ബംഗളുരു: കർണാടകയിലെ കൊപ്പൽ ജില്ലയിൽ 39 കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജ്യൂസിൽ മയക്കുമരുന്ന് കലർത്തിയായിരുന്നു പീഡനം. സംഭവത്തിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഹോം ഗാർഡായി ജോലി ചെയ്യുന്ന സ്ത്രീ, സാമ്പത്തിക സാഹായം ആവശ്യപ്പെട്ട് സമീപിച്ചതാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിക്കാരി പറയുന്നു.
പ്രതികളിൽ തനിക്ക് പരിചയമുള്ള ഒരാളി നിന്ന് പരാതിക്കാരി സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു. അയാൾ 5000 രൂപ നൽകാമെന്നും അത് വാങ്ങുന്നതിനായി പറയുന്ന സ്ഥലത്ത് എത്തണമെന്നും ആവശ്യപ്പെട്ടു. അത് പ്രകാരം സ്ത്രീ ഹൊസപേട്ടയിൽ നിന്ന് കുസ്തഗിയിലേക്കെത്തി. ഇവിടെ വച്ച് ഇയാൾ പണം നൽകാമെന്ന് പറഞ്ഞ് മോട്ടോർ സൈക്കിളിൽ യെൽബർഗയിലേക്ക് കൊണ്ടുപോയി. ഒറ്റപ്പെട്ട ഒരു സ്ഥലത്ത് എത്തിയപ്പോൾ മൂന്ന് പേർ അയാൾക്കൊപ്പം ചേർന്ന് അവൾക്ക് ജ്യൂസ് എന്ന പേരിൽ മദ്യം നൽകി അബോധാവസ്ഥയിലാക്കുകയും തുടർന്ന് മദ്ദുരു പരിധിയിലുള്ള ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടിലേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
അതിജീവിത ഇപ്പോൾ പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 70 (കൂട്ടബലാത്സംഗം) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നാല് പ്രതികളെയും ഞായറാഴ്ച രാത്രി തന്നെ അറസ്റ്റ് ചെയ്തതായും പോലീസ് വ്യക്തമാക്കി.
















