴിവതും വേഗത്തില്‍ നടപ്പാക്കണമെന്നാണ് ഭരണഘടനയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, 1948-ല്‍ മിനിമം വേജസ് നിശ്ചയിക്കുന്നതിനുള്ള കമ്മറ്റിയാണ് രൂപീകരിക്കപ്പെട്ടത്, അവിടെത്തന്നെ കോണ്‍ഗ്രസ് തൊഴിലാളികളെ ചതിക്കുകയായിരുന്നു. 1952 മുതല്‍ മിനിമം വേജസ് ആക്ട് നടപ്പാക്കി തുടങ്ങി എന്നാല്‍ 75 വര്‍ഷങ്ങള്‍ക്ക് ശേഷവും അസംഘടിത മേഖലയില്‍ രാജ്യത്ത് കേവലം 7ശതമാനം തൊഴിലാളികള്‍ക്കു മാത്രമാണ് ഇന്ന് മിനിമം വേജസ് ലഭിക്കുന്നത്. രാജ്യത്ത് 93 ശതമാനം തൊഴിലാളികള്‍ക്കും മിനിമം വേജസ് ലഭിക്കുന്നില്ല, അതായത് ഏകദേശം 50 കോടിയോളം തൊഴിലാളികള്‍ക്ക് മിനിമം വേജസിന്റെ പരിരക്ഷ ലഭിച്ചില്ല.
കേരളത്തില്‍ 85 ഓളം മേഖലകളില്‍ മാത്രമാണ് മിനിമം വേജസ് നടപ്പാക്കിയിട്ടുള്ളത്.
രാജ്യത്ത് നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാരുടെ കാലത്ത് രൂപം കൊണ്ടതാണ് 1926ലെ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ ആക്ട് 1936ലെ പേമെന്റ് ഓഫ് വേജസ് ആക്ട്, തൊഴിലാളി രംഗത്തെ മദര്‍ ആക്ടായ 1947ലെ വ്യവസായ തര്‍ക്ക നിയമം തുടങ്ങിയവയെല്ലാം ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നിയമങ്ങളാണ്. ഈ പശ്ചാത്തലത്തില്‍, 1999-ല്‍ വാജ്‌പേയ് മന്ത്രിസഭയുടെ കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന തൊഴില്‍ നിയമങ്ങള്‍ പുനപരിശോധിക്കുന്നതിനും തൊഴില്‍ മേഖലയില്‍ സമഗ്ര പരിഷ്‌കാരം കൊണ്ടുവരുന്നതിനുമായി രണ്ടാം തൊഴില്‍കാര്യ കമ്മിഷനെ നിയമിച്ചു.
മലയാളിയായ രവീന്ദ്രവര്‍മ്മ ആയിരുന്നു സെക്കന്‍ഡ് ലേബര്‍ കമ്മിഷന്‍ ചെയര്‍മാന്‍. മലയാളിയും ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായിരുന്ന അഡ്വ. സജി നാരായണന്‍ ആണ് ഈ കമ്മിഷനില്‍ മുഖ്യ ശുപാര്‍ശ നല്‍കിയ മറ്റൊരു വ്യക്തി. 1999 ല്‍ രൂപീകരിക്കപ്പെട്ട കമ്മിഷന്‍ 2002-ല്‍ സര്‍ക്കാരിലേക്ക് തങ്ങളുടെ ശിപാര്‍ശ സമര്‍പ്പിക്കുകയുണ്ടായി. തൊഴില്‍ മേഖലയില്‍ അഞ്ചു പരിഷ്‌കാരങ്ങളാണ് കമ്മിറ്റി നിര്‍ദ്ദേശിച്ചത്. നമ്മുടെ രാജ്യത്ത് തൊഴില്‍ മേഖലയില്‍ 5 പ്രധാന പരിഷ്‌ക്കരണം ശിപാര്‍ശ ചെയ്തു. വേതനം, സുരക്ഷ, സാമൂഹ്യ സുരക്ഷ, ക്ഷേമം തുടങ്ങിയവയാണത്.. ഇതിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ 