മുംബൈ : അരനൂറ്റാണ്ടോളം ഹിന്ദി ചലച്ചിത്ര ലോകം അടക്കി വാണ നടനാണ് ധര്‍മേന്ദ്ര കേവല്‍ കൃഷന്‍ ഡിയോള്‍. 65 വര്‍ഷത്തോളം സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഒപ്പം നിര്‍മാതാവ്, രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.
1935ല്‍ ഹെഡ്മാസ്റ്ററായ കേവല്‍ കൃഷന്റേയും സത്വന്ത് കൗറിന്റേയും മകനായി ലുധിയാനയിലെ സാധാരണ കുടുംബത്തിലായിരുന്നു ജനനം. 1952ല്‍ മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി. 19ാം വയസില്‍ പ്രകാശ് കൗറിനെ വിവാഹം ചെയ്തു. അതിനു ശേഷമാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് എത്തുന്നത്. 1960ല്‍ ഫിലിം ഫെയര്‍ മാസിക ദേശീയ തലത്തില്‍ സംഘടിപ്പിച്ച ടാലന്റ് സ്‌കാനില്‍ ധര്‍മേന്ദ്ര വിജയിയായി. തുടര്‍ന്ന് വാഗ്ദാനം ചെയ്ത പടത്തില്‍ അഭിനയിക്കാനായി പഞ്ചാബില്‍ നിന്നും മുംബൈയിലെത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ സിനിമ നിര്‍മിച്ചില്ല. അവസരം നഷ്ടപ്പെട്ടെങ്കിലും തളരാതെ ധര്‍മേന്ദ്ര മുംബൈയില്‍ത്തന്നെ തുടര്‍ന്നു. ദില്‍ ഭി തേരാ ഹംഭി തേരേ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. ബോയ്ഫ്രണ്ട് എന്ന ചിത്രത്തില്‍ ഉപനായകനായി. ധരം സിങ് ഡിയോള്‍ എന്ന പേര് സിനിമയിലേക്ക് എത്തിയതോടെയാണ് ധര്‍മേന്ദ്ര എന്നാക്കിയത്.
1964ല്‍ മോഹന്‍ കുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആയീ മിലാന്‍ കി ബേല എന്ന ചിത്രത്തില്‍ രാജേന്ദ്ര കുമാറിനും സൈറ ബാനുവിനും ഒപ്പം അഭിനയിച്ചതാണ് വഴിത്തിരിവായത്, ഇത് സൂപ്പര്‍ഹിറ്റായി. ഫൂല്‍ ഔര്‍ പത്തര്‍ എന്ന സിനിമയിലൂടെ ആക്ഷന്‍ ഹീറോയായി, റൊമാന്റിക് ഹീറോ എന്ന നിലയിലും തിളങ്ങിയതോടെ യുവഹൃദയങ്ങളില്‍ ധര്‍മേന്ദ്രക്ക് സവിശേഷമായ ഒരു സ്ഥാനം ലഭിച്ചു. വ്യത്യസ്തത പുലര്‍ത്തുന്ന വേഷങ്ങള്‍ തെരഞ്ഞെടുക്കാന്‍ അദ്ദേഹം അതീവ ശ്രദ്ധ പുലര്‍ത്തി. 65 വര്‍ഷത്തിനിടെ 300ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ഹിന്ദി സിനിമാ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങൡ അഭിനയിച്ചതിന്റെ റെക്കോര്‍ഡ് അദ്ദേഹത്തിനാണ്.
