ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് വലിയ തോതില്‍ സ്‌ഫോടക വസ്തുക്കളുമായി അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീലും ഡോ. ഉമര്‍ നബിയും തുര്‍ക്കിയില്‍ വെച്ച് ഭീകരസംഘടനയായ ജെയ്ഷെ മൂഹമ്മദിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് സൂചന.
ഫരീദാബാദ് മൊഡ്യൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് ഉകാസ എന്ന രഹസ്യനാമത്തില്‍ അറിയപ്പെടുന്ന ഏജന്റ് തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ഇരുന്നായിരുന്നുവെന്നും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായവര്‍ ഇദ്ദേഹവുമായി ഒരു മെസേജിങ് ആപ്പ് വഴി ആശയ വിനിമയം നടത്തിയിരുന്നു. ഫരീദാബാദ് മൊഡ്യുളുമായി ബന്ധപ്പെട്ട നിരവധി പേര്‍ 2022 മാര്‍ച്ചില്‍ അങ്കാറ സന്ദര്‍ശിച്ചിരുന്നു. ഈ യാത്രയില്‍ നിരവധി പേരെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. ദല്‍ഹിയിലെ തുര്‍ക്കി എംബസി ഇത്തരം വാര്‍ത്തകള്‍ നിഷേധിച്ചു.
അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഫരീദാബാദ് ധൗജിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലേക്ക് അന്വേഷണം കേന്ദ്രീകരിച്ച് എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍. ഇവിടുത്തെ ഡോക്ടര്‍മാരാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്നതാണ് കാരണം. കൊല്ലപ്പെട്ട ഉമര്‍ നബി ഇവിടുത്തെ ഡോക്ടറായിരുന്നു. ഇവിടുത്തെ ആറ് ഡോക്ടമാരാണ് പിടിയിലുള്ളത്. രണ്ടു ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്. ഇവിടുത്തെ ഡോക്ടറായ മുഹമ്മദ് അന്‍സാരിയെ ഇന്നലെ കാണ്‍പൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു.
സ്ഫോടനം നടത്തിയ ഭീകരസംഘത്തിന്റെ നാലാമത്തെ കാര്‍ മാരുതി സുസുക്കി ബ്രെസ ഇന്നലെ കാമ്പസില്‍ കണ്ടെത്തി. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും പരിശോധിച്ചു. ബുധനാഴ്ച കണ്ടെത്തിയ ഇക്കോസ്പോര്‍ട്ട് കാര്‍ പാര്‍ക്ക് ചെയ്ത, ഡോ. ഉമറിന്റെ ബന്ധുവായ, ഫഹീമിനെ കസ്റ്റഡിയില്‍ എടുത്തു.
സ്ഫോടനത്തിനുപയോഗിച്ച വെളുത്ത ഹ്യുണ്ടായ് ഐ 20 കാറും 12 ദിവസം ഈ കാമ്പസിലാണ് ഇട്ടിരുന്നത്. തിങ്കളാഴ്ച മാരുതി സുസുക്കി ഡിസയര്‍ കാര്‍ ആയുധങ്ങള്‍ സഹിതം പിടിച്ചെടുത്തിരുന്നു. ഉടമ അറസ്റ്റിലായ സ്ത്രീ ഷഹീന്‍ സയീദാണ്. സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന മുറികള്‍ വാടകയ്‌ക്കെടുത്ത മുസമ്മിലും ഈ കാര്‍ ഉപയോഗിച്ചിരുന്നു. ഇരുവരും അല്‍ ഫലാഹിലെ ജീവനക്കാരാണ്. സ്ഫോടനം നടത്തിയ ഉമര്‍ നബിയുടെ ചുവന്ന ഇക്കോ സ്പോര്‍ട്ട് കാര്‍ ബുധനാഴ്ച വൈകിട്ട് ഫരീദാബാദിലെ ഖണ്ഡവാലി ഗ്രാമത്തിലെ ഒരു ഫാംഹൗസില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. സര്‍വകലാശാല കാമ്പസില്‍ നിന്ന് 15 കിലോമീറ്ററേ ഇവിടേക്കുള്ളു.
അല്‍ ഫലാഹ് മെഡി. കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലായ 17-ാം നമ്പര്‍ കെട്ടിടത്തിലെ 13-ാം നമ്പര്‍ മുറിയിലാണ് സ്ഫോടന ഗൂഢാലോചന നടന്നത്. ഈ മുറി ഡോ. ഉമര്‍ നബിയുടെ പ്രധാന കൂട്ടാളിയായ മുസമ്മില്‍ ഷക്കീലിന്റേതായിരുന്നു.
സര്‍വകലാശാലയെക്കുറിച്ചുള്ള അന്വേഷണത്തിന് കൂടുതല്‍ കേന്ദ്രഏജന്‍സികള്‍ ഇറങ്ങി. സര്‍വകലാശാലയ്‌ക്ക് നാക് ഇന്നലെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നാകിന്റെ എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചതിനാണ് നോട്ടീസ്. എന്നാല്‍ ഇവര്‍ക്ക് നാക് അക്രഡിറ്റേഷന്‍ ഇല്ല. സര്‍വകലാശാല വെബ്സൈറ്റ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.
അന്വേഷണത്തിനുശേഷം സര്‍വകലാശാലയ്‌ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി) അറിയിച്ചു. സര്‍വകലാശാലയുടെ ഫണ്ടിങ്, ഡോക്ടര്‍മാരുടെ സാമ്പത്തിക ഇടപാടുകള്‍ എന്നിവയെക്കുറിച്ച് ഇഡി അന്വേഷിക്കും. ഡയറക്ടര്‍ ജവാദ് അഹമ്മദ് സിദ്ദിഖിയെക്കുറിച്ച് വിശദ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
