2015 മുതല്‍ തൊഴില്‍ മേഖലയിലെ നിയമ പരിഷ്‌ക്കാരത്തിന് ശ്രമം തുടങ്ങി. രാജ്യത്ത് നിലനില്‍ക്കുന്ന സുപ്രധാനമായ 29 നിയമങ്ങളെ 4 സംഹിതകള്‍ ആക്കി (കോഡുകളാക്കി) പരിഷ്‌കരിക്കനുള്ള ശ്രമം തുടങ്ങി. ഇതിനുവേണ്ടി പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവരികയും ബന്ധപ്പെട്ട കക്ഷികള്‍ക്ക് എല്ലാം ചര്‍ച്ച ചെയ്യുന്നതിന് അവസരങ്ങള്‍ കൊടുക്കുകയും ഉണ്ടായി. പാര്‍ലമെന്റ് തന്നെ 17 തവണ ചര്‍ച്ചകള്‍ നടത്തുകയും ബന്ധപ്പെട്ട ആര്‍ക്കും ഈ സംഹിതകള്‍ക്ക് മേല്‍ ആക്ഷേപം ഉന്നയിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും അവസരം ഉണ്ടായിരുന്നു. 2017 മുതല്‍ 2019 വരെ ലഭ്യമായ സാഹചര്യങ്ങള്‍ ഒന്നും തന്നെ ബിഎംഎസ് ഒഴിച്ചുള്ള കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ഉപയോഗപ്പെടുത്തിയില്ല എന്ന് നിര്‍ഭാഗ്യവശല്‍ പറയേണ്ടിവരുന്നു. ബിഎംഎസ് ഇക്കാര്യത്തില്‍ തുടക്കം മുതല്‍ രണ്ടു കോഡുകളെ പൂര്‍ണമായി പിന്തുണയ്‌ക്കുകയും എന്നാല്‍ രണ്ടുകോഡുകളില്‍ മാറ്റം ആവശ്യപ്പെടുകയും ഉണ്ടായിട്ടുണ്ട് .
1. കോഡ് ഓണ്‍ വേജസ്
2. സാമൂഹ്യ സുരക്ഷ കോഡ്
3. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്
4. തൊഴില്‍ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യ കോഡ് എന്നിങ്ങനെ കൊണ്ടുവന്ന നാലു കോഡുകളില്‍, വേജ് കോഡിനേയും സാമൂഹ്യ സുരക്ഷ കോഡിനേയും ബിഎംഎസ് സര്‍വ്വാത്മനാ പിന്തുണയ്‌ക്കുകയാണ്, മാത്രമല്ല ചരിത്രപരമെന്ന് വിശേഷിപ്പിച്ചിട്ടുമൂണ്ട്. എന്നാല്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡിലും സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യ കോഡിലും ബിഎംഎസ്സിനുള്ള എതിര്‍പ്പും അതൃപ്തിയും അറിയിക്കുകയും, നിര്‍ദ്ദേശങ്ങള്‍ രേഖാമൂലം എഴുതി നല്‍കിയിട്ടുമുണ്ട്.
2017 മുതല്‍ 2019 വരെ പബ്ലിക് ഡൊമൈനില്‍ ഉണ്ടായിരുന്ന തൊഴില്‍ പരിഷ്‌കാര സംഹിതകളില്‍ ആര്‍ക്കും അഭിപ്രായം പറയാന്‍ അവസരം ഉണ്ടായിരുന്നു. എന്നാല്‍, ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ വേണ്ടവിധം അഭിപ്രായം പറയാനോ, ചര്‍ച്ചയ്‌ക്കോ, നിര്‍ദേശം സമര്‍പ്പിക്കാനോ തയ്യാറായില്ല എന്നതാണ് വസ്തുത. 2019-ല്‍ പാര്‍ലമെന്റില്‍ കോഡുകള്‍ അവതരിപ്പിച്ചു.