1970ല്‍ ധര്‍മേന്ദ്ര – ഹേമമാലിനി ഹിറ്റ് ജോഡി രൂപപ്പെട്ടു. ഇരുവരും ഒന്നിച്ച ആദ്യ ചിത്രം സത്യന്‍ ബോസിന്റെ ക്രൈം ഡ്രാമയായ ജീവന്‍ മൃത്യു വന്‍ വിജയമായി. 1970-ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രങ്ങളിലൊന്നുമായി. ഹേമാമാലിനിക്കൊപ്പം അഭിനയിച്ച അദ്ദേഹത്തിന്റെ അടുത്ത രണ്ട് ചിത്രങ്ങളായ തും ഹസീന്‍ മേന്‍ ജവാന്‍, ഷറാഫത്ത് എന്നിവയും സൂപ്പര്‍ഹിറ്റുകളായി. തുടര്‍ന്നിങ്ങോട്ട് വന്‍വിജയങ്ങളുടെ കാലം, 1973ല്‍ ലോഫര്‍, 1975ല്‍ ഷോലെ എന്നിവ ഉദാഹരണങ്ങള്‍. 1977ന് ശേഷം അഭിനയിക്കുന്ന ചിത്രങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ താരമൂല്യത്തില്‍ ഒരു മാറ്റവും വന്നില്ല.
ഹിന്ദി സിനിമ കൂടാതെ ബംഗാളി ചിത്രമായ പാരി(1966), പഞ്ചാബി സിനിമകളായ കങ്കണ്‍ ദേ ഓഹ്ലെ (1970), ദോ ഷേര്‍ (1974), ദുഖ് ഭഞ്ജന്‍ തേരാ നാം (1974), തേരി മേരി ഇക് ജിന്ദ്രി (1975), പുട്ട് ജട്ടന്‍ ദേ (1982), കുര്‍ബാനി ജട്ട് ദി (1990), ഡബിള്‍ ഡി ട്രബിള്‍ (2014) എന്നിവയിലും അഭിനയിച്ചു. തെന്നിന്ത്യന്‍ നടിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയ്‌ക്കൊപ്പവും വേഷമിട്ടു.
1983ല്‍ നിര്‍മാണ രംഗത്തേയ്‌ക്കും ധര്‍മേന്ദ്ര ചുവടുവെച്ചു. മകന്‍ സണ്ണി ഡിയോളിനെ നായകനായി അവതരിപ്പിച്ച ഘായല്‍ എന്ന ആക്ഷന്‍ ചിത്രം നിര്‍മിച്ചത് അദ്ദേഹമാണ്. ഇളയ മകന്‍ ബോബി ഡിയോളിനെയും സിനിമയില്‍ കൊണ്ടുവന്നു. സണ്ണി ഡിയോളിന്റെ മകന്‍ കരണ്‍ ഡിയോളിന്റെ അരങ്ങേറ്റത്തിന് നിമിത്തമാകാനും അദ്ദേഹത്തിന് സാധിച്ചു. ഹേമാമാലിനിയിലെ മക്കളായ അഹാനയും ഇഷയും ബോളിവുഡിന്റെ ഭാഗമായി. ഹേമ സംവിധായികയായപ്പോള്‍ ആ സിനിമയിലും ധര്‍മേന്ദ്ര അഭിനയിച്ചു. അദ്ദേഹത്തിനൊപ്പം മകള്‍ ഇഷാ ഡിയോളും അഭിനയിച്ച ‘ടെല്‍ മി ഓ ഖുദ’ എന്ന ചിത്രത്തിന്റെ നിര്‍മാതാവും ഹേമയായിരുന്നു.
രാജസ്ഥാനിലെ ബിക്കാനീര്‍ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പാര്‍ലമെന്റിലെത്തി. ഹി-മാന്‍ ധാബ, ഗരം ധരം ധാബ എന്നീ റസ്റ്റോറന്റുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. ബോളീവുഡിന്റെ നൊസ്റ്റാള്‍ജിയ നിലനിര്‍ത്തുന്ന വിധത്തിലുള്ള ഈ റസ്റ്റോറന്റുകള്‍ ഏറെ പ്രശസ്തമാണ്. ബോളീവുഡിന്റെ ഡ്രീം ഗേള്‍ ഹേമാമാലിനിയുമായുള്ള പ്രണയവും വിവാഹവും ഏറെ വിവാദമായിരുന്നു. 28 സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അപ്പോള്‍ ധര്‍മേന്ദ്ര വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായിരുന്നു.
















