വഖഫ് സ്വത്താണെന്ന പേരില്‍ തര്‍ക്കം നിലനില്‍ക്കുന്ന മുനമ്പത്തെ ഭൂമിയുടെ കരമടയ്‌ക്കാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണ്. വ്യവസ്ഥകളോടെ റവന്യു വകുപ്പ് ഭൂമിയുടെ കരം സ്വീകരിക്കണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിട്ടുള്ളത്. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച വിവിധ ഹര്‍ജികള്‍ തീര്‍പ്പാകും വരെയാണ് ഈ ഉത്തരവ് ബാധകമാകുകയെങ്കിലും ഭരണഘടനാ ദിനത്തില്‍ത്തന്നെ ഇങ്ങനെയൊരു തീരുമാനം കോടതിയില്‍നിന്ന് ഉണ്ടായത് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ നിര്‍ണായകമാണ്. പുതിയ കോടതി ഉത്തരവിന് വലിയ രാഷ്‌ട്രീയ മാനവുമുണ്ട്.
മുനമ്പം സമരസമിതി, പ്രദേശവാസികള്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളുടെ അടിസ്ഥാനത്തിലുള്ള ഇപ്പോഴത്തെ ഉത്തരവനുസരിച്ച് മുനമ്പത്തെ 600 ലേറെ കുടുംബങ്ങള്‍ പണം നല്‍കി വാങ്ങിയ ഭൂമിയുടെ കരം റവന്യു വകുപ്പ് സ്വീകരിക്കണം. വഖഫ് ഭൂമിയാണെന്ന് പറഞ്ഞ് നേരത്തെ അധികൃതര്‍ ഇതിന് തയ്യാറായിരുന്നില്ല. മുനമ്പത്തുകാര്‍ വില കൊടുത്തു വാങ്ങിയ ഭൂമിയില്‍ വഖഫിന്റെ പേരില്‍ അവകാശമുന്നയിക്കുന്നവരെ സഹായിക്കുന്ന തരത്തിലായിരുന്നു അധികൃതരുടെ നടപടികള്‍. വഖഫ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും തീര്‍പ്പാക്കും വരെയാണ് കരമടയ്‌ക്കാനുള്ള സ്വാതന്ത്ര്യം മുനമ്പത്തുകാര്‍ക്ക് ലഭിച്ചിട്ടുള്ളതെങ്കിലും ഒന്നര വര്‍ഷത്തോളമായി സമരപാതയിലുള്ള അവര്‍ക്ക് ഇപ്പോഴത്തെ മാറിയ സാഹചര്യം ആത്മവിശ്വാസവും കരുത്തും നല്‍കും. സ്വാഭാവിക നീതി ഭൂമി നഷ്ടപ്പെടുന്ന മുനമ്പത്തുകാരുടെ പക്ഷത്താണെങ്കിലും അവര്‍ക്കൊപ്പമല്ല വര്‍ഗീയ പ്രീണനം മുഖമുദ്രയാക്കിയ സംസ്ഥാന സര്‍ക്കാര്‍ നിന്നത്.
കരം സ്വീകരിക്കാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. സര്‍ക്കാര്‍ കരം സ്വീകരിക്കുന്നതിനെ വഖഫ് സംരക്ഷണ വേദി എതിര്‍ത്തെങ്കിലും വിലപ്പോയില്ല.
2019 ലാണ് മുനമ്പത്തെ നൂറുകണക്കിന് കുടുംബങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡ് എഴുതിയെടുക്കാന്‍ തീരുമാനിക്കുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞ് ഇക്കാര്യം അറിയിച്ച് നോട്ടീസ് നല്‍കുകയും ചെയ്തു. അതുവരെ മുനമ്പത്തുകാര്‍ ഭൂമിയുടെ കരം അടച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ വിദ്യാഭ്യാസ, ചികിത്സ ആവശ്യങ്ങള്‍ക്കുപോലും ബാങ്കില്‍നിന്ന് വായ്‌പയെടുക്കാന്‍ കഴിയാതെ മുനമ്പം നിവാസികള്‍ ബുദ്ധിമുട്ടിലായി. അവരുടെ സാമ്പത്തിക ഇടപാടുകള്‍ മരവിക്കുന്ന സ്ഥിതിവന്നു.
ഇതിനെതിരെയാണ് ലൈഫ് ഭവന പദ്ധതിയില്‍ വീട് അനുവദിച്ച കുടുംബങ്ങളും സമരസമിതിയും പ്രദേശവാസികളും ഹൈക്കോടതിയില്‍ ഹര്‍ജിയുമായെത്തിയതും, അനുകൂല വിധിയുണ്ടായതും. മുനമ്പത്ത് സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ വിധിയില്‍ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പരാമര്‍ശം ഡിവിഷന്‍ ബെഞ്ച് നടത്തുകയുണ്ടായി. എന്നാല്‍ വഖഫ് ട്രൈബ്യൂണലില്‍ കേസ് നടക്കുന്നതിനാല്‍ അന്തിമ വിധി പറയാന്‍ ഡിവിഷന്‍ ബെഞ്ച് തയ്യാറായില്ല. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന പരാമര്‍ശത്തിനെതിരെ വഖഫ് സംരക്ഷണ വേദി നല്‍കിയ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
1950ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും, ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നുമായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. എന്നാല്‍ വഖഫ് ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കെ ഹൈക്കോടതിക്ക് ഇങ്ങനെയൊരു ഉത്തരവ് ഇറക്കാനാകില്ലെന്നാണ് സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരുടെ വാദം.
മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു കേസ് ആദ്യം പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിലപാട്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പാടുള്ളൂവെന്നും സിംഗിള്‍ ബഞ്ച് നിലപാട് എടുത്തിരുന്നു. ഇതാണ് ഡിവിഷന്‍ ബെഞ്ച് തിരുത്തിയത്. ഈ സാഹചര്യത്തില്‍ ഭൂമിയുടെ കരമടയ്‌ക്കാന്‍ മുനമ്പത്തുകാര്‍ക്ക് തടസ്സമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത് കേസിന്റെ സ്വഭാവത്തെ സ്വാധീനിക്കും. ഇപ്പോഴത്തെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയിലും ഉന്നയിക്കപ്പെടും.
മുനമ്പത്തെ ഭൂമി പ്രശ്‌നത്തില്‍ നീതി ലഭിക്കേണ്ടത് പ്രദേശവാസികള്‍ക്കാണെങ്കിലും രാജ്യത്തെമ്പാടും ഭുമാഫിയയെ പോലെ പ്രവര്‍ത്തിക്കുന്ന വഖഫിനൊപ്പം നില്‍ക്കുകയാണ് കേരളത്തിലെ സിപിഎമ്മും കോണ്‍ഗ്രസും ഈ പാര്‍ട്ടികള്‍ നയിക്കുന്ന മുന്നണികളും ചെയ്തത്. മതത്തിന്റെ മറപിടിച്ച് വഖഫ് കയ്യേറിയിട്ടുള്ള ഭൂമി വീണ്ടെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നത് മുസ്ലിംവിരുദ്ധമായി ഇക്കൂട്ടര്‍ ചിത്രീകരിച്ചു. ബിജെപി മാത്രമാണ് മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പം നിന്നത്. പാര്‍ലമെന്റില്‍ വഖഫ് ബില്ല് നിയമമായശേഷവും മുനമ്പത്ത് ആശയക്കുഴപ്പം സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ശ്രമിച്ചു. ഇവര്‍ക്കേറ്റ തിരിച്ചടിയും, ബിജെപിയുടെ നിലപാടിനുള്ള അംഗീകാരവുമാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്.
















