കൊല്ലം: കൊല്ലം കാവനാട്ടില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. രണ്ട് ബോട്ടുകളാണ് കത്തിയത്. മുക്കാട് കായലില്‍ നങ്കൂരമിട്ട് കിടന്ന ബോട്ടുകളാണ് കത്തിനശിച്ചത്. ഉയർന്ന ശബ്ദം കേട്ടു വന്നു നോക്കിയപ്പോളാണ് ബോട്ട് കത്തുന്നത് കണ്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പ്രദേശത്താകെ പുകപടലമായി. രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പാചക ഗ്യാസില്‍ നിന്ന് തീ പടർന്നതാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീയണക്കാൻ ഫയർഫോഴ്സ് ശ്രമം നടത്തുകയാണ്. എന്നാല്‍ ഇതുവരെ തീ നിയന്ത്രണ വിധേയമായിട്ടില്ല. സംഭവത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ആന്ധ്ര സ്വദേശികളായ രാജു, അശോക് എന്നിവർക്കാണ് പൊള്ളലേറ്റത്. കൈയിലാണ് ഇരുവർക്കും പൊള്ളലേറ്റത്.
തീപിടിത്തം ഉണ്ടായ ഉടൻ തന്നെ തൊഴിലാളികള്‍ ബോട്ടുകളുടെ കെട്ടഴിച്ചു വിടുകയായിരുന്നു. അതിനാല്‍ കൂടുതല്‍ ബോട്ടുകളിലേക്ക് തീ പടരുന്നത് ഒഴിവായി. കായലിനെ നടുഭാഗം ആയതിനാല്‍ ഫയർഫോഴ്സ് വാഹനം എത്തിക്കാൻ കഴിഞ്ഞില്ല. പ്രദേശത്തെ ഐസ് പ്ലാന്‍റില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് നിലവില്‍ തീയണക്കാൻ ശ്രമം നടത്തുന്നത്. ബോട്ടുകള്‍ സെൻ്റ് ജോർജ് തുരുത്തില്‍ ചെന്ന് അടിഞ്ഞിരിക്കുകയാണ്. ഇനി ഒരു സ്ഫോടനത്തിന് സാധ്യത കുറവാണെന്നാണ് വിവരം.











