പട് ന: തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ലാലു പ്രസാദ് യാദവിന്റെ വീട് ശിഥിലമായി. തേജസ്വി യാദവ് ചെരിപ്പുകൊണ്ട് അടിച്ചുവെന്ന് ആരോപിച്ച് മൂത്ത മകള്‍രോഹിണി ആചാര്യ വീട് വിട്ടിറങ്ങിയതിന് പിന്നാലെ ലാലുപ്രസാദ് യാദവിന്റെ മറ്റ് മൂന്ന് പെണ്‍കുട്ടികള്‍ കൂടി വീടുവിട്ടിറങ്ങി.
രാജലക്ഷ്മി, രാഗിണി, ചന്ദ എന്നിവരാണ് വീട് വിട്ട് ഇറങ്ങിപ്പോയത്. ഓരോരുത്തരും അവരുടെ മക്കളെകൂടി കൂട്ടിയാണ് പട് നയിലെ തറവാട് വീട് വിട്ട് ഇറങ്ങി ദല്‍ഹിയിലേക്ക് പോയത്. ലാലുപ്രസാദ് യാദവിന്റെ കുടുംബം പരിഹരിക്കാനാവാത്ത രീതിയില്‍ ചിതറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭരണം കിട്ടാതായതോടെ കുടുംബത്തിലെ പ്രതീക്ഷകള്‍ അസ്തമിച്ചതാണ് വീടിനകത്ത് ഭിന്നതകള്‍ രൂക്ഷമാക്കിയത്. 2020ല്‍ 75 സീറ്റുകള്‍ കിട്ടിയ ഇടത്താണ് 2025ലെ തെരഞ്ഞെടുപ്പില്‍ വെറും 25 സീറ്റുകള്‍ കിട്ടിയത്.
സിംഗപ്പൂരില്‍ താമസക്കാരിയായ ഡോക്ടര്‍ കൂടിയായ രോഹിണി ആചാര്യയുടെ വീടുവിട്ടിറങ്ങലില്‍ നിന്നാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. തേജസ്വി യാദവ് തന്നെ ചെരിപ്പുകൊണ്ട് അടിച്ചു പുറത്താക്കി എന്നാണ് രോഹിണി ആചാര്യയുടെ ആരോപണം. തേജസ്വി യാദവിന്റെ അടുത്ത അനുയായികളായ സഞ്ജയ് യാദവ് എംപിയും റമീസ് എന്ന മറ്റൊരു അനുയായിയും തന്നെ അധിക്ഷേപിച്ചുവെന്നും രോഹിണി ആചാര്യ പറഞ്ഞു.
തേജസ്വിയും അനുയായികളും ചേര്‍ന്ന് അധിക്ഷേപിച്ച് തറവാട് വീട്ടില്‍ നിന്നും തന്നെ പുറത്താക്കിയപ്പോള്‍ മാതാപിതാക്കളായ ലാലുവും റാബ്രിദേവിയും കരഞ്ഞതായും രോഹിണി ആചാര്യ പറഞ്ഞു. രോഗബാധിതനായ ലാലു യാദവിന് കോടികള്‍ വാങ്ങിയാണ് താന്‍ വൃക്ക നല്‍കിയതെന്ന ആരോപണം വല്ലാതെ മുറിവേല്‍പിച്ചതായും അവര്‍ പറഞ്ഞു.
















