ജക്കാർത്ത: നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) പ്രകാരം ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യയ്‌ക്കടുത്തുള്ള സുമാത്ര ദ്വീപിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. എൻസിഎസ് പ്രകാരം, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഇന്ത്യൻ മഹാസമുദ്രത്തിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഉണ്ടായത്.
മേഖലയിലുടനീളം ഭൂകമ്പം അനുഭവപ്പെട്ടു. എന്നിരുന്നാലും, ഈ ഭൂകമ്പത്തെത്തുടർന്ന് സുനാമി ഭീഷണിയില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മരണങ്ങളോ സ്വത്ത് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂമിശാസ്ത്രപരമായി സജീവമായ പസഫിക് ‘റിംഗ് ഓഫ് ഫയർ’ യിൽ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യ, പതിവ് ഭൂകമ്പങ്ങളിൽ നിന്നും അഗ്‌നിപർവ്വത സ്‌ഫോടനങ്ങളിൽ നിന്നും ഗണ്യമായ അപകടസാധ്യത നേരിടുന്നിടമാണ്.
എന്നാൽ, സുമാത്ര ദ്വീപിൽ മണ്ണിടിച്ചിലും പെട്ടെന്നുള്ള വെള്ളപ്പൊക്കവും മൂലം 23 പേർക്ക് ജീവഹാനി സംഭവിച്ചു.
വടക്കൻ സുമാത്ര പ്രവിശ്യയിൽ പെയ്ത പേമാരിയെത്തുടർന്നാണ് ഈ ദുരന്തം. ഡസൻ കണക്കിന് ആളുകളെ കാണാതായിട്ടുണ്ട്. ഒരാഴ്ചയായി പെയ്ത മഴ തുടരുന്ന വടക്കൻ സുമാത്ര പ്രവിശ്യയിലെ 11 നഗരങ്ങളിലും ജില്ലകളിലുമായി ദുരിതബാധിത പ്രദേശങ്ങളിൽ എത്താൻ രക്ഷാപ്രവർത്തകർ പാടുപെടുകയായിരുന്നു. നദികൾ കരകൾ പൊട്ടി ഒഴുകുകയും, ചെളിയും പാറകളും മരങ്ങളും കടപുഴകി വീഴുകയും, കുന്നിൻ പ്രദേശങ്ങളിലെ ഗ്രാമങ്ങളിലൂടെ ഒഴുകിപ്പോവുകയും, മണ്ണിടിച്ചിൽ, വൈദ്യുതി തടസ്സം, ടെലികമ്മ്യൂണിക്കേഷൻ സൗകര്യങ്ങളുടെ അഭാവം എന്നിവ തിരച്ചിലിനെ തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് ദുരന്തമുണ്ടായതെന്ന് ദേശീയ തിരച്ചിൽ, രക്ഷാ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.















