പാറ്റ്‌ന: ബീഹാറിൽ 202 സീറ്റിൽ വിജയിച്ച എൻഡിഎ മുന്നണിയുടെ നേട്ടത്തിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത് നാല് വാക്യങ്ങൾകൊണ്ട്. അത് രാഷ്‌ട്രത്തിന്റെ വിജയ മന്ത്രംകൂടിയാകുന്നു, തെരഞ്ഞെടുപ്പ് വിജയം അതിന്റെ പ്രകടനം മാത്രമാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ ഇങ്ങനെ എഴുതി:
”നല്ല ഭരണം വിജയിച്ചു.
വികസനം വിജയിച്ചു.
പൊതുജനക്ഷേമത്തിന്റെ ആത്മാവ് വിജയിച്ചു.
സാമൂഹിക നീതി വിജയിച്ചു.”
പ്രധാനമന്ത്രി തുടർന്നു: ”2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയെ ചരിത്രപരവും അഭൂതപൂർവവുമായ വിജയം നൽകി അനുഗ്രഹിച്ച ബീഹാറിലെ എന്റെ കുടുംബാംഗങ്ങൾക്ക് ഞാൻ എന്റെ അഗാധമായ നന്ദി അറിയിക്കുന്നു. ഈ മഹത്തായ ജനവിധി ജനങ്ങളെ സേവിക്കാനും ബീഹാറിനുവേണ്ടി പുതിയ ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കാനും ഞങ്ങളെ പ്രാപ്തരാക്കും.”
വിജയ്‌ത്തിന്റെ കാരണവും മോദി വിശകലനം ചെയ്തു: ”എൻഡിഎ സംസ്ഥാനത്ത് സമഗ്രമായ വികസനം കൊണ്ടുവന്നു. ഞങ്ങളുടെ ട്രാക്ക് റെക്കോർഡും സംസ്ഥാനത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ഞങ്ങളുടെ കാഴ്ചപ്പാടും അംഗീകരിച്ചുകൊണ്ട് ജനങ്ങൾ ഞങ്ങൾക്ക് മികച്ച ഭൂരിപക്ഷം നൽകി. മുഖ്യമന്ത്രി നിതീഷ് കുമാറിനും എൻഡിഎ കുടുംബത്തിലെ സഖ്യകക്ഷികളായ ചിരാഗ് പാസ്വാൻ, ജിതൻ റാം മാഞ്ചി, ഉപേന്ദ്ര കുശ്‌വാഹ എന്നിവരോടും ഞാൻ നന്ദി പറയുന്നു.”
ബീഹാറിന്റെ ഭാവി പദ്ധതികൾ മോദി ഇങ്ങനെ സംഗ്രഹിച്ചു: ”വരും വർഷങ്ങളിൽ, ബീഹാറിനെ വികസിപ്പിക്കുന്നതിനും, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സംസ്ഥാനത്തിന്റെ സംസ്‌കാരത്തിന് ഒരു പുതിയ ഐഡന്റിറ്റി നൽകുന്നതിനും ഞങ്ങൾ അക്ഷീണം പ്രവർത്തിക്കും. അവിടുത്തെ യുവാക്കൾക്കും സ്ത്രീകൾക്കും സമൃദ്ധമായ ജീവിതത്തിന് ധാരാളം അവസരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും.”
വിജയത്തിന്റെ നേട്ടം ആർക്കൊക്കെ എന്നും പറയാൻ മോദി മറന്നില്ല: ”അക്ഷീണം പ്രവർത്തിച്ച ഓരോ എൻഡിഎ പ്രവർത്തകനും ഞാൻ എന്റെ നന്ദി അറിയിക്കുന്നു. അവർ പൊതുജനങ്ങളിലേക്ക് എത്തി, ഞങ്ങളുടെ വികസന അജണ്ട അവതരിപ്പിച്ചു, പ്രതിപക്ഷത്തിന്റെ എല്ലാ നുണകളെയും ശക്തമായി എതിർത്തു. ഞാൻ അവരോട് എന്റെ ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കുന്നു!”
വൈകിട്ട് ആറുമണിക്ക് പ്രധാനമന്ത്രി ദൽഹിയിൽ പാർട്ടി ആസ്ഥാനത്തെത്തി പ്രവർത്തകരോട് സംസാരിക്കും.
















