ഫരീദാബാദ്: ദൽഹി ബോംബ് സ്ഫോടന കേസിൽ എൻഐഎ സംഘം ഫരീദാബാദിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ബോംബാക്രമണത്തിന് തൊട്ടുമുമ്പ് ഭീകരവാദി ഉമർ ഉൻ നബിക്ക് അഭയം നൽകിയ ഷോയിബ് എന്നയാളാണ് പിടിയിലായത്. ഈ കേസിൽ അറസ്റ്റിലായ ഏഴാമത്തെ പ്രതിയാണ് ഷോയിബ്.
നവംബർ 10 ന് ചെങ്കോട്ടയ്‌ക്ക് പുറത്ത് നടന്ന കാർ ബോംബ് സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് മുമ്പ് ഭീകരൻ ഉമറിന് ഇയാൾ ലോജിസ്റ്റിക്കൽ പിന്തുണ നൽകിയിരുന്നതായി എൻഐഎ അന്വേഷണത്തിൽ വ്യക്തമായി.
കാർ ബോംബ് സ്‌ഫോടനത്തിലെ കുറ്റവാളിയായ ഉമറിന്റെ ആറ് പ്രധാന കൂട്ടാളികളെ എൻഐഎ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ചാവേർ ബോംബ് സ്‌ഫോടന അന്വേഷണത്തിൽ അന്വേഷണ ഏജൻസി സജീവമായി സൂചനകൾ തേടുകയും ഉൾപ്പെട്ട എല്ലാവരെയും തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി ലോക്കൽ പോലീസുമായി സഹകരിച്ച് നിരവധി സംസ്ഥാനങ്ങളിൽ തിരച്ചിൽ നടക്കുന്നുണ്ട്. മാരകമായ ആക്രമണത്തിന് പിന്നിലെ മുഴുവൻ ഗൂഢാലോചനയും പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.
നേരത്തെ എൻഐഎ സംഘം ഡോ. മുസമ്മിലിനെ ഫരീദാബാദിലേക്ക് കൊണ്ടുവന്നിരുന്നു. ഡോ. ഉമറും മുസമ്മിലും വാടകയ്‌ക്കെടുത്ത രണ്ട് മുറികളും സംഘം സന്ദർശിച്ചു. മണിക്കൂറുകൾ അവിടെ പരിശോധിച്ച ശേഷം സംഘം അൽ ഫലാഹ് സർവകലാശാലയിലും എത്തി നിരവധി പേരെ ചോദ്യം ചെയ്തു. ഈ സമയത്താണ് ഷോയിബിന്റെ പങ്ക് പുറത്തുവന്നത്. തുടർന്ന് ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുന്നത്. ഷോയിബ് ദൗജ് ഗ്രാമവാസിയാണ്.
