കോഡ് ഓണ്‍ വേജസ്
രാജ്യത്ത് ഏഴു ശതമാനം മാത്രം തൊഴിലാളികള്‍ക്ക് ലഭ്യമായിരുന്ന മിനിമം വേജസ് കോഡ് ഓണ്‍ വേജസ് വന്നതോടുകൂടി ഷെഡ്യൂള്‍, നോണ്‍ ഷെഡ്യൂള്‍ എന്ന വ്യത്യാസമില്ലാതെ രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും മിനിമം വേജസ് ലഭിക്കുന്ന വ്യവസ്ഥ വന്നിരിക്കുന്നു. ഇത് നടപ്പാക്കുന്നതിനുവേണ്ടി ദേശീയ മിനിമം വേജസ് ഉപദേശകസമിതി രൂപീകരിക്കും. ത്രികക്ഷി ബോര്‍ഡ് ആണിത്. മാനേജ്‌മെന്റ്, ട്രേഡ് യൂണിയനുകള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇതേ രീതിയില്‍ എല്ലാ സംസ്ഥാനത്തും മിനിമം വേജസ് അഡൈ്വസറി ബോര്‍ഡുകള്‍ രൂപീകരിക്കും. പുതിയ കോഡിലൂടെ രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും മിനിമം വേജസ് ഉറപ്പാക്കാന്‍ സാധിക്കും.
ഇതിലെ നിബന്ധനകള്‍;
1. ദേശീയ ബോര്‍ഡാണ് മിനിമം വേജസ് പ്രഖ്യാപിക്കുക. ഇതില്‍ കുറഞ്ഞ കൂലി ഒരു സ്ഥലത്തും നല്കരുത്. കേന്ദ്ര നിശ്ചയിച്ചതിനേക്കാള്‍ കൂടിയ വേതനം നല്‍കുന്നതിനു തടസ്സമില്ല, കൂടിയ വേതനം കുറയ്‌ക്കാന്‍ പാടുള്ളതല്ല. വര്‍ഷത്തില്‍ രണ്ട് തവണ വേരിയബിള്‍ ഡിഎ പ്രഖ്യാപിക്കുകയും അത് അടിസ്ഥാന ശമ്പളത്തോടൊപ്പം കൂട്ടുകയും വേണ്ടതുണ്ട്. മാത്രവുമല്ല അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മിനിമം വേജസ് പരിഷ്‌കരിക്കേണ്ടതാണ് എന്ന നിയമവും കൊണ്ടുവന്നിട്ടുണ്ട്
2) എല്ലാ നിയമനങ്ങള്‍ക്കും അപ്പോയ്‌മെന്റ് ലെറ്റര്‍ കൊടുക്കണം എന്ന വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ട്
3) വേതനം കൊടുക്കുന്ന കാര്യത്തില്‍ കൃത്യത ഉറപ്പാക്കുകയും. മാസശമ്പളം എല്ലാ മാസത്തെയും ഏഴാം തീയതിക്കുള്ളില്‍ കൊടുക്കുകയും വേണം
4) മിനിമം വേജസ് നടപ്പാക്കാത്ത മാനേജ്മെന്റുകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും
5) വേജസ് ബാങ്ക് മുഖാന്തരം നല്‍കണം
6) ബേര്‍ഡന്‍ ഓഫ് പ്രൂഫ്: ഒരു തൊഴിലാളിക്ക് ബോണസ് ലഭിച്ചില്ല എങ്കില്‍ അയാള്‍ക്ക് ബോണസ് ലഭിച്ചില്ല എന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്വം ഇന്ന് തൊഴിലാളികള്‍ക്കാണ്, എന്നാല്‍ ഇനിമേല്‍ ബോണസ് കൊടുത്തിട്ടുണ്ട് എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം മാനേജ്മെന്റിലേക്ക് മാറ്റി
7) ആകെ ശമ്പളത്തിന്റെ 50ശതമാനം അടിസ്ഥാനമാക്കി മാറ്റണം. ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യങ്ങള്‍ കൊടുക്കാതിരിക്കാന്‍ മാനേജ്മെന്റ് പലപ്പോഴും ശമ്പളത്തിന്റെ സിംഹഭാഗവും അലവന്‍സുകള്‍ ആയിട്ടാണ് കൊടുത്തു പോകുന്നത്. ഇനി അത് സാധ്യമല്ല, ആകെ ശമ്പളത്തിന്റെ 50 ശതമാനവും ബേസിക് ആയി നിശ്ചയിക്കേണ്ടതുണ്ട്
8) കരാര്‍ തൊഴിലാളിക്ക് ബോണസ് ലഭിക്കാതെ വന്നാല്‍ പ്രിന്‍സിപ്പല്‍ എംപ്ലോയര്‍ അത് നല്‍കാന്‍ ബാധ്യസ്ഥനാണ്.
