പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണ സംഘം തന്ത്രിമാരായ കണ്ഠര് രാജീവരേയും കണ്ഠര് മോഹനരേയും ചോദ്യം ചെയ്തത് മുന്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരി ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് അയച്ച പരാതിയെ തുടര്‍ന്ന്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ കഴിഞ്ഞ ദിവസം എസ്‌ഐടിക്ക് നല്‍കിയ മൊഴിയിലുള്ള അതേ കാര്യങ്ങളാണ് ശങ്കരന്‍ നമ്പൂതിരി ഒക്ടോബര്‍ 25 ന് സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് അയച്ച പരാതിയിലും. പത്മകുമാറിന്റെ നിര്‍ദേശപ്രകാരമാണോ പരാതി അയച്ചതെന്ന സംശയം ശക്തമാണ്. തന്ത്രിമാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന കത്തില്‍ കീഴ്ശാന്തിമാര്‍, ദേവസ്വം ഗാര്‍ഡുകള്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ അഴിമതികളെപ്പറ്റിയും പരാമര്‍ശമുണ്ട്. കത്തിന്റെ നിജസ്ഥിതി അറിയാന്‍ ശങ്കരന്‍ നമ്പൂതിരിയെ എസ്‌ഐടി ചോദ്യം ചെയ്‌തേക്കാം.
സ്വര്‍ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, തന്ത്രി രാജീവരുടെ നോമിനിയാണ് എന്നതാണ് പ്രധാന ആരോപണം. രാജീവരുടെ പ്രധാന തന്ത്രസ്ഥാനങ്ങളില്‍ ഒന്നായ ബെംഗളൂരു ജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ കീഴ്ശാന്തിയായിരുന്നു യുപി എന്ന ഉണ്ണികൃഷ്ണന്‍ പോറ്റി. പോറ്റിയെ ശബരിമല മേല്‍ശാന്തി ആക്കാന്‍ തന്ത്രി രഹസ്യനീക്കം നടത്തിയെന്നും കത്തില്‍ ആരോപണമുണ്ട്.
ഏതെങ്കിലും ക്ഷേത്രത്തില്‍ പത്തുവര്‍ഷത്തില്‍ കുറയാതെ മേല്‍ശാന്തി ആയവര്‍ക്കേ ശബരിമല മേല്‍ശാന്തി ആവാന്‍ കഴിയൂ. അതിനാല്‍ ശ്രീരാമപുരം അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി പോറ്റിയെ അവരോധിക്കാന്‍ തന്ത്രി നീക്കം നടത്തിയെന്നും തന്ത്രിയുടെ ശിപാര്‍ശയില്‍ ശബരിമല കീഴ്ശാന്തിയുടെ പ്രധാന സഹായിയായി പോറ്റി മാറിയെന്നും ശങ്കരന്‍ നമ്പൂതിരിയുടെ പരാതിയില്‍ ഉണ്ട്. ഈ വിവരങ്ങള്‍ പത്മകുമാര്‍ എസ്‌ഐടിക്കു നല്‍കിയ മൊഴിയിലുമുണ്ട്.
ശബരിമല കീഴ്ശാന്തി ഉള്‍ക്കഴകം എന്നാണ് അറിയപ്പെടുന്നത്. തന്ത്രിയും മേല്‍ശാന്തിയും പൂജ കഴിഞ്ഞ് ഇറങ്ങിയശേഷമേ കീഴ്ശാന്തിക്ക്, ശ്രീകോവിലില്‍ പ്രവേശനം ഉള്ളു. ശ്രീകോവില്‍, പൂജാ പാത്രങ്ങള്‍ എന്നിവ കഴുകി വൃത്തിയാക്കുക, നിവേദ്യം തയാറാക്കുക എന്നിവയാണ് ജോലികള്‍. എന്നാല്‍ ഇതൊന്നും കീഴ്ശാന്തിമാര്‍ ചെയ്യാറില്ല.
നെയ് വില്പന, നെയ്യഭിഷേകം, ചരട് ജപം എന്നിവയൊക്കെ ആണ് ഇവര്‍ നടത്തുന്നത്. തിടപ്പള്ളി പ്രതിവര്‍ഷം ലേലം കൊണ്ട് ചുരുങ്ങിയത് 25 ലക്ഷം രൂപയെങ്കിലും വാങ്ങി മറിച്ചുനല്‍കാന്‍ കീഴ്ശാന്തിമാര്‍ കൂട്ടുനില്‍ക്കുന്നു. ഈ ലേലം വിളിയില്‍ പണം മുടക്കുന്ന പ്രധാന വ്യക്തി പോറ്റിയാണെന്നും ശങ്കരന്‍ നമ്പൂതിരി സൂചിപ്പിച്ചിട്ടുണ്ട്. മേല്‍ശാന്തിമാരുടേയും കീഴ്ശാന്തിമാരുടെയും കൂടെ ജോലി ചെയ്യുന്ന തുളു ബ്രാഹ്‌മണനായ കുമ്പളം ബാലകൃഷ്ണന്‍ പോറ്റി, തലവടി മനോജ്, ആജീവനാന്ത കഴകക്കാരന്‍ രാധാകൃഷ്ണന്‍, ആത്രശ്ശേരി രാജന്‍ നമ്പൂതിരി, കുറിച്ചി നാരായണന്‍ നമ്പൂതിരി, വക്കീല്‍ മധു പോറ്റി, തന്ത്രിയുടെ പ്രധാന സഹായി ഇഎംഎസ് എന്നറിയപ്പെടുന്ന വ്യക്തി എന്നിവരുള്‍പ്പെടുന്ന സംഘമാണ് മേല്‍ശാന്തി- കീഴ്ശാന്തി റൂമുകള്‍ ഭരിക്കുന്നത്. നട തുറക്കുന്ന ദിവസങ്ങളില്‍ തിടപ്പള്ളിയില്‍ ജീവനക്കാര്‍ ലക്ഷക്കണക്കിന് രൂപയുടെ നെയ്യഭിഷേകം, ഗണപതിഹോമം, അപ്പം, അരവണ, പാനകം എന്നിവ അനധികൃതമായി വില്‍ക്കുന്നു. മേല്‍ശാന്തിയെക്കൊണ്ടും കീഴ്ശാന്തിയെക്കൊണ്ടും നിര്‍ബന്ധിച്ച് വലിയ ഒരു സംഖ്യ ആത്രശ്ശേരി രാജന്‍ നമ്പൂതിരി ഒറ്റപ്പാലംകാരന്‍ മദ്യവ്യവസായിക്ക് നല്‍കുന്നു തുടങ്ങിയ ആരോപണങ്ങളും ശങ്കരന്‍ നമ്പൂതിരി ഉന്നയിക്കുന്നു.
















