ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ തുടരുന്നതിനിടെ കുടുംബത്തിന് കാണാൻ അനുമതി നൽകി ജയിൽ അധികൃതർ. ഇമ്രാൻ ജയിലിൽ കൊല്ലപ്പെട്ടു എന്ന തരത്തിൽ വലിയ അഭ്യൂഹം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഇമ്രാൻ ഖാനെ പാർപ്പിച്ച അദിയാല ജയിലിന് മുന്നിൽ സഹോദരി അലീമ ഖാൻ സമരം ആരംഭിച്ചിരുന്നു.
ജയിലിനുള്ളിൽ ഇമ്രാൻ ഖാന് ക്രൂര പീഡനം നേരിടേണ്ടി വരുന്നു, ഞങ്ങളെ അദ്ദേഹത്തെ കാണാൻ പോലും അനുവദിക്കുന്നില്ല എന്ന് ആരോപിച്ചുകൊണ്ട് സഹോദരിമാർ പരസ്യ പ്രസ്താവനയിറക്കിയത് വൻ വിവാദങ്ങൾക്ക് വഴിവെച്ചു. ഇതിന് പിന്നാലെയാണ് ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ കൊല്ലപ്പെട്ടെന്ന അഭ്യൂഹം സോഷ്യൽ മീഡിയയിൽ കൂടുതൽ ശക്തമായത്. ഇതിന് പിന്നാലെ ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി തുടങ്ങി വിവിധ നഗരങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നു.
ആയിരക്കണക്കിന് ഇമ്രാൻ അനുയായികൾ അഡിയാല ജയിലിനു മുന്നിൽ തടിച്ചുകൂടി പ്രതിഷേധം ആരംഭിച്ചു. ചിലയിടങ്ങളിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായതായും വിവരമുണ്ട്. കുടുംബത്തിനെ കാണാൻ അനുമതി നൽകിയതോടെ ജയിലിന് മുന്നിലുള്ള പ്രതിഷേധം സഹോദരിമാർ അവസാനിപ്പിച്ചു. ഇന്ന് വൈകിട്ടും അടുത്ത ചൊവ്വാഴ്ചയും ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തിന് അനുമതി നല്‍കിയിട്ടുണ്ട്.
















