കൊച്ചി: തേവര കോന്തുരുത്തിയിൽ ലൈംഗികതൊഴിലാളിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. ഇന്ന് രാവിലെ കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടുവളപ്പിലാണ് ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വീട്ടുടമ ജോർജ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് സമീപം മദ്യപിച്ച നിലയിൽ ജോർജുമുണ്ടായിരുന്നു.
ഹരിതകർമസേന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് വാർഡ് കൗൺസിലർ സ്ഥലത്തെത്തി. കൗൺസിലർ എത്തിയപ്പോൾ മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ അബോധാവസ്ഥയിലിരിക്കുകയായിരുന്നു ജോർജ്. പിന്നാലെ പോലീസ് എത്തുകയും ജോർജിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് ജോർജ് കുറ്റം സമ്മതിച്ചത്.
അതേസമയം, മരിച്ചയാളെ പരിചയമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. രാവിലെ ജോര്‍ജ് കടയില്‍ പോയി ചാക്ക് വാങ്ങിയിരുന്നുവെന്നാണ് വിവരം. നായ ചത്തു കിടപ്പുണ്ടെന്നും ഇതിനെ മൂടാനാണ് എന്നുമാണ് ജോർജ് പറഞ്ഞത്. വീടിനുള്ളിൽ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ബെഡ്റൂമിലും അടുക്കളയിലുമടക്കം മൃതദേഹം വലിച്ചിഴച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ജോർജിന്റെ വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്യുകയാണ്.
പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോർജിന്. ജോർജിന്റെ മകൻ യു.കെയിൽ ജോലി ചെയ്യുകയാണ്. മകളുടെ കുഞ്ഞിന്റെ പിറന്നാളിന് ഭാര്യ അവിടേക്ക് പോയിരുന്നതിനാൽ ഏതാനും ദിവസമായി ജോർജ് വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു.















