കോട്ടയം: ലഹരി ഇടപാടിലെ സാമ്പത്തിക തർക്കത്തെ തുടർന്ന് കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കോട്ടയം പുതുപ്പളളി തോട്ടക്കാട് സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭയിലെ മുൻ കോൺഗ്രസ് കൗൺസിലർ വി.കെ.അനിൽകുമാറിനെയും, മകൻ അഭിജിത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിക്ക് അനിൽകുമാറിന്റെ വീടിന് മുന്നിൽ വച്ചായിരുന്നു കുത്തേറ്റ് മരിച്ചത്. എംഡിഎംഎയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. പിടിയിലായ അഭിജിത്തും മരിച്ച ആദർശും ലഹരിക്കേസുകളിൽ പ്രതികളുമാണ്. ആദർശിന്റെ കൈയിൽ ഉണ്ടായിരുന്ന ലഹരി മരുന്ന് അഭിജിത്ത് വാങ്ങിയിരുന്നു. പക്ഷേ പണം കൊടുത്തിരുന്നില്ല. ഇതേതുടർന്ന് കഴിഞ്ഞദിവസം ആദർശ് സുഹൃത്തുക്കളുമായി അഭിജിത്തിന്റെ വീട്ടുമുറ്റത്ത് എത്തി ബഹളമുണ്ടാക്കി. ഇതിനിടെ അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയായിരുന്നു.
ബോധരഹിതനായ ആദർശിനെ കോട്ടയം മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് ശേഷം അഭിജിത്തും അനിൽകുമാറും കടന്നുകളയുന്നതിനിടെ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. കോൺഗ്രസ് നേതാവായ അനിൽകുമാറിന് ഇത്തവണ സീറ്റ് ലഭിക്കാത്തതിനാൽ എൽഡിഎഫിലേക്ക് പോകാൻ ശ്രമിച്ചിരുന്നു എന്ന് വിവരമുണ്ട്.
















