അമ്പലപ്പുഴ: മാസങ്ങള്‍ നീണ്ട കര്‍ഷകരുടെ അധ്വാനം പാഴായി. കൊയ്തെടുത്ത ഒരു കോടിയില്‍പ്പരം രൂപയുടെ നെല്ല് യെ തുടര്‍ന്ന് റോഡരികില്‍ കിടന്നു നശിക്കുന്നു. തകഴി കുന്നുമ്മ പടിഞ്ഞാറ് പാടശേഖരഅധികൃതരുടെ അനാസ്ഥത്തെ കര്‍ഷകരാണ് ദുരിതത്തില്‍ വലയുന്നത്. 180 ഏക്കറുള്ള പാടശേഖരത്ത് 65 കര്‍ഷകരുണ്ട്. രണ്ടാഴ്ച മുമ്പാണ് ഇവിടെ പ്രതികൂല കാലാവസ്ഥയെ മറികടന്ന് കര്‍ഷകര്‍ കൊയ്‌ത്തു പൂര്‍ത്തിയാക്കിയത്. അന്നു തൊട്ട് ഏകദേശം 3600 ക്വിന്റല്‍ നെല്ല് കുന്നുമ്മ ജങ്ഷനു സമീപം റോഡിനിരുവശത്തും സമീപത്തെ സ്‌കൂള്‍, പള്ളിമുറ്റം എന്നിവിടങ്ങളിലുമായി കൂട്ടിയിട്ടിരിക്കുകയാണ്.
ഒരേക്കറിന് ഏകദേശം 30,000 രൂപ ചെലവഴിച്ചാണ് കൃഷി പൂ
ര്‍ത്തിയാക്കിയത്. ഏക്കറിന് 20 ക്വിന്റലോളം നെല്ലു ലഭിച്ചു. കൊയ്‌ത്തു കഴിഞ്ഞപ്പോള്‍ മില്ലുടമകളുടെ ഏജന്റ് ഏഴ് കിലോ കിഴിവാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ രണ്ടു കിലോ കിഴിവു നല്കിയതോടെയാണ് സംഭരണം നടന്നത്. ഇത്തവണ നല്ല നെല്ലായിട്ടും കര്‍ഷകരെ ചൂഷണം ചെയ്യാന്‍ ഏഴ് കിലോ കിഴിവാണ് ഏജന്റുമാര്‍ ആവശ്യപ്പെടുന്നത്. ഇതിനുതയാറല്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. നെല്ലു സംഭരണത്തിന് മുന്‍കൈയെടുത്ത് കര്‍ഷകരെ സഹായിക്കേണ്ട ഉദ്യോഗസ്ഥരാരും ഇവിടെയെത്തിയിട്ടില്ലെന്നു കര്‍ഷകര്‍ പറയുന്നു.
കര്‍ഷകരെ കിഴിവിന്റെ പേരില്‍ വലയ്‌ക്കുന്ന മില്ലുടമകള്‍ക്കും ഏജന്റുമാര്‍ക്കും കുട പിടിക്കുന്ന നിലപാടാണ് പാഡി ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം. സര്‍ക്കാരും ഇടപെടുന്നില്ല. പാടശേഖരത്ത് കൊയ്‌ത്തു കഴിയുമ്പോള്‍ നെല്ലു റോഡിലെത്തിക്കാന്‍ വള്ളക്കൂലി, തൂക്കുകൂലി, വാരിക്കോരിക്കൂലി തുടങ്ങിയവയില്‍ 300 രൂപയോളം അധികച്ചെലവാണ് കര്‍ഷകര്‍ക്ക്. ഇതെല്ലാം നല്കിയെത്തിച്ച നെല്ല് സംഭരിക്കാന്‍ ആളില്ലാത്ത അവസ്ഥയും.
ഏകദേശം ഒരു കോടി എട്ടു ലക്ഷം രൂപയുടെ നെല്ലാണ് റോഡരികില്‍ കിടക്കുന്നത്. കനത്ത മഴയില്‍ നെല്ല് നശിക്കാതിരിക്കാന്‍ പെടാപ്പാടു പെടുകയാണ് കര്‍ഷകര്‍. നെല്ല് അടിയന്തരമായി സംഭരിച്ചില്ലെങ്കില്‍ അടുത്ത ദിവസം നെല്ലുമായി അമ്പലപ്പുഴ- തിരുവല്ല റോഡ് ഉപരോധിക്കാനാണ് നെല്‍ക്കര്‍ഷക സംരക്ഷണ സമിതിയുടെ തീരുമാനം. കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളിലെ കര്‍ഷകര്‍ ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നുണ്ട്.
