ഇത്തരത്തില്‍ കോഡ് ഓണ്‍ വേജസ് രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് സാമൂഹ്യനീതി ഉറപ്പാക്കും എന്നാണ് കരുതുന്നത്.
സാമൂഹ്യ സുരക്ഷാ കോഡ്
സാമൂഹ്യസുരക്ഷാ കോഡിലൂടെ അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കിയിരിക്കുന്നു. സ്വിഗ്ഗി, സൊമാറ്റോ മുതലായ അപ്പ് അധിഷ്ഠിത സ്ഥാപനങ്ങളുടെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഇഎസ്‌ഐ, പിഎഫ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ കൊണ്ടുവരികയാണ്.
അതിനുവേണ്ടി ഇത്തരം സ്ഥാപനങ്ങളുടെ ആകെ വിറ്റുവരവിന്റെ ഒന്നു മുതല്‍ രണ്ടു ശതമാനം തുക രാജ്യത്ത് കെട്ടിവയ്‌ക്കണം. ഈ തുകയില്‍ നിന്നാണ് തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്കുന്നത്. മുതലാളി ആരാണെന്ന് അറിയാതെ ഈ മേഖലയില്‍ പണിയെടുക്കുന്ന ലക്ഷക്കണക്കിന് പ്ലാറ്റ്ഫോം വര്‍ക്കേഴ്സിന് വലിയൊരു സാമൂഹ്യ സുരക്ഷയാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. ഇതിനു പുറമെ 10 തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ക്കായിരുന്നു നേരത്തെ ഇഎസ്‌ഐ കവറേജ് ലഭിച്ചിരുന്നതെങ്കില്‍, ഇപ്പോഴത് സാര്‍വത്രികമാക്കിയിട്ടുണ്ട്. ഒരു തൊഴിലാളി മാത്രമേ പണിയെടുക്കുന്നുള്ളൂ എങ്കില്‍ തന്നെയും, ആ തൊഴിലാളിക്കും ഇഎസ് ഐ ആനുകൂല്യം ലഭ്യമാണ്.
തൊഴിലാളികള്‍ ജോലിക്കു വരുമ്പോഴോ, ജോലി കഴിഞ്ഞു മടങ്ങുമ്പോഴോ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം ബാധകമാണ്. ഇതിനു പുറമെ തോട്ടം മേഖലയില്‍ 5 ഹെക്ടറോ അതില്‍ കൂടുതലോ ഉള്ള പ്ലാന്റേഷന്‍ മേഖലയിലും ഇഎസ്‌ഐയും സാമൂഹ്യസുരക്ഷയും ബാധകമാണ്. ഇതിലൂടെ അസംഘടിത മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നു. ഇഎസ്ഐ യേ തന്നെയാണ് സാമൂഹ്യ സുരക്ഷയുടെ പ്രധാന ബിന്ദുവായി കണക്കാക്കിയിരിക്കുന്നത്. ഇഎസ്ഐയും പിഎഫ് ( പ്രോവിഡന്റ് ഫണ്ട് )ഒക്കെ അടച്ചുപൂട്ടാന്‍ പോകുന്നു എന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. ഇന്നലെവരെ യാതൊരു സാമൂഹ്യ സുരക്ഷയും ഇല്ലാതെ പണിയെടുത്തിരുന്ന കോടിക്കണക്കിന് തൊഴിലാളികളാണ് ഇന്ന് സാമൂഹ്യ സുരക്ഷയുടെ പരിധിയില്‍ വരുന്നത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
മറ്റു രണ്ടു കോഡുകളില്‍ തുടര്‍ ചര്‍ച്ച നടത്തണം
ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്, തൊഴില്‍ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യ കോഡുകളില്‍ ചില വിവാദങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനം സമരം ചെയ്യുന്നതിനെ സംബന്ധിച്ചാണ്. നേരത്തെ അത്യാവശ്യ സര്‍വീസുകളില്‍ (പബ്ലിക് യൂട്ടിലിറ്റി സര്‍വീസുകള്‍) മാത്രം പണിമുടക്കിന് 14 ദിവസം മുന്‍പ് നോട്ടീസ് നല്കിയാല്‍ മതിയായിരുന്നു. ഇപ്പോള്‍ എവിടെ സമരം ചെയ്യണമെങ്കിലും 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്കണം.
