പത്തനംതിട്ട: കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചക്കിടെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ വീട്ടമ്മ മരിച്ചു. ആങ്ങുമുഴി കലപ്പമണ്ണിൽ മായയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ സ്വകാര്യ ആശുപത്രിക്കെതിരെ രംഗത്തെത്തി.
പത്തനംതിട്ട കോഴഞ്ചേരിയിലെ മുത്തൂറ്റ് ആശുപത്രിക്കെതിരെയാണ് ആരോപണം. സങ്കീർണ്ണമായ ശസ്ത്രക്രിയ ആവശ്യമായി വന്നുവെന്നും ബന്ധുക്കളെ ബോധ്യപ്പെടുത്തിയാണ് നടപടികൾ ചെയ്തത് എന്നുമാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. കഴിഞ്ഞയാഴ്ച മകള്‍ക്കൊപ്പം നടന്നാണ് മായ ആശുപത്രിയിലേക്കെത്തിയത്. ഗര്‍ഭാശയവുമായി ബന്ധപ്പെട്ട സര്‍ജറിക്കാണ് ഇവര്‍ എത്തിയത്. ഗര്‍ഭാശയം നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം ഇവരുടെ വയര്‍ വീര്‍ത്തുവരികയും കടുത്ത പനി അനുഭവപ്പെടുകയും ചെയ്തു.
ശാരീരിക ബുദ്ധിമുട്ട് വര്‍ദ്ധിച്ചതോടെ വീണ്ടും സ്കനിംഗ് നടത്താൻ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായി വീട്ടുകാര്‍ വ്യക്തമാക്കുന്നു.
ഇതിനെത്തുടർന്ന്, ശനിയാഴ്ച ഉച്ചയ്‌ക്ക് മായയെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി. രാത്രി 8 മണിയോടുകൂടി ശസ്ത്രക്രിയ പൂർത്തിയായി. തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. എന്നാൽ, പുലർച്ചെ നാലുമണിയോടെ മായ മരിച്ചു.
ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് ബന്ധുക്കൾ ആറന്മുള പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. മായയുടെ ഭർത്താവ് രാജു കലപ്പമണ്ണിൽ, ശിരത്തോട് ഗ്രാമപഞ്ചായത്തിലെ ആങ്ങുമുഴി വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയാണ്.
രോഗി ഏറെ സങ്കീർണകതകളിലൂടെയാണ് കടന്നുപോയത് എന്നുള്ളതാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഈ സങ്കീർണതകളെല്ലാം തന്നെ ബന്ധുക്കളെ അറിയിച്ചിരുന്നതായും അവർ പറയുന്നു. ചികിത്സയുടെ ഭാഗമായി അടിയന്തര ഘട്ടത്തിലാണ് രണ്ടാമതും ശസ്ത്രക്രിയ നടത്തിയതെന്നും പി.ആർ.ഒ. വിശദീകരിച്ചു. ബന്ധുക്കളുടെ പരാതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സഹകരിക്കുമെന്നും മാനേജ്മെന്റിനു വേണ്ടി പി.ആർ.ഒ. വ്യക്തമാക്കി.
















