തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ ‘പഞ്ചവടിപ്പാലം’ എന്ന സിനിമ വീണ്ടും ചില മലയാളികളുടെയെങ്കിലും മനസ്സിലൂടെ കടന്നുപോകാതിരിക്കില്ല. നാല് പതിറ്റാണ്ട് മുമ്പ് തിയേറ്ററുകളിലോടിയ സിനിമ എന്ന നിലയില്‍ പുതിയ തലമുറയിലുള്ളവര്‍ ഏറെപ്പേരും കണ്ടിരിക്കാനിടയില്ലാത്ത ചിത്രമാണ് പഞ്ചവടിപ്പാലം. സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരിലുള്ള വടംവലികളും ഭരണ-പ്രതിപക്ഷ വിഴുപ്പലക്കലുകളും അഴിമതിയും പൊതുഫണ്ട് ഉപയോഗിച്ച് നിര്‍മിതികള്‍ പണിതും പൊളിച്ചും വീണ്ടും പണിതും കാര്യം നേടലും… ഇന്നും നമുക്ക് മുന്നില്‍ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം പഞ്ചായത്ത് ഇടപാടുകളെല്ലാം കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ആ സിനിമയിലുണ്ട്.
ഹാസസാഹിത്യകാരന്‍ വേളൂര്‍ കൃഷ്ണന്‍കുട്ടി എഴുതിയ ‘പാലം അപകടത്തില്‍’ എന്ന കഥയാണ് കെ.ജി. ജോര്‍ജ് 1984-ല്‍ സിനിമയാക്കിയത്. ഗാന്ധിമതി ബാലനായിരുന്നു നിര്‍മാതാവ്. ഐരാവതക്കുഴി എന്ന പഞ്ചായത്തിന്റെയും അവിടത്തെ ഭരണ പ്രതിപക്ഷ കക്ഷികളില്‍ പെട്ടവരുടെയും കഥയാണിത്. അതിശയോക്തിയിലൂടെയാണ് രാഷ്‌ട്രീയ ആക്ഷേപ ഹാസ്യ സിനിമ എന്ന നിലയില്‍ ‘പഞ്ചവടിപ്പാല’ത്തിന് സര്‍വകാല പ്രസക്തിയുണ്ട്. സ്ഥലപേരു പോലെ തന്നെ രസകരമായിരുന്നു അതിലെ കഥാപാത്രങ്ങളുടെ കാരിക്കേച്ചര്‍ സ്വഭാവമുള്ള പേരുകളും. പഞ്ചായത്ത് പ്രസിഡന്റ് ദുശ്ശാസനക്കുറുപ്പ് (ഭരത് ഗോപി), ഭാര്യ മണ്ഡോദരിയമ്മ (ശ്രീവിദ്യ), അനുയായി ശിഖണ്ഡിപ്പിള്ള (നെടുമുടി വേണു), പ്രതിപക്ഷ നേതാവ് ഇസ്സഹാക്ക് തരകന്‍ (തിലകന്‍), പഞ്ചായത്ത് അംഗങ്ങളായ പഞ്ചവടി റാഹേല്‍ (സുകുമാരി), ആബേല്‍ (ജഗതി ശ്രീകുമാര്‍), വികലാംഗനായ കാതൊരയന്‍ (ശ്രീനിവാസന്‍) ജീമൂതവാഹനന്‍ (വേണു നാഗവള്ളി), യൂദാസ് കുഞ്ഞ് (ആലുംമൂടന്‍), ബറാബാസ് (ഇന്നസെന്റ്), അനാര്‍ക്കലി (കല്പന), അവറാച്ചന്‍ സ്വാമി (വി.ഡി. രാജപ്പന്‍), ജഹാംഗീര്‍ (കെ.പി. ഉമ്മര്‍) എന്നിങ്ങനെയാണ് കഥാപാത്രനാമങ്ങള്‍.