300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന വ്യവസ്ഥയിലും തൊഴിലാളി സംഘടനകള്‍ പ്രതിഷേധത്തിലാണ്. തൊഴിലാളി യൂണിയനകളുടെ അംഗീകാരത്തില്‍ കൊണ്ടുവന്നിരിക്കുന്ന വ്യവസ്ഥയും പുനപരിശോധിക്കേണ്ടതുണ്ട്. ഒരു സ്ഥാപനത്തില്‍ 51 ശതമാനം തൊഴിലാളികളുടെ പിന്തുണ ഉള്ള സംഘടനയെ സോള്‍ബാര്‍ഗെയിനിങ് ഏജന്റ് ആയിട്ട് കണക്കാക്കാന്‍ ആണ് തീരുമാനം, അങ്ങനെ ഒരു സംഘടനയ്‌ക്ക് 51 ശതമാനം കിട്ടുന്നില്ല എങ്കില്‍ 20% വോട്ട് ലഭിക്കുന്ന യൂണിയന് ഒരു വ്യക്തി നെഗോസിയേഷന്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കും എന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇത് സ്ഥാപനത്തിലെ ചെറിയ യൂണിയനുകള്‍ക്കു പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതാണ്. ചാരിറ്റബിള്‍ സ്ഥാപനങ്ങളില്‍ യൂണിയന്‍ തുടങ്ങാന്‍ കഴിയില്ല എന്ന വ്യവസ്ഥയും വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്.
കേന്ദ്ര ലേബര്‍ സെക്രട്ടറി ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഒരു വിശദീകരണകുറിപ്പ് ഇറക്കിയിട്ടുണ്ട്. രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഈ കോഡുകള്‍ സംബന്ധിച്ചുള്ള റൂളിങുകള്‍ തയ്യാറാക്കും. അതില്‍ ട്രേഡ് യൂണിയനുകള്‍ക്കും മറ്റുമുള്ള തര്‍ക്കങ്ങളും, ചൂണ്ടിക്കാണിക്കുന്ന പോരായ്‌മകളും പരിഹരിക്കും എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. കേന്ദ്ര തൊഴില്‍ മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യയ്‌ക്ക് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ കേന്ദ്ര നേതൃത്വം 23 ഇന ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം നല്‍കിയിട്ടുണ്ട്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതു സംബന്ധിച്ച് വേണ്ടിവന്നാല്‍ പരിഷ്‌കരിച്ച നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്കിയിട്ടുണ്ട്.
തൊഴില്‍ മേഖലയിലെ നിയമങ്ങള്‍ കൂടുതല്‍ സുതാര്യമാകേണ്ടതും ലളിതമാകേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. ആ നിലയ്‌ക്ക് ഈ പരിഷ്‌കാരങ്ങളെ ബിഎംഎസ് പിന്തുണയ്‌ക്കുകയാണ്. മാത്രമല്ല ആദ്യം ചൂണ്ടിക്കാണിച്ചത് പോലെ കോഡ് ഓണ്‍
വേജസ് സോഷ്യല്‍ സെക്യൂരിറ്റി കോഡും ചരിത്രപരമെന്നു വിശേഷിപ്പിക്കാവുന്നതു തന്നെയാണ്. എന്നാല്‍ മറ്റു രണ്ടു കോഡ്കളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇതുകൂടാതെ ഇഎസ്ഐ യുടെയും പിഎഫിന്റെയും ശമ്പള പരിധി ഉയര്‍ത്തുകയും ചുരുങ്ങിയ ഇപിഎഫ് പെന്‍ഷന്‍ 5000 രൂപയായി വര്‍ധിപ്പിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ തൊഴില്‍ മന്ത്രിയുടെ നടപടിയെബിഎംഎസ് പിന്തുണയ്‌ക്കുന്നില്ല.
