കോഴിക്കോട്: ആല്‍ബര്‍ട്ടിന്റെയും കുടുംബത്തിന്റെയും ‘വോട്ട്’ ആര്‍ക്കും വെട്ടാനാവില്ല. നഗരഹൃദയത്തില്‍ കോണ്‍വെന്റ് റോഡിലെ വീട്ടിലാണ് എല്ലാക്കാലത്തും ‘വോട്ട്’ ഉള്ള ഈ കുടുംബമുള്ളത്. പ്രവാസിയായ ആല്‍ബര്‍ട്ട് വോട്ടിന്റെയും സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രൈമറി വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപികയായ ജൂലി വോട്ടിന്റെയും കുടുംബമാണ് വോട്ട് പേരിലാക്കിയിട്ടുള്ളത്.
ജര്‍മനിയില്‍ വേരുകളുള്ള ആല്‍ബര്‍ട്ടിന്റെ കുടുംബപ്പേരാണ് ‘വോട്ട്’. ജര്‍മനിയിലെയും സമീപരാജ്യങ്ങളിലെയും പ്രശസ്തമായ കുടുംബനാമങ്ങളിലൊന്നാണിത്. തെരഞ്ഞെടുപ്പിലെ വോട്ടുമായി ഇംഗ്ലീഷ് സ്പെല്ലിങ്ങില്‍ അല്‍പം വ്യത്യാസമുണ്ട്. എന്നാല്‍ മലയാളത്തിലെ ഉച്ചാരണം ‘വോട്ട്’ ആണ്. മക്കളായ അലിസ്റ്റര്‍ ഇഗ്നേഷ്യസ് വോട്ടും അലീഷ മേരിയും ആല്‍ബര്‍ട്ടിന്റെ അമ്മ അല്‍ഫോന്‍സ വോട്ടും ചേരുന്നതോടെ ആംഗ്ലോ ഇന്ത്യന്‍ വംശജരായ വോട്ടുകുടുംബം സമ്പൂര്‍ണമാകും.
ബ്രിട്ടീഷ് ആര്‍മിയില്‍ ക്യാപ്റ്റനായിരുന്ന ജര്‍മന്‍കാരന്‍ ആല്‍ബര്‍ട്ട് വോട്ടായിരുന്നു ആല്‍ബര്‍ട്ട് വോട്ടിന്റെ മുത്തച്ഛന്‍. ഒന്നാം ലോക മഹായുദ്ധകാലത്താണ് ആല്‍ബര്‍ട്ട് സീനിയര്‍ ഭാരതത്തിലെത്തിയത്. പോര്‍ച്ചുഗീസ് പാരമ്പര്യമുള്ള ക്ലാരയെ വിവാഹം ചെയ്യുകയായിരുന്നു. ഇവരുടെ മകന്‍ സെബാസ്റ്റ്യന്‍ ബോബിയുടെ മകനാണ് ജൂലിയുടെ ഭര്‍ത്താവ് ആല്‍ബര്‍ട്ട് വോട്ട്. ജൂലി ടീച്ചര്‍ തൂലികനാമമായാണ് ജൂലി വോട്ട് എന്ന പേര് ഉപയോഗിക്കുന്നത്. പലരും പേരിന്റെ പൊരുള്‍ ചോദിക്കുമ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ കുടുംബപ്പേരും വോട്ട് എന്ന കുടുംബ വിശേഷങ്ങളും വിവരിച്ച് നല്‍കും.
പണ്ട് വോട്ട് ചെയ്യാന്‍ പോകുമ്പോഴും പോളിങ് ബൂത്തില്‍ വെച്ചും കൗതുകവും കളിയാക്കലും കുടുംബത്തിലെ ചിലര്‍ നേരിട്ടിട്ടുണ്ട്. പേരില്‍ വോട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ ഈ വീട്ടില്‍ നിന്ന് കൂടുതല്‍ വോട്ടില്ല എന്നതാണ് ട്വിസ്റ്റ്. ജൂലി ടീച്ചര്‍ക്കും ഭര്‍തൃമാതാവിനും മാത്രമാണ് ഇവിടെ സമ്മതിദാന അവകാശമുള്ളത്. ഭര്‍ത്താവ് ആല്‍ബര്‍ട്ട് 30 വര്‍ഷമായി വിദേശത്തായതിനാല്‍ തെരഞ്ഞെടുപ്പ് കാലത്ത് പലപ്പോഴും നാട്ടിലെത്താറില്ല. മകനും മകളും പഠനത്തിനായി പുറത്തായതിനാല്‍ ഇവര്‍ക്കും വോട്ടു ചെയ്യാനാവാത്ത അവസ്ഥയാണ്.