ദുശ്ശാസനക്കുറുപ്പിനെ രാഷ്‌ട്രീയമായി പ്രമോട്ട് ചെയ്യുന്നതിനുവേണ്ടി അദ്ദേഹത്തിന്റെ അനുയായി ശിഖണ്ഡിപ്പിള്ള കൊണ്ടുവരുന്ന ആശയമാണ് പാലം. അത് നിലവിലുള്ള ഒരു പാലം പൊളിച്ചാകാമെന്ന് ആദ്യം നിശ്ചയിക്കുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് കാരണം മറ്റൊരിടത്തേക്ക് മാറ്റുന്നു. അവിടെ പുതിയ റോഡിനും അവസരം ഉണ്ടാകുന്നു. അങ്ങനെ പാലത്തിനും റോഡിനും രണ്ടു ടെന്‍ഡറുകള്‍ വിളിക്കുന്നു. ഒത്തുതീര്‍പ്പ് എന്ന നിലയില്‍ രണ്ടു ടെന്‍ഡറുകളില്‍ ഒന്ന് ഭരണപക്ഷ അനുകൂലിയായ കരാറുകാരനും മറ്റൊന്ന് പ്രതിപക്ഷ അനുകൂലിയായ കരാറുകാരനും ലഭിക്കുന്നു. പാലത്തിന്റെ ഉദ്ഘാടന ദിവസം കരാറുകാരനും കുറുപ്പിന്റെ മകളും തമ്മില്‍ വിവാഹവും നിശ്ചയിക്കുന്നു. ഉദ്ഘാടന ദിവസം തന്നെ പാലം പൊളിയുന്നു. അതില്‍ പെട്ട് സാധാരണക്കാരനായ ഭിന്നശേഷിക്കാരന്‍ മരിക്കുന്നു. ഇതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.
ഈ സിനിമ ഇറങ്ങിയ ശേഷം അഴിമതിയുമായി ബന്ധപ്പെട്ട പാലം നിര്‍മാണങ്ങളെയെല്ലാം ജനങ്ങള്‍ പഞ്ചവടിപ്പാലം എന്ന് വിളിച്ചു തുടങ്ങി എന്നത് ഈ സിനിമ സമൂഹത്തിലുണ്ടാക്കിയ സ്വാധീനത്തെ വിളിച്ചോതുന്നു. 2020-ല്‍ പാലാരിവട്ടം പാലം പൊളിക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതി പോലും പഞ്ചവടിപ്പാലത്തെ പരാമര്‍ശിച്ചു എന്നതും ചരിത്രം.
‘പഞ്ചവടിപ്പാലം’ എന്ന സിനിമയില്‍ പാലം ഒരു കഥാപാത്രമാണ്. ശക്തമായ ദൃശ്യരൂപകവുമാണ്. സിനിമയുടെ ചിത്രീകരണത്തിനു വേണ്ടി കോട്ടയത്തെ ഒരു ഗ്രാമത്തിലെ പുഴയ്‌ക്ക് കുറുകെ താത്കാലിക പാലം പണിയുകയായിരുന്നു. പാലം ഉണ്ടാക്കിയ ശേഷം അവിചാരിതമായി ഷൂട്ടിങ് നീണ്ടുപോയതിനാല്‍ നാട്ടുകാര്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. പൊളിക്കാന്‍ വേണ്ടി നിര്‍മിച്ചതാണെങ്കിലും ദിവസങ്ങളേറെ കഴിഞ്ഞതോടെ പാലം നന്നായി ഉറയ്‌ക്കുകയും ചെയ്തു.
ചിത്രീകരണത്തിന്റെ അവസാനഘട്ടമെത്തിയതോടെ അവസാന രംഗത്തിനു വേണ്ടി പാലം പൊളിക്കാന്‍ ഒരുങ്ങിയപ്പോള്‍ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തി എന്ന രസകരമായ ചരിത്രം കൂടി ഈ സിനിമയുമായി ബന്ധപ്പെട്ടുണ്ട്. ഒടുവില്‍ നാട്ടിലെ രാഷ്‌ട്രീയ നേതാക്കളും മറ്റും ഇടപെട്ടാണ് നാട്ടുകാരെക്കൊണ്ട് സമ്മതിപ്പിച്ചതത്രെ.
















