പട് ന: ബീഹാറില്‍ ബിജെപിയെ നയിക്കുന്ന കരുത്തനായ സാരഥി സമ്രാട്ട് ചൗധരി ബിജെപിയുടെ ഭാവി മുഖ്യമന്ത്രി മുഖമാണ്. നവമ്പര്‍ 14ന് വോട്ടെടുപ്പില്‍ വിജയിച്ച ശേഷവും ബിജെപിയുടെ അമരരത്ത് സമ്രാട്ട് ചൗധരിയുടെ കരുത്തുണ്ടാകും. ബീഹാറിലെ താരാപൂരില്‍ മത്സരിക്കുന്ന കരുത്തനായ ബിജെപി ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്ക് വിജയിക്കും എന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ഭൂരിപക്ഷം എത്ര എന്ന് മാത്രമേ ഇനി അറിയേണ്ടതായുള്ളൂ.
ജാതിരാഷ്‌ട്രീയത്തെ ഓരത്തിലേക്ക് തള്ളിമാറ്റി താരാപൂരില്‍ വികസനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്ന നേതാവാണ് സമ്രാട്ട് ചൗധരി. സുല്‍ത്താന്‍ഗഞ്ച് മുതല്‍ ദിയോഘര്‍ വരെ…താരാപൂര്‍ മുതല്‍ ബംഗാള്‍ വരെ ഇദ്ദേഹം പണിത രണ്ട് നാലുവരിപ്പാതകള്‍ ബീഹാറിലെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ നാലുവരിപ്പാതകള്‍ സമ്രാട്ട് ചൗധരിയുടെ താരാപൂര്‍ മണ്ഡലത്തിന്റെ മാത്രമല്ല, ബീഹാറിന്റെ തന്നെ മുഖച്ഛായ മാറ്റി. നിതീഷ് കുമാറിന് ശേഷം എന്‍ഡിഎ കരുത്തനായ ഒരു മുഖ്യമന്ത്രിയെ തേടുമ്പോള്‍ ആ കസേരയ്‌ക്ക് സര്‍വ്വഥാ യോഗ്യനായി അറിയപ്പെടുന്ന നേതാവ് കൂടിയാണ് സമ്രാട്ട് ചൗധരി.
ബീണ്ഡ് സമുദായത്തിന്റെയും ബഹുജന്‍ സമാജ് പാര്‍ട്ടിയുടെയും പിന്തുണ സമ്രാട്ട് ചൗധരിക്കുണ്ട്. ഇതിനുമപ്പുറം മഹാഘട് ബന്ധനിലെ സഖ്യകക്ഷിയായ വികാസ് ശീല്‍ പാര്‍ട്ടി താരാപൂരില്‍ സമ്രാട്ട് ചൗധരിയെ പിന്തുണയ്‌ക്കും.
ബീഹാറിലെ വലിയൊരു സമുദായമാണ് നിഷാദ് സമുദായം. ഇവരുടെ സ്വന്തം പാര്‍ട്ടിയാണ് വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി. മീന്‍പിടുത്ത ജോലിയിലും മറ്റും ഉള്ള നിഷാദസമുദായത്തിന്റെ വോട്ടുറപ്പിക്കാന്‍ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ നേതാവ് മുകേഷ് സാഹ്നിയുമായി തേജസ്വി യാദവും ലാലുപ്രസാദ് യാദവും സഖ്യം ഉണ്ടാക്കിയിരുന്നു. എന്നാല്‍ സമുദായത്തെ ചതിച്ചു എന്ന് വോട്ടെടുപ്പ് കാലത്ത് പരസ്യമായി നിഷാദ് സമുദായക്കാര്‍ വിളിച്ചുപറഞ്ഞിരുന്നു. കാരണം സീറ്റ് വിഭജനത്തില്‍ വികാശ് ശീല്‍ പാര്‍ട്ടിയെ പാടെ തഴഞ്ഞ് വെറും 19 സീറ്റുകള്‍ മാത്രമാണ് നല്‍കിയത്. സിപിഐ, സിപിഎം പാര്‍ട്ടികള്‍ 20 സീറ്റുകള്‍ നല്‍കിയപ്പോഴാണിത്. 243ല്‍ 143 സീറ്റുകളും ആര്‍ജെഡി എടുത്തു.
ഇതോടെ സ്ഥാനാര്‍ത്ഥികളാകാമെന്ന് കരുതിയ പല വിഐപി നേതാക്കളും പരസ്യമായി ലാലുപ്രസാദ് യാദവിനും തേജസ്വി യാദവിനും എതിരെ രംഗത്ത് വന്നിരുന്നു. താരാപൂര്‍ നിയോജകമണ്ഡലത്തില്‍ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി സുഖല്‍ദേവ് ബീണ്ഡ് ആയിരുന്നു. പക്ഷെ ഇദ്ദേഹം പിന്‍മാറിയെന്ന് മാത്രമല്ല, പരസ്യമായി ബിജെപിയുടെ സമ്രാട്ട് ചൗധരിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ഇക്കുറി സമ്രാട്ട് ചൗധരിയുടെ ഭൂരിപക്ഷം എത്ര വര്‍ധിക്കുമെന്ന് മാത്രമേ നോക്കേണ്ടതുള്ളൂ.
സംഘടനാശേഷി ഉള്ള ഒരു നേതാവാണ് സമ്രാട്ട് ചൗധരി. 2023 മാർച്ച് മുതൽ 2024 ജൂലൈ 25 വരെ അദ്ദേഹം ബിജെപി ബീഹാർ സംസ്ഥാന യൂണിറ്റിന്റെ പാർട്ടി പ്രസിഡന്‍റായിരുന്നു. 2024 മുതൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കീഴിൽ ബീഹാറിന്റെ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. പ്രായാധിക്യം അലട്ടുന്ന നിതീഷ് കുമാര്‍ തന്നെ എന്‍ഡിഎയുടെ ബീഹാര്‍ മുഖ്യമന്ത്രിയാകുമെന്നുറപ്പാണ്. പക്ഷെ പിന്നീട് മുഖ്യമന്ത്രിക്കസേരയിലേക്ക് മറ്റൊരാളെ തേടാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യം വന്നാല്‍ അവിടെ ഇരിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ് സമ്രാട്ട് ചൗധരി.
