2020ല്‍ കൊണ്ടുവന്ന കേന്ദ്ര നിയമം 2021 തന്നെ നടപ്പാക്കുന്നതിന് ആവേശപൂര്‍വം ചര്‍ച്ച നടത്തിയ സംസ്ഥാനമാണ് കേരളം. മാത്രവുമല്ല ഇത് സംബന്ധിച്ച റൂളുകള്‍ തയ്യാറാക്കി ഇതിന്റെ കരട് 2021ല്‍ തന്നെ ഗസറ്റ് വഴി വിജ്ഞാപനം ചെയ്യുകയും ഉണ്ടായിട്ടുണ്ട്. അവിടെ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ച നയങ്ങളെ അപ്പാടെ പിന്തുണയ്‌ക്കുകയും, എന്നാല്‍ കേരളത്തിന്റെ തനി സ്വഭാവം കാണിക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊന്നുമല്ല ആയിരം രൂപയായിരുന്നു രജിസ്ട്രേഷന്‍ ഫീസ് 10000 രൂപയാക്കി ഉയര്‍ത്തി ഉത്തരവും പുറപ്പെടുവിച്ചു. കാര്യങ്ങള്‍ വിവാദമായി കഴിഞ്ഞപ്പോള്‍ ഞാന്‍ ഒന്നും അറിഞ്ഞില്ല രാമനാരായണ എന്ന മട്ടില്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി നേതാക്കന്മാര്‍ പെരുമാറുകയാണ്. ഒടുവില്‍ ഒരു ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തി ഈ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിക്കുകയും അതിനു ബിഎംഎസ് പിന്തുണ നല്‍കിയെന്ന് പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. തികച്ചും അടിസ്ഥാനരഹിതവും പ്രതിഷേധാര്‍ഹവും ആണ് ഈ സ്റ്റേറ്റ്മെന്റ്. ഇത്തരമൊരു നയത്തിലേക്ക് കേരളം പോകുന്നത് ആത്മഹത്യാപരമായിരിക്കും എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ലക്ഷക്കണക്കിന് പ്ലാറ്റ്ഫോം വര്‍ക്കേഴ്സിനു ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് നാം വേണ്ടെന്നു വയ്‌ക്കുന്നത്. തിരുത്തേണ്ടത് തിരുത്തപ്പെടുക തന്നെ വേണമെന്നാണ് ബിഎംഎസിന്റെ അഭിപ്രായം. അത് കേന്ദ്രത്തിലായാലും സംസ്ഥാനത്ത് ആയാലും ബിഎംഎസിന് ഒരേ നിലപാടാണ് ഉള്ളത്. മുഖം രക്ഷിക്കുന്നതിന് ബിഎംഎസിന്റെ പേര് ഉപയോഗിക്കരുത് എന്നാണ് അപേക്ഷ.
പിഎംശ്രീ യില്‍ മന്ത്രി ശിവന്‍കുട്ടി ചോദിച്ച ഒരു ചോദ്യം ഇന്നും പ്രസക്തമാണ്, പിഎംശ്രീക്ക് എന്താണ് കുഴപ്പം, നിങ്ങള്‍ എന്തെങ്കിലും കുഴപ്പം കാണുന്നുണ്ടോ എന്നാണ് മാധ്യമങ്ങളോട് അദ്ദേഹം ചോദിച്ചത്. അതൊരു സത്യസന്ധമായ ചോദ്യമായിരുന്നു. എന്നാല്‍ അന്ധമായ സമ്മര്‍ദ്ദ രാഷ്‌ട്രീയത്തിന്റെ ഇരയാണ് കേരളം. ഇത് എല്ലാ കാര്യത്തിലും എല്ലാ കാലത്തും നമ്മളെ പുറകോട്ട് നയിച്ചു .കൊണ്ടിരിക്കുന്നു. അതു തന്നെയാണ് ലേബര്‍ കോഡിന്റെ കാര്യത്തിലും കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശരിയും തെറ്റിനെയും വേര്‍തിരിച്ചുകൊണ്ടുള്ള ഒരു സമീപനം സ്വീകരിക്കുവാന്‍ ട്രേഡ് യൂണിയന്‍ സുഹൃത്തുക്കള്‍ പുനര്‍വിചിന്തനം നടത്തട്ടെ. അങ്ങനെ വന്നാല്‍ അത് ട്രേഡ് യൂണിയന്‍ ഐക്യത്തിന് പ്രേരകവും തൊഴിലാളി താല്‍പര്യത്തിന് അനുകൂലവുമായിരിക്കും എന്നുകൂടി പറഞ്ഞുകൊള്ളട്ടെ















