തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ട്ടാവ് ബണ്ടി ചോർ തിരുവനന്തപുരത്ത് കരുതൽ തടങ്കലിൽ. ഇന്നലെ രാത്രിയാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് ഇയാൾ എത്തിയത്. റെയിൽവേ ഫ്ലാറ്റ്ഫോമിൽ കണ്ടെത്തിയതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. റെയിൽവേ എസ് പി ഷഹൻഷായുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.
എന്തിനാണ് വന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ബണ്ടി ചോറിന്റെ കൈവശം 100 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇയാൾ പറയുന്ന ചില കാര്യങ്ങളിൽ വൈരുധ്യമുണ്ട്. അഭിഭാഷകനെ കാണാൻ എത്തിയതാണെന്നാണ് പറഞ്ഞത്. ബണ്ടി ചോറിന്റെ മാനസിക നില പരിശോധിക്കാനും റെയിൽവേ പോലീസ് തയ്യാറെടുക്കുകയാണ്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചാകും പരിശോധന നടത്തുക.
ഇന്നലെ ബണ്ടി ചോർ പേരൂർക്കട പോലീസ് സ്റ്റേഷനിൽപ്പോയി 76,000 രൂപ കിട്ടാനുണ്ടെന്ന് പറഞ്ഞിരുന്നു. രേഖകളൊന്നുമില്ലാത്തതിനാൽ അവിടെനിന്ന് ഇറക്കിവിട്ടു. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ പോയി കിടന്നതോടെയാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്.
















